കൊല്ലം: കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെൻ്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർക്കെതിരെയും കേസെടുക്കും. അന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 6 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ശാസ്താംകോട്ട സിഐ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ.
മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാതെ പ്രധാന അധ്യാപികയ്‌ക്കെതിരെ മാത്രം നടപടി സ്വീകരിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ യഥാര്‍ത്ഥ കാരണക്കാരായ സ്‌കൂള്‍ മാനേജ്‌മെന്റിനെയും കെഎസ്ഇബിയെയും ഒഴിവാക്കി പ്രധാനാധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചത് നീതിയല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കെപിഎസ്ടിഎ പ്രതികരിച്ചത്. അധ്യാപകരെ അടച്ചാക്ഷേപിക്കുന്ന നയം വിദ്യാഭ്യാസ മന്ത്രി തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സ്‌കൂളില്‍ നിന്നും ഷോക്കേറ്റ് മിഥുന്‍ മരിച്ചത്. ഇന്നലെ പടിഞ്ഞാറെ കല്ലട വിളന്തറയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ സുഹൃത്തിന്റെ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴായിരുന്നു മിഥുന് ഷോക്കേറ്റത്