മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മോദിയുടെ കാർബൺ കോപ്പിയായ സിപിഎമ്മിന്റെ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താൻ കഴിയാത്ത സീതാറാം യെച്ചൂരിക്ക് മോദിക്കെതിരെ പ്രസംഗിക്കാൻ എന്ത് ധാർമികതയാണുള്ളതെന്ന ചോദ്യവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ആമ്പല്ലൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മോദി പാർലമെന്റിൽ കോൺഗ്രസിനോടും രാഹുൽ ഗാന്ധിയോടും കാണിക്കുന്ന അതേ സ്വഭാവമാണ് കേരള നിയമസഭയിൽ പിണറായി വിജയൻ പ്രതിപക്ഷത്തോട് കാട്ടുന്നത്. പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നു. പാർലമെന്റിൽ ചർച്ച വേണ്ടെന്ന് പറയുന്ന മോദിയും നിയമസഭയിൽ ചർച്ചവേണ്ടെന്ന് ശഠിക്കുന്ന പിണറായിയും ഒരേ തൂവൽ പക്ഷികളാണ്. ഇരുവരും തമ്മിൽ വ്യത്യാസമില്ല.
പാർലമെന്റ് അംഗങ്ങളെ സുരക്ഷാസേനയെ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നത് പോലെ നിയമസഭയിൽ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് എംഎൽഎമാരെ കയ്യേറ്റം ചെയ്യുന്നു. മർദ്ദനമേറ്റ എംഎൽഎമാരുടെ പരാതി കേൾക്കാനോ നടപടിയെടുക്കാനോ ഭരണകൂടം തയ്യാറാകുന്നില്ല. പകരം മർദ്ദനമേറ്റ യുഡിഎഫ് എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുക്കുന്ന പിണറായി പൊലീസ് ഭരണപക്ഷ എംഎൽഎമാർക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി സംരക്ഷിക്കുകയുമാണ്.
തെറ്റിദ്ധാരണകളുടെ പേരിൽ സിപിഎമ്മിൽ നിന്ന് പുറത്താക്കിയ ശേഷം 51 വെട്ട് വെട്ടിക്കൊലപ്പെടുത്തിയ ടി പി ചന്ദ്രശേഖരനോടുള്ള പക തീർന്നില്ലെന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ ഭാര്യയും ജനപ്രതിനിധിയുമായ കെ കെ രമയോട് മുഖ്യമന്ത്രിയും കൂട്ടരും കാട്ടുന്ന ക്രൂരത. നിയമസഭ വളപ്പിൽവ്വെച്ച് കൈ തല്ലിയൊടിച്ചിട്ട് രമ കള്ളംപറയുന്നെന്ന് പ്രചരിപ്പിക്കുന്നത് നിന്ദ്യമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഗ്രീൻ ട്രിബ്യൂണൽ പിഴ ചുമത്തിയതോടെ ബ്രഹ്മപുരത്ത് തീപിടിത്തം സർക്കാരിന്റെ വീഴ്ചയാണെന്ന് വ്യക്തമായി. ഏറെ വിശ്വാസ്യതയുള്ള ബോഡിയാണ് ഗ്രീൻ ട്രീബ്യൂണലിന്റേത്.
ആസനത്തിൽ ആലുമുളച്ചാൽ അതും തണലായി കാണുന്ന മുഖ്യമന്ത്രി ഗ്രീൻ ട്രിബ്യൂണൽ പിഴ ചുമത്തിയാലും പഠിക്കില്ല. ജനങ്ങളെ ബാധിക്കുന്ന ഗുരുതപ്രശ്‌നം ഉണ്ടായിട്ട് അത് ഏറ്റെടുക്കാനുള്ള ധാർമിക മര്യാദ കാണിക്കാത്ത വ്യക്തിയാണ് മുഖ്യമന്ത്രി. ബ്രഹ്മപുരത്ത് മാലിന്യ നിർമ്മാർജന കരാർ സിപിഎം ബന്ധുവിന്റെ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ട ആരോപണവും അന്വേഷിക്കണം.
ബയോ മൈനിങ് പ്രവൃത്തി പരിചയമില്ലാത്ത കമ്പനിക്ക് കരാർ നൽകിയതിന് പിന്നിൽ ഉന്നത ഇടപെടലുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാതെ കത്തിക്കുകയാണ് ഉണ്ടായത്. ഇത് സംബന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുകയും ഇത്തരം ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിക്കണമമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.