ഹുബ്ബള്ളി: അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി കർണാടക പൊലീസ്. ബിഹാർ പട്‌ന സ്വദേശി റിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത് . പോക്‌സോ നിയമപ്രകാരവും കൊലക്കുറ്റത്തിനും പോലീസുകാരെ ആക്രമിച്ചതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
തെളിവെടുപ്പിനായി താമസസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു റിതേഷ് . തുടർന്ന് വനിതാ ഓഫീസർ പി.എസ്.ഐ അന്നപൂർണ ഇയാളെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.
അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് രാവിലെയാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മൃതദേഹം പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ വിജനമായ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി.
കൊലപാതകത്തിൽ പ്രകോപിതരായ നാട്ടുകാർ അശോക് നഗർ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു.സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ റിതേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ കുറ്റം ചെയ്തതായി വ്യക്തമായിരുന്നു.
റിതേഷ് വർഷങ്ങളായി വീട്ടിൽ നിന്ന് മാറിനിൽക്കുകയും പലയിടങ്ങളിലായി ജോലി ചെയ്തു വരികയുമായിരുന്നു. രണ്ടോ മൂന്നോ മാസം മുൻപാണ് ഇയാൾ ഹുബ്ബള്ളിയിൽ എത്തിയതെന്നും തരിഹാല അണ്ടർപാസിന് സമീപമുള്ള വീട്ടിലാണ് താമസമെന്നും പൊലീസ് പറഞ്ഞു.