• Wed. Nov 12th, 2025

24×7 Live News

Apdin News

ദൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് വീണ്ടും ഒരു ഡോക്ടർ കൂടി പിടിയിൽ ; അറസ്റ്റിലായത് ‘തജമ്മുൾ അഹമ്മദ് മാലിക് ‘ ; വൈറ്റ് കോളർ തീവ്രവാദികൾ ഇനിയും കാണാമറയത്ത്

Byadmin

Nov 12, 2025



ശ്രീനഗർ: ദൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്നുള്ള ഒരു ഡോക്ടറെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തജമ്മുൾ അഹമ്മദ് മാലിക് എന്നയാളാണ് പിടിയിലായത്. ജമ്മു കശ്മീരിലെ കുൽഗാം സ്വദേശിയാണ് ഡോക്ടർ മാലിക്. എസ്എച്ച്എംഎസ് ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. കരൺ സിംഗ് നഗറിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡോക്ടറെ ഇപ്പോൾ പോലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ച നേരത്തെ പുൽവാമയിൽ നിന്നുള്ള മറ്റൊരു ഡോക്ടറെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബോംബ് ആക്രമണത്തിലെ മുഖ്യപ്രതിയായ ഉമറിന്റെ അടുത്ത സുഹൃത്ത് സജ്ജാദ് ആണ് പിടിയിലായത്.

ഭീകരർക്കെതിരായ ഓപ്പറേഷൻ കൂടുതൽ ശക്തമാക്കി

തിങ്കളാഴ്ച ദൽഹിയിലെ സ്ഫോടനത്തിനുശേഷം ചൊവ്വാഴ്ച ഭീകരർക്കെതിരായ ഓപ്പറേഷൻ കൂടുതൽ ശക്തമാക്കിയിരുന്നു. ഇതുവരെ 1500-ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ ടീമുകളായി തിരിഞ്ഞ പോലീസ് മിന്നൽ പരിശോധനകൾ നടത്തിയതായി ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പി‌ഒ‌കെയിൽ താമസിക്കുന്ന ജമ്മു കശ്മീർ നിവാസികളുടെയും യു‌എ‌പി‌എ ചുമത്തിയിരിക്കുന്നവരുടെയും സ്വത്തുക്കളും പരിശോധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഒക്ടോബർ 19 ന് ശ്രീനഗറിൽ കണ്ടെത്തിയ പോസ്റ്ററുകൾ

ശ്രീനഗറിൽ നിന്ന് തീവ്രവാദ അനുകൂല പോസ്റ്ററുകൾ കണ്ടെത്തിയതോടെ ദൽഹിയിലെ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ സ്ഥിരീകരിക്കപ്പെട്ടു. ഈ പോസ്റ്ററുകൾ കണ്ടെത്തിയതിനെ തുടർന്ന് ഒക്ടോബർ 19 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ നൗഗാം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഈ പോസ്റ്ററുകൾ കണ്ടെടുത്തത്.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഒക്ടോബർ 20 നും 27 നും ഇടയിൽ ഷോപിയാനിൽ നിന്നുള്ള മൗലവി ഇർഫാൻ അഹമ്മദ് വാഘെ, ഗന്ദർബലിലെ വകുരയിൽ നിന്നുള്ള സമീർ അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നവംബർ 5 ന് സഹാറൻപൂരിൽ നിന്ന് ഡോ. അദീലിനെ അറസ്റ്റ് ചെയ്തതായും നവംബർ 7 ന് അനന്ത്നാഗ് ആശുപത്രിയിൽ നിന്ന് ഒരു എകെ-56 റൈഫിളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേ സമയം നവംബർ 8 ന് ഈ ഡോക്‌ടർമാർ പഠിച്ചിരുന്ന ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ-ഫലാ മെഡിക്കൽ കോളേജിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.

By admin