2024 ൽ 1,80,000 ആളുകളാണ് ഇന്ത്യയിൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടത് എന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി ഒരു പ്രസംഗത്തിൽ പറഞ്ഞത്.
ഇതിൽ 70 ശതമാനം പേരും കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവരും ആണ്. ഒരു വർഷം 10,000 കുട്ടികളാണ് സ്‌കൂളുകൾക്ക് പരിസരത്തുള്ള അപകടങ്ങളിൽ മരിക്കുന്നത്. പതിനായിരം കുട്ടികൾ !!! അപകടങ്ങളുടെ എണ്ണം ഇതിന്റെ പലമടങ്ങ് വരും. കേരളത്തിൽ മരണങ്ങളുടെ പത്തിരട്ടിയാണ് അപകടങ്ങൾ. ഇന്ത്യയിലെ മൊത്തം കണക്കെടുത്താൽ ഇത് മരണങ്ങളുടെ മൂന്നിരട്ടിയാണ്. കേരളത്തിൽ ചെറിയ അപകടങ്ങൾ പോലും പോലീസ് റിപ്പോർട്ട് ചെയ്യുന്നതോ കേരളത്തിന് പുറത്ത് അപകടം ഉണ്ടായാൽ ആളുകൾ ആനുപാതികമായി കൂടുതൽ മരിക്കുന്നതോ ആകാം കാരണം.
രണ്ടാണെങ്കിലും ഓരോ വർഷത്തിലും ലക്ഷത്തിലധികം റോഡപകടങ്ങൾ ഇന്ത്യയിൽ ഉണ്ടാകുന്നു. പതിനായിരങ്ങൾ മരിക്കുന്നു. ഉണ്ടാകുന്ന അപകടങ്ങളിൽ 82 ശതമാനവും ഡ്രൈവറുടെ തെറ്റായ പെരുമാറ്റം കൊണ്ടാണ് (ഓവർ സ്പീഡ്, മദ്യപാനം, എതിർദിശയിൽ വണ്ടി ഓടിക്കുന്നത്, വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് എന്നിങ്ങനെ). ഇതൊക്കെ ഏറെ നാളായി ഞാൻ പറയുന്ന കാര്യങ്ങൾ തന്നെയാണ്.
നമ്മുടെ ഡ്രൈവർമാരെ ഒക്കെ നന്നാക്കി റോഡപകടങ്ങൾ കുറക്കുക സാധ്യമാണോ?
തീർച്ചയായും. പക്ഷെ അതിന് നിയമങ്ങൾ കർശനമായി നടപ്പിലാക്കണം. ചില കുറ്റങ്ങളുടെ ശിക്ഷ കടുപ്പിക്കണം. ചില നിയമങ്ങൾ മാറ്റുകയും വേണം. അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല, പ്രതീക്ഷയും ഇല്ല.
അവിടെയാണ് സ്വയം ഓടിക്കുന്ന കാറുകളുടെ (autonomous cars) സാധ്യത വരുന്നത്.
ഡ്രൈവിങ്ങ് സീറ്റിൽ നിന്നും ഡ്രൈവർ മാറി യന്ത്രം വരുമ്പോൾ ഇപ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ 80 ശതമാനം വരെ കുറക്കാനുള്ള അവസരമുണ്ട്. സ്വയം ഓടിക്കുന്ന കാറുകൾ ഇന്ന് സയൻസ് ഫിക്ഷൻ അല്ല. ലോകത്ത് അനവധി നാടുകളിൽ ഇപ്പോൾത്തന്നെ ഉണ്ട്.
കഴിഞ്ഞ ആഴ്ച ജനീവയിൽ നിർമ്മിതബുദ്ധിയെ പറ്റിയുള്ള ആഗോള ഉച്ചകോടിയിൽ ഇതൊരു വലിയ വിഷയമായിരുന്നു. പന്ത്രണ്ട് ലക്ഷം ആളുകളുടെ ജീവനാണ് റോഡപകടങ്ങൾ എടുക്കുന്നത്. ലോകത്ത് യുവാക്കളുടെ മരണങ്ങളുടെ ഒന്നാമത്തെ കാരണം റോഡപകടങ്ങൾ ആണ്. അത് ഒഴിവാക്കുന്നതുകൊണ്ട് സാമൂഹ്യവും സാമ്പത്തികവും ആയ ഗുണങ്ങൾ ഉണ്ട്.
ചൈനയിലെ ഒരു പ്രസ്ഥാനം Apollo Go സ്വയം ഓടിക്കുന്ന കാറുകൾ വാടകക്ക് കൊടുക്കുന്ന സംവിധാനം ആണ്. നമുക്ക് യാത്ര പോകണമെങ്കിൽ യൂബർ പോലെ കാർ ഓർഡർ ചെയ്യുന്നു. കാർ നമ്മൾ നിർദ്ദേശിക്കുന്ന ഇടത്ത് വരുന്നു. OTP അമർത്തിയാൽ വാതിൽ തുറക്കുന്നു. കാർ നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു.
