
പാറ്റ്ന: അവസാന പരിശ്രമമാണ്, അറ്റകൈക്ക് ‘അച്ഛന്റെതലതന്നെ വെട്ടി’; പക്ഷേ ഗുണമാകുമോ, കണ്ടറിയണം. ബീഹാറിൽ ജനവിധി എന്തെന്നറിയാൻ ഇനി 13 ദിവസം. ആദ്യഘട്ടവോട്ടെടുപ്പ് നവംബർ ആറിനാണ്. പ്രതിപക്ഷമായ ആർജെഡിയുടെ രാഷ്‌ട്രീയതന്ത്രത്തിന്റെ ചുരുക്കാമണ് ഇപ്പറഞ്ഞത്.
ബീഹാറിലെ എതിരാളിയില്ലാത്ത നേതാവും മുഖ്യമന്ത്രിയുമായിരുന്നു ലല്ലു പ്രസാദ് യാദവ്. ബീഹാർ എന്നാൽ ലല്ലുവായിരുന്നു. ബീഹാറുകാർക്ക് അവരുടെ പഞ്ചായത്ത് തയനും എംഎൽഎയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ലല്ലുവായിരുന്നു. എന്നാൽ, കുടുംബ ഭരണവും അഴിമതി ഭരണവും മറ്റുംമറ്റും ചേർന്ന് ബീഹാറിനെ കാട്ടുനീതിയിലാക്കി. ഒടുവിൽ അധികാരത്തിൽനിന്ന് പുറത്തുപോകുകയും അഹങ്കാരങ്ങളുടെ ഫലമായി അഴികൾക്കുള്ളിലാകുകയും ചെയ്ത് ലല്ലു രാഷ്്ട്രീയത്തിൽ ഒതുങ്ങിപ്പോയി. എന്നിട്ടും ബീഹാറിൽ നല്ലൊരു പങ്കിന് ഇപ്പോഴും നേതാവ് ‘ലല്ലുജി’തന്നെയാണ്.
പക്ഷേ, തലമുറമാറി. മകൻ തേജസ്വി യാദവ് മറ്റ് മക്കളെ എല്ലാം കടത്തിവെട്ടി അച്ഛന്റെ പിൻമുറക്കാരനായി. എന്നാൽ, അച്ഛന്റെ തണൽ കിട്ടാതായതോടെ അധികാരത്തിൽനിന്ന് പുറത്തായി. ഇപ്പോൾ പ്രതിപക്ഷ നേതാവാണ്. ഏതുവിധേനയും ഭരണത്തിലെത്താനുള്ള തത്രപ്പാടിലാണ്. കാരണം സംസ്ഥാനരത്ത് ഭരണം കിട്ടാതെ വന്നാൽ, അടുത്തെങ്ങും ഭരണത്തിനടുത്തെത്താൻ പോലുമാകില്ല കേന്ദ്രത്തിലെന്നിരിക്കെ രാഷ്‌ട്രീയ നിലനിൽപ്പ് അപകടത്തിലാകും.
ഈ സാഹചര്യത്തിൽ എൻഡിഎ സഖ്യത്തിന്റെ പ്രചാരണത്തെ അതിജീവിക്കാൻ തേജസ്വി കണ്ടുപിടിച്ച മാർഗ്ഗമാണ് ‘സ്വന്തം അച്ഛന്റെ തലവെട്ടൽ.’ ആർജെഡിയുടെ നേതാവ് ലല്ലുപ്രസാദാണ്. ബീഹാറുകാർക്ക് ഇപ്പോളും പ്രിയംകരൻ. പക്ഷേ, അച്ഛനെ കാണുമ്പോൾ വോട്ടർമാർക്ക് ‘കാട്ടുനീതിയും അഴിമതിഭരണവും’ ഓർമ്മവന്നാലോ എന്ന് ആശങ്ക. അതിനാൽ ആർജെഡിയുടെ പോസ്റ്ററുകളിലൊന്നും ലല്ലുവിന്റെ മുഖമില്ല. അങ്ങനെ അച്ഛന്റെ തലവെട്ടിയുള്ള പരീക്ഷണത്തിലാണ് മകൻ.
തീർന്നില്ല, തേജസ്വി എൻഡിഎയുടെ പ്രചാരണത്തിന് മറുപടി പറഞ്ഞു നടക്കുകയാണ്. സ്വന്തം നേട്ടങ്ങൾ പറയാനോ ആകർഷകാമായ വാഗ്ദാനം നൽകാനും നേരതമില്ല. പകരം പറയുന്നത് അഴിമതിയില്ലാത്ത ഭരണം നടത്തുമെന്നാണ്. കൂട്ടത്തിൽ ഇങ്ങനെയും വീരവാദമുണ്ട്. അഴിമതി ആരുനടത്തിയാലും ഞാൻ പൊറുക്കില്ല, അത് ആരു നടത്തിയാലും, എന്റെ വീട്ടിലുള്ളവരായാലും,’ തേജസ്വിയുടെ പ്രസംഗം കേൾക്കുന്നവർക്ക് ചിരിയാണ്. അവർ, ലല്ലുവിനെക്കുറിച്ചാണ്, ലല്ലുവിനെക്കുറിച്ചുതന്നെയാണ് എന്നാണ് പറയുന്നത്.