തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്‍ കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയത് അതേദിവസം പകല്‍ 11 മണിയോടെ വെഞ്ഞാറമൂട്ടിലെ ഹാര്‍ഡ്വെയര്‍ കടയില്‍നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 350 രൂപ കൊടുത്ത് അഫാന്‍ ചുറ്റിക വാങ്ങിയപ്പോഴും കൊലപാതകം നടത്താന്‍ ചുറ്റിക തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് പൊലീസിനു വ്യക്തമായിട്ടില്ല.
സിനിമ കണ്ടതിന്റെ സ്വാധീനമാകാമെന്നാണു പൊലീസ് കരുതുന്നത്. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചാല്‍ ആദ്യ അടിക്കു തന്നെ ബോധം നഷ്ടപ്പെടാം. ശേഷം കൊലപ്പെടുത്താന്‍ കഴിയുമെന്ന തന്ത്രമാണ് അഫാന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
സംഭവദിവസം രാവിലെ മാതാവിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി ആക്രമിച്ചതിനു ശേഷം പ്രതി വീട് പൂട്ടി ബൈക്കില്‍ വെഞ്ഞാറമൂട്ടിലെ കടയിലെത്തി ചുറ്റിക വാങ്ങുകയായിരുന്നു. മാതാവ് മരിച്ചെന്നു കരുതിയാണ് അഫാന്‍ വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് പാങ്ങോടെത്തി ചുറ്റിക ഉപയോഗിച്ച് പിതൃമാതാവിനെ കൊലപ്പെടുത്തി. ശേഷം എസ്എന്‍ പുരത്ത് പോയി പിതൃസഹോദരനെയും ഭാര്യയേയും ഇതേ ചുറ്റിക ഉപയോഗിച്ചു കൊന്നു. തുടര്‍ന്ന് പെണ്‍സുഹൃത്തിനെ വീട്ടിലേക്കു വിളിച്ചുവെരുത്തി ചുറ്റികക്കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ശേഷം സ്‌കൂള്‍വിട്ടു വ്ന്ന സഹോദരനെയും ചുറ്റികവെച്ച് വകവരുത്തി. എന്നാല്‍ ഇതിനിടെ മാതാവിന്റെ ശബ്ദം കേട്ട് അഫാന്‍ അവരെചുറ്റിക ഉപയോഗിച്ച് വീണ്ടും അടിച്ചിരിക്കാമെന്ന് പൊലീസ് കരുതുന്നു.
ഇന്ന് മാതാവ് ഷെമിയുടെ മൊഴി രേഖപ്പെടുത്താന്‍ വെഞ്ഞാറമൂട് സിഐ അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ താടിയെല്ലിനു സാരമായ പരുക്കേറ്റ ഇവര്‍ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മൊഴിയെടുപ്പ് നാളത്തേക്കു മാറ്റി.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ നെടുമങ്ങാട് മജിസ്‌ട്രേറ്റ് അഫാനെ 11 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.