
കാബൂള്‍: “അഫ്ഗാനിസ്ഥാന്റെ ക്ഷമയെ ദൗർബല്യമായി കണക്കാക്കരുത്” എന്ന താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ മുന്നറിയിപ്പില്‍ ഞെട്ടി പാകിസ്ഥാന്‍. “ഇനിയും പരീക്ഷണങ്ങൾക്ക് മുതിർന്നാൽ തിരിച്ചടി ശക്തമായിരിക്കും,” എന്നും സിറാജുദ്ദീൻ ഹഖാനിയുടെ മുന്നറിയിപ്പില്‍ പറയുന്നു. താലിബാന്റെ ആഭ്യന്തരമന്ത്രിയായ സിറാജുദ്ദീന്‍ ഹഖാനിയ്‌ക്കാണ് പൊലീസിന്റെ ചുമതല. ഹഖാനി ശൃംഖല എന്നറിയപ്പെടുന്ന ശൃംഖലയെ നയിക്കുന്ന നേതാവ് കൂടിയാണ് ഹഖാനി എന്നതാണ് പാകിസ്ഥാനെ ഭയപ്പെടുത്തുന്നത്.
തുർക്കിയില്‍ നടന്ന സമാധാനചർച്ചയിൽ താൽക്കാലിക വെടിനിർത്തലിന് ധാരണയായെങ്കിലും ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം ശമിച്ചിട്ടില്ലെന്നാണ് പ്രസ്താവനകൾ വ്യക്തമാക്കുന്നത്.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷം ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തിയായ ഡ്യൂറൻഡ് ലൈനിനെ വീണ്ടും വാർത്താ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്.
ഡ്യൂറൻഡ് ലൈനിനെ ‘അതിർത്തി’ എന്ന് വിശേഷിപ്പിച്ചത് അഫ്ഗാൻ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. സമാധാനക്കരാറുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനയിൽ, “സഹോദര രാജ്യങ്ങൾക്കിടയിലെ അതിർത്തിയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഈ സുപ്രധാന നടപടി സഹായിക്കുമെന്ന” വാചകം തിരുത്തണമെന്ന് താലിബാന്‍ വാദിച്ചു. തുടര്‍ന്ന് ഈ വാചകം പരിഷ്കരിച്ച് “സഹോദര രാജ്യങ്ങൾക്കിടയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ” എന്നാക്കി ഖത്തറിനും തുര്‍ക്കിയ്‌ക്കും പാകിസ്ഥാനും തിരുത്തേണ്ടി വന്നു.