കാഫാ നാഷന്‍സ് കപ്പിലെ മൂന്നാം സ്ഥാനം ഇന്ത്യന്‍ ഫുട്‌ബോളിന് തിരിച്ചുവരവിന്റെ വഴിയിലെ ഒരുവഴിത്തിരിവായി മാറിയിരിക്കുകയാണ്. ഫിഫ റാങ്കിങ്ങില്‍ 79-ാം സ്ഥാനത്തു നില്‍ക്കുന്ന ഒമാനെ 120 മിനുട്ട് നീണ്ട പോരാട്ടത്തില്‍ സമനിലയില്‍ തളക്കാനും ഷൂട്ടൗട്ടില്‍ വ്യക്തമായ മാര്‍ജിനില്‍ കീഴടക്കാനും കഴിഞ്ഞത് കാല്‍പന്തുകളിയില്‍ പ്രതീക്ഷയുടെ പൊന്‍കിരണങ്ങളാണ് രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ ഫെഡറേഷന്റെ പിടിപ്പുകേടുകൊണ്ടും ഭരണകൂടത്തിന്റെ നിസംഗതകൊണ്ടും സമാനതകളില്ലാത്ത പ്രതിസന്ധിയെയായിരുന്നു ഏതാനും നാള്‍കള്‍ക്കു മുമ്പുവരെ ഇന്ത്യന്‍ ഫുട്‌ബോള്‍ അഭിമുഖീകരിച്ചിരുന്നത്. റാങ്കിങ് താഴ്ച്ചയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അധപതനത്തില്‍വരെ എത്തിച്ചേര്‍ന്നു. ഭരണസമിതിയുടെ അഴിമതിയും പിടിപ്പുകേടും കാരണമായി ഫിഫയുടെ വിലക്ക് വരെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. വിദേശ പരിശീലകന്‍മാര്‍ മാറിമാറിവന്നുവെന്നുമാത്രമല്ല, വരുന്നവരെല്ലാം ഇവിടുത്തെ സംവിധാനത്തെ ശപിച്ചുമടങ്ങിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്തു. ഇന്ത്യന്‍ ഫുട്‌ബോളിനെ ദൈവം രക്ഷിക്കട്ടെ എന്നുവരെ അവര്‍ പ്രാര്‍ത്ഥിച്ചു. വര്‍ത്തമാനകാല ഫുട്‌ബോളില്‍ ഇന്ത്യക്ക് ഇടമില്ലെന്നും അടിസ്ഥാനപരമായ മാറ്റങ്ങളിലൂടെ പതിറ്റാണ്ടുകള്‍ക്കൊണ്ട് മാത്രം വല്ലമാറ്റവും പ്രതീക്ഷിച്ചാല്‍ മതിയെന്ന് അവര്‍ ആണയിട്ടു പറഞ്ഞു. തങ്ങള്‍ സമീപിക്കുന്നവരൊന്നും അനുകൂലമറുപടി നല്‍കാന്‍ തയാറാവാതിരുന്ന ഘട്ടത്തിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നോണം ഇന്ത്യന്‍ടീമിനെ പരിശീലിപ്പിക്കാന്‍ രു കോച്ചിനെ തേടി ഫുട്‌ബോള്‍ ഫെഡറേഷന് പത്രപരസ്യം നല്‍കേണ്ടിവന്നത്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും വന്ന് നിരവധിയായ അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്നുപേര്‍ക്കായുള്ള കൂലങ്കശമായി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യക്കാരനായ പരിശീലകന് അവസരം നല്‍കാനുള്ള തീരുമാനം ഫെഡറേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അങ്ങിനെയാണ് മുന്‍ ഇന്ത്യന്‍ താരംകൂടിയായ ഖാലിദ് ജമീലിന് അവസരം ലഭിക്കുന്നത്. ഐ.എസ്.