
പാറ്റ്ന: ബീഹാറിൽ രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കനത്ത സുരക്ഷയിൽ പുരോഗമിക്കുന്നു. ഓരോ സ്ട്രോങ്ങ് റൂമിനും ചുറ്റും മൂന്ന് ലെയർ സുരക്ഷയുണ്ട്. സമീപത്തുള്ള എല്ലാ പ്രവേശന കവാടങ്ങളിലും സെൻസിറ്റീവ് പ്രദേശങ്ങളിലും മതിയായ കേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ.
46 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വ്യക്തമായ ഭൂരിപക്ഷത്തോടെ എൻഡിഎ മുന്നിലാണ്. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. വിജയാഹ്ളാദ പ്രകടനങ്ങൾക്കും ആഘോഷങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സിആർപിഎഫ് ഉൾപ്പെടെ സേനകൾ സുരക്ഷാ ചുമതലയിലുണ്ടെന്നും ഗയ എസ്എസ്പി ആനന്ദ് കുമാര്‍ പറഞ്ഞു.
നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 10 മോട്ടോർ സൈക്കിൾ ക്യുആർടികൾ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 200 ജവാൻമാർ തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്. ജില്ലാ കൺട്രോൾ റൂം പ്രവർത്തനക്ഷമമാണ്. എല്ലായിടത്തും സ്ഥിതിഗതികൾ ശാന്തമാണെന്നും ഗയ എസ്എസ്പി ആനന്ദ് കുമാര്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ ഉള്ളതിനാൽ വിജയാഘോഷങ്ങൾ അനുവദനീയമല്ല. സെക്ഷൻ 163 ബിഎൻഎസ് നിലവിലുണ്ട്.
ഒരിടത്ത് നാലിൽ കൂടുതൽ ആളുകളുടെ അനാവശ്യ ഒത്തുചേരൽ നിരോധിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.