ഹിയറിങ്ങിനിടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാരുടെ സംഘത്തെ സംഘപരിവാര്‍ അനുഭാവിയായ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്നു പരാതിയുയര്‍ന്നു.
കൊച്ചി: സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു കൊടുക്കാന്‍ തീരുമാനം. എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. മൃതദേഹം പള്ളിയില്‍ അടക്കണമെന്ന് ആവശ്യപ്പെട്ട് ഇളയമകള്‍ തര്‍ക്കമുന്നയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജില്‍ ഹിയറിങിന് നടത്തി തീരുമാനമെടുക്കുകയായിരുന്നു.
മൃതദേഹം എംബാം ചെയ്‌ത് സൂക്ഷിക്കാന്‍ അനാട്ടമി വിഭാഗത്തിന് കൈമാറും. ഇന്നലെ പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. പ്രതാപ് സോംനാഥ് അധ്യക്ഷനായ സമിതി നടത്തിയ ഹിയറിങില്‍ മക്കളായ അഡ്വ. എം.എല്‍ സജീവന്‍, സുജാത ബോബന്‍, ആശ എന്നിവരും മറ്റ് രണ്ട് ബന്ധുക്കളും മൊഴി നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷം രാത്രി ഒമ്പതോടെയാണ് സമിതി തീരുമാനം പ്രഖ്യാപിച്ചത്. ഹിയറിങ്ങിനിടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാരുടെ സംഘത്തെ സംഘപരിവാര്‍ അനുഭാവിയായ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്നു പരാതിയുയര്‍ന്നു.
ലോറന്‍സിന്റെ മകള്‍ ആശയ്‌ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ ആര്‍.കൃഷ്‌ണരാജ് ഫോണിലൂടെ വധഭീഷണി മുഴക്കിെയന്നാണു പരാതി. കൃഷ്‌ണരാജിനെതിരെ പ്രിന്‍സിപ്പല്‍ ഡോ. എം.എസ് പ്രതാപ് സോംനാഥ്, കളമശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു.
ലോറന്‍സിന്റെയും ബന്ധുക്കളുടെയും മൊഴിയെടുക്കുന്നതിനിടെയാണ് ഫോണ്‍ വന്നത്. ആശയ്‌ക്കൊപ്പമെത്തിയ കൃഷ്‌ണരാജിന്റെ ജൂനിയര്‍ അഭിഭാഷക ലക്ഷ്‌മിപ്രിയ ഫോണിലേക്കായിരുന്നു കോള്‍. അവര്‍ ലൗഡ് സ്‌പീക്കറിലിട്ട് കൃഷ്‌ണരാജിന്റെ ഭീഷണി ഡോക്‌ടര്‍മാരെ കേള്‍പ്പിക്കുകയായിരുന്നു. തങ്ങള്‍ക്ക് അനുകൂലമായി തീരുമാനമെടുത്തില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് പ്രിന്‍സിപ്പല്‍ പരാതിയില്‍ പറഞ്ഞു.