ഇതുവരെ ഒരു കോടി യാത്രകളാണ് Apollo Go സ്വയം ഓടിക്കുന്ന കാറുകളിൽ നടത്തിയിട്ടുള്ളത്. പതിനാലു കോടി കിലോമീറ്റർ. പത്തു ലക്ഷം ഉപഭോക്താക്കൾ. അപകട മരണം = പൂജ്യം !!!
ചൈനയിൽ തുടങ്ങിയ ഈ പ്രസ്ഥാനം ഹോങ്കോങ്ങും കടന്നു മറ്റു രാജ്യങ്ങളിലേക്ക് വരികയാണ്. ദുബായിൽ അമ്പത് കാറുകൾ സർവ്വീസ് തുടങ്ങിയെന്നാണ് വാർത്ത. കണ്ണടച്ച് തുറക്കുന്നതിന് മുൻപ് തന്നെ ദുബായ് ടാക്‌സികൾ സ്വയം ഓടിക്കുന്നവയാകും, സംശയം വേണ്ട.
ഇന്ത്യയിൽ ഓട്ടോണമസ് കാറുകൾ വന്നാൽ നമുക്ക് ഒരുപാട് ജീവനുകൾ രക്ഷിക്കാൻ പറ്റില്ലേ? ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റോഡപകടത്തിൽ മരിക്കുന്ന ഇന്ത്യ ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടേ? ഇക്കാര്യം ഞാൻ എപ്പോഴൊക്കെ ആരോടൊക്കെ പറഞ്ഞിട്ടുണ്ടോ അവരൊക്കെ ചിരിച്ചുതള്ളിയിട്ടേ ഉള്ളൂ !.
ആധുനികമായ റോഡുകളോ, റോഡ് മാർക്കിങ്ങുകളോ, സിഗ്നലുകളോ ഇല്ലാത്ത ഇന്ത്യയിൽ, റോഡ് നിയമങ്ങൾ അനുസരിക്കാത്ത വാഹനങ്ങളും, മനുഷ്യരും, മൃഗങ്ങളും ഉള്ള ഇന്ത്യയിൽ ആർക്കും ഓട്ടോണമസ് വാഹനങ്ങൾ കൊണ്ടുവരാൻ കഴിയില്ല. ഇതാണ് പൊതു ബോധം.
ഈ ചോദ്യം ഞാൻ Apollo Go യിലെ ഉൾപ്പടെയുള്ള സീനിയർ എഞ്ചിനീയർമാരോട് ചോദിച്ചു. അവരൊക്കെ പറഞ്ഞത് ഇതാണ്.
റോഡുകൾ ഇല്ല, സിഗ്നലുകൾ ഇല്ല, ആളുകൾ ഉണ്ട്, മൃഗങ്ങൾ ഉണ്ട് എന്നതൊന്നും ഓട്ടോണമസ് വാഹനങ്ങൾ വരുന്നതിന് ഒരു തടസ്സമല്ല.
വാസ്തവത്തിൽ ഓട്ടോണമസ് കാറുകൾക്ക് ചുറ്റും അനവധി സെൻസറുകൾ ആണുള്ളത്. അത് നമ്മൾ കാണുന്നത് പോലുള്ള കണ്ണുള്ള കാമറ മാത്രമല്ല. ഇൻഫ്രാ റെഡ് മുതൽ റഡാർ വരെയുള്ള എല്ലാ സെൻസറുകളും ഉണ്ട്. പെരുമഴയത്ത് നമുക്ക് ഒട്ടും വിസിബിലിറ്റി ഇല്ലാത്ത സമയത്തും ഓട്ടോണമസ് കാറിന്, ചുറ്റുമുള്ള കാര്യങ്ങൾ റഡാർ വഴി കാണാൻ പറ്റും.
റോഡിനരുകിൽ നിന്നോ വാഹനത്തിന് പുറകിൽ നിന്നോ കുട്ടികളോ മൃഗങ്ങളോ വരുന്നുണ്ടെങ്കിൽ ഇൻഫ്രാറെഡ് കാമറ അത് കണ്ടിരിക്കും. നമുക്ക് മുന്നിലുള്ള ട്രാഫിക്, വരാനിരിക്കുന്ന ദിനാന്തരീക്ഷ സ്ഥിതി, ഇതൊക്കെ അപ്പോഴപ്പോൾ ആട്ടോണോമസ് വെഹിക്കിളിന്റെ കമ്പ്യൂട്ടറിൽ എത്തുന്നുണ്ട്. ഈ വിവരങ്ങളെല്ലാം സന്നിവേശിപ്പിക്കാൻ കമ്പ്യൂട്ടറിന് നിമിഷാർത്ഥം പോലും വേണ്ട.
