
കൊച്ചി: എരുമേലിയിലും ശബരിമലയിലും രാസവസ്തുക്കൾ അടങ്ങിയ കുങ്കുമം വിൽക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇവയ്‌ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുമെന്നും ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിക്ക് മുഖ്യം ശബരിമലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ, ഭക്തരുടെ ആരോഗ്യവും എന്നിവയാണെന്നും, ശബരിമലയിലെ രാസവസ്തുക്കൾ അടങ്ങിയ കുങ്കുമമല്ല വിൽക്കുന്നതെന്ന് തെളിയിച്ചാൽ വിൽപനയ്‌ക്ക് അനുമതി നൽകുമെന്നും ഹൈക്കോടതി പറഞ്ഞു.
വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതി അപ്പോൾ ബുദ്ധിമുട്ട് അറിയാമെന്ന് കോടതി പരാമർശിച്ചു. ശബരിമലയിലും എരുമേലിയിലും രാസവസ്തുക്കള്‍ അടങ്ങിയ കുങ്കുമം, പ്ലാസ്റ്റിക് സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന നേരത്തെ ഹൈക്കോടതി നിരോധിച്ചിരുന്നു. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
ഉത്തരവ് പാലിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ബന്ധപ്പെട്ട അധികാരികള്‍ക്കും കോടതി നിര്‍ദേശവും നല്‍കിയിരുന്നു. ശബരിമലയിലും പമ്പയിലും പ്ലാസ്റ്റിക് നിരോധനം ലംഘിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. മണ്ഡല തീര്‍ത്ഥാടനകാലത്ത് സ്റ്റേജിങ് ഏരിയകളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനിടെ ഹൈക്കോടതി സ്വമേധയാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു.
ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ എരുമേലി പഞ്ചായത്തും ചെങ്ങന്നൂര്‍ നഗരസഭയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വഴി നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.