
പാലക്കാട്: മുഖംമൂടിസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പ്രവാസിവ്യവസായിയെ കണ്ടെത്തി. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കല്‍ മുഹമ്മദലി (ആലുങ്ങല്‍ മുഹമ്മദലി-68)യെയാണ് ചെര്‍പ്പുളശ്ശേരിക്ക് സമീപം കോതകുറിശിയില്‍ നിന്ന് കണ്ടെത്തിയത്.
സൗദി അറേബ്യയിലും മലപ്പുറം ജില്ലയിലും ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഉടമയായ മുഹമ്മദലിയെ ശനിയാഴ്ച വൈകീട്ട് ആറങ്ങോട്ടുകര-കൂട്ടുപാത റോഡില്‍ കോഴിക്കാട്ടിരി പാലത്തിനുസമീപത്ത് നിന്നാണ് നാലുപേരടങ്ങുന്ന സംഘം കടത്തിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകീട്ട് ആറേകാലോടെയാണ് സംഭവം. കാളികാവിലെ വീട്ടില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം.
ഇയാളെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽ നിന്ന് ഇറങ്ങിയോടി പോലീസിനെ വിളിക്കുകയായിരുന്നു. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് കാരണമെന്ന് വ്യവസായി പറഞ്ഞു.
കുണ്ടടി ജുമ മസ്ജിദിന് സമീപത്തെ വീട്ടില്‍ നിന്നും നിന്നും ഇറങ്ങിയോടിയ മുഹമ്മദലിയെ നാട്ടുകാര്‍ ഇടപെട്ടാണ് ആശുപത്രില്‍ എത്തിച്ചത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് മുഹമ്മദലിയുടെ പ്രതികരണം.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിൽ നടത്തിയിരുന്നത്. തൃശൂർ റേഞ്ച് ഐജി, പാലക്കാട് ജില്ലാ പോലീസ് മേധാവി എന്നിവരാണ് അന്വേഷണത്തിൽ മേൽനോട്ടം വഹിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നത്.