അപ്പോൾ റോഡും അത് ഉപയോഗിക്കുന്നവരും കൃത്യമായ ഓർഡറിൽ ഉള്ളതല്ലാത്തതും നിയമം പാലിക്കാത്തവരും ആണെന്നത് ആട്ടോണോമസ് കമ്പ്യൂട്ടറിനെ ബാധിക്കുന്ന വിഷയമല്ല. അതിന് കൈകാര്യം ചെയ്യാവുന്ന നിസ്സാരമായ വിഷയമാണത്.
വേണ്ടത് ഡേറ്റ ആണ്.
അമേരിക്കയിലെ, ചൈനയിലെ, ദുബായിലെ ഒക്കെ രീതികളനുസരിച്ച് പഠിപ്പിച്ച ഓട്ടോണമസ് കാർ കേരളത്തിൽ എത്തിയാൽ വണ്ടി മുന്നോട്ട് പോകില്ല. എന്നാൽ ഇന്ത്യയിലെ ഏറ്റവും മോശം ട്രാഫിക്ക് ഉള്ള ഒരു റോഡിൽ, മനുഷ്യരും മൃഗങ്ങളും ഇടംവലം നോക്കാതെ റോഡ് ഉപയോഗിക്കുന്ന ഒരു നഗരത്തിൽ കുറച്ചു നാൾ ഓടിച്ചു പഠിക്കാൻ കുറച്ച് ഓട്ടോണമസ് കാറുകൾക്ക് അവസരം കൊടുത്താൽ പിന്നെ അവരെ പിടിച്ചാൽ കിട്ടില്ല.
ഈ പരീക്ഷണകാലത്ത് അവർ സഞ്ചാരികൾ ഇല്ലാതെ, വളരെ സ്പീഡ് കുറച്ചു വണ്ടി ഓടിച്ചു പഠിച്ചോളും. അതിനുള്ള അവസരം നൽകിയാൽ മാത്രം മതി.
ഓട്ടോണമസ് കാറിന് നല്ല സെൻസറുകൾ മാത്രമല്ല ഉള്ളത്.
ഓട്ടോണമസ് ഡ്രൈവർ മദ്യപിക്കില്ല.
ഓഫിസിലെ ടെൻഷൻ അതിനെ ബാധിക്കില്ല.
വീട്ടിലെ വഴക്ക് വിഷയമല്ല.
വഴിക്ക് ഫോൺ എടുക്കില്ല.
വണ്ടിയിൽ ഇരിക്കുന്ന പങ്കാളിയുമായി വഴക്കിടില്ല.
മറ്റു യാത്രക്കാർ അവരുടെ ശ്രദ്ധ തിരിക്കുന്നില്ല.
എന്തിന് റോഡിൽ ഉണ്ടാകുന്ന കശപിശ കംപ്യൂട്ടറിന്റെ ഈഗോയെ ബാധിക്കുന്നുമില്ല.
എല്ലാത്തിനുമുപരിയായി വലിയ വാഹനത്തിന്റെ ഡ്രൈവർ ആയത് കൊണ്ട് മാത്രം ചെറിയ വാഹങ്ങളോടോ കാൽനട യാത്രക്കാരോടോ കമ്പ്യൂട്ടർ ഡ്രൈവറിന് പുച്ഛമില്ല. അവരുടെ ജീവനെ വില കുറച്ചു കാണുന്നുമില്ല.
അസമയത്ത് വാഹനത്തിൽ കയറുന്ന സ്ത്രീകളെ പീഡിപ്പിക്കില്ല.
പരിചയമില്ലാത്ത നഗരങ്ങളിൽ എത്തുന്ന യാത്രക്കാരെ കൊള്ളയടിക്കില്ല.
പകുതി വഴി എത്തുമ്പോൾ റേറ്റ് മാറ്റി പറ്റിക്കില്ല.
വീട്ടുവിശേഷങ്ങൾ ചോദിച്ച് ബോറടിപ്പിക്കില്ല.
2030 ആകുമ്പോഴേക്കും 50 ശതമാനം അപകടമരണങ്ങൾ കുറക്കണം എന്നതാണ് എന്റെ ആഗ്രഹം. കേരളത്തിൽ 2,000 ജീവനുകൾ, ഇന്ത്യയിൽ 90,000 ജീവനുകൾ നമുക്ക് രക്ഷിക്കാം.
നമ്മുടെ ഡ്രൈവിംഗ് സംസ്കാരം മാറ്റുകവഴി അത് സാധ്യമല്ല. പക്ഷെ നിർമ്മിത ബുദ്ധി ഓടിക്കുന്ന കാറുകൾ വഴി അത് സാധ്യമാണ്. മാറ്റം വരും.
മുരളി തുമ്മാരുകുടി