എല്ലിലും ദേശീയ ലീഗിലുമെല്ലാം പരിശീലന രംഗത്ത് മികച്ച റെക്കോര്‍ഡുള്ള ഖാലിദിന് കഴിവു തെളിയിക്കാനുള്ള ആദ്യ അവസരമായിരുന്നു കാഫാ നാഷന്‍സ് കപ്പ്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രതിസന്ധികളുടെ പൂമാലകളായിരുന്നു അദ്ദേഹത്തിന് കഴുത്തിലണിയേണ്ടിവന്നത്. രാജ്യത്തിന്റെ മുന്‍ നിര താരങ്ങളെയൊന്നും തങ്ങള്‍ വിട്ടുനല്‍കില്ലെന്ന് അവരവരുടെ ക്ലബുകള്‍ തീരുമാനങ്ങളെടുത്തതോടെ ഫുട്‌ബോള്‍ പ്രേമികള്‍ എല്ലാ പ്രതീക്ഷികള്‍ക്കും അവധി നല്‍കിയ അവസ്ഥയായിരുന്നു. സ്വതസിദ്ധമായ പോരാട്ടവീര്യം കൈമുതലായുള്ള ഈ യുവ പരിശീലകന്‍ എന്നാല്‍ അല്‍ഭുതങ്ങളുടെ കലവറയുമായിട്ടായിരുന്നു ടീമിനെ ഒരുക്കിയത്. പ്രമുഖരുടെ അഭാവത്തില്‍പോലും സൂപ്പര്‍ താരം സുനില്‍ ഛേത്രിയെ മാറ്റിനിര്‍ത്താന്‍ കാണിച്ച ധൈര്യത്തിലൂടെ രണ്ടുംകല്‍പ്പിച്ചാണ് താനെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. പുതമുഖങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയും പരിചയസമ്പന്നരെ പരിഗണിച്ചുമുള്ള തന്റെ പരീക്ഷണങ്ങള്‍ വിജയെകണ്ടതിലൂടെ ഈ പരിശീലകന്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രത്യാശയുടെ പ്രതീകമായി തീര്‍ന്നിരിക്കുകയാണ്. പ്രതിസന്ധികളെ അവസരങ്ങ ളാക്കിമാറ്റാനുള്ള ഇഛാശക്തിയാണ് ഇവിടെ വിജയംകണ്ടിരിക്കുന്നത്.
ഏഷ്യാ കപ്പ് ഫൈനല്‍ റൗണ്ട് ബെര്‍ത്ത് ഉറപ്പിക്കാനായില്ലെങ്കിലും ഇന്ത്യയുടെ അണ്ടര്‍ 23 ടീം നടത്തിയ പ്രകടന വും മികവിന്റെ മറ്റൊരുദാഹരണമായിരുന്നു. ബഹ്‌റൈനെ തോല്‍പ്പിച്ച് തുടങ്ങി, ഖത്തറിനോട് പൊരുതി തോറ്റ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്രൂണെയെ ആറ് ഗോളിന് തകര്‍ത്ത് ഗ്രൂപ്പില്‍ ആറ് പോയിന്റുമായി രണ്ടാമതെത്തിയ ടീമിന്റെ പ്രകടനം വിസ്മയാവഹമായിരുന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഞാണിന്മേല്‍ കളിക്കൊടുവില്‍ ബഹ്റൈനെ തോല്‍പ്പിച്ച് ഖത്തര്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായതാണ് യുവ ഇന്ത്യക്ക് വിനയായത്. മലയാളിയായ നൗഷാദ് മൂസ പരിശീലിപ്പിക്കുന്ന സംഘത്തില്‍ മുഹമ്മദ് സുഹൈല്‍, മുഹമ്മദ് ഐമന്‍, വിപിന്‍ മോഹന്‍ തുടങ്ങിയ മലയാളി താരങ്ങളുടെ സാനിധ്യവും ഇരട്ടിമധുരം സമ്മാനിക്കുന്നു. വിപിന്‍മോഹന്റെ ഹാട്രിക് നേട്ടത്തോടൊപ്പം മുഹമ്മദ് സുഹൈലും മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രതാപങ്ങളിലേക്കുള്ള മടങ്ങിപ്പോക്കിന് നീണ്ട കാത്തിരിപ്പ് തന്നെ അനിവാര്യമാണെങ്കിലും പ്രത്യാശയുടെ കിരണങ്ങളാണ് കാഫാ കപ്പിലും ഏഷ്യാകപ്പ് ഫൈനല്‍ റൗണ്ടിനുള്ള പോരാട്ടത്തിലും ഇന്ത്യയുടെ സീനിയര്‍, അണ്ടര്‍ 23 ടീമുകള്‍ നടത്തിയിട്ടുള്ളത്. ഇന്ത്യക്കാരായ രണ്ടു പരിശീലകരുടെ നേതൃത്വത്തില്‍ യുവത്വത്തിന്റെയും പരിചയ സമ്പത്തിന്റെയും കരുത്തില്‍ നേടിയിട്ടുള്ള മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിന് പ്രതീക്ഷയുടെ പുതിയ പ്രതാഭങ്ങളാണ് സമ്മാനിക്കുന്നത്.