
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ജനവഞ്ചനക്ക് എതിരായുള്ള വിധിയെഴുത്തായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് ബിജെപി ദേശീയസമിതി അംഗം വി മുരളിധരൻ. കേന്ദ്ര പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാത്തതിലുള്ള അമർഷം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബസമേതം ഉള്ളൂർ വാർഡ് കൊട്ടാരം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ. എൽഡിഎഫ് സർക്കാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അവർക്കനുകൂലമായ വിധിയെഴുത്തുണ്ടാക്കാൻ പരിശ്രമം നടത്തുന്നുണ്ട്.
പലരെയും വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റുന്നതുൾപ്പടെയുള്ള നടപടികളുണ്ടായി. ഇതിനെ മറികടന്ന് സർക്കാരിനെതിരെയുള്ള ജനവിധി ഈ തെരഞ്ഞെടുപ്പിലുണ്ടാകും – മുരളീധരൻ പറഞ്ഞു.
സ്മാർട്ട് സിറ്റിക്കായി കേന്ദ്രസർക്കാർ നൽകിയ 800 കോടിയോളം രൂപ പൂർണമായും ചെലവഴിച്ചിട്ടില്ല. മാലിന്യ നിർമാർജനത്തിൽ കാര്യമായി ഒന്നും ചെയ്തില്ല. വേസ്റ്റ് ബിന്നിന്റെ പേരിലും വലിയ വെട്ടിപ്പ് നടത്തി. ഇട റോഡുകൾ മുഴുവനും തകർന്നു കിടക്കുന്നു തുടങ്ങിയ ജനങ്ങൾക്കുള്ള അമർഷം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മുരളീധരൻ പറഞ്ഞു.