കിളിമാനൂര്‍: അധ്യാപകര്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ പേരില്‍ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ അധ്യാപികയെ സ്‌കൂള്‍ മാനേജര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. കിളിമാനൂര്‍ ആര്‍ആര്‍വി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവങ്ങള്‍. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഹിന്ദി അധ്യാപിക ചന്ദ്രലേഖയെയാണ് സസ്‌പെന്റ് ചെയ്തത്.
ഇന്നലെയാണ് സ്‌കൂളില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായത്. സസ്‌പെന്‍ഷനിലായ അധ്യാപിക അതേ സ്‌കൂളിലെ അധ്യാപകന്‍ വിഷ്ണു കല്പടയ്‌ക്കല്‍ എന്ന അധ്യാപകനെതിരെ കുറേക്കാലമായി നിരന്തരം വിവിധ തലങ്ങളില്‍ പരാതി അയക്കുക പതിവായിരുന്നുവത്രെ. ഒടുവില്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയുടെ പേരില്‍ പോലീസിലടക്കം വിവിധ തലങ്ങളില്‍ പരാതി നല്‍കി. പോക്‌സോ കേസെടുക്കുന്നതിന് സാധ്യതയുള്ള നിലയിലായിരുന്നു പരാതി. കൂടാതെ കുട്ടിയുടെ പേര് ഉള്‍പ്പെടെ വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിച്ചപ്പോള്‍ കുട്ടിയോ കുട്ടിയുടെ ബന്ധുക്കളോ ഈ വിവരം അറിഞ്ഞിരുന്നില്ല എന്ന് ബോധ്യമായി. കുട്ടിക്ക് അധ്യാപകനില്‍ നിന്നും ഒരു തരത്തിലുള്ള ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് കുട്ടി മൊഴി നല്‍കുകയും പരാതിയുമായി കുട്ടിയുടെ കുടുംബം രംഗത്ത് വരികയും ചെയ്തു.
സംഭവം പുറത്തു വന്നതോടെ വ്യാജ പരാതി ചമച്ച അധ്യാപികയെ സസ്‌പെന്റെ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥിക്കളും ചില രക്ഷിതാക്കളും സ്‌കൂളിലെത്തി പ്രിന്‍സിപ്പാള്‍ ജി.എസ്.ഷൈനിയെ തടഞ്ഞുവച്ചു. ഇതേത്തുടര്‍ന്ന് ഒ.എസ്. അംബിക എംഎല്‍എ സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കിളിമാനൂര്‍ എസ്എച്ച്ഒ ജയന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
കുറ്റാരോപിതയായ ചന്ദ്രലേഖയെ സസ്‌പെന്റ് ചെയ്യാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ചു നിന്നതോടെ സ്‌കൂള്‍ മാനേജര്‍ അധ്യാപികയെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. അധ്യാപികക്കെതിരെ കേസെടുക്കണമെന്നാണ് കുട്ടിയും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
അധ്യാപകര്‍ തമ്മിലെ കുടിപ്പക മൂലം സ്‌കൂളില്‍ നേരത്തെയും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുമ്പ് ഹാജര്‍ രജിസ്റ്റര്‍ കാണാതായ സംഭവവും ഇതുമൂലം ഉണ്ടായതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഹാജര്‍ രജിസ്റ്റര്‍ കാണാതായ സംഭവത്തില്‍ സജീവ് കുമാര്‍ എന്ന ലൈബ്രറേറിയനെ സസ്‌പെന്റ് ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. ചന്ദ്ര ലേഖയുടെ ഭര്‍ത്താവ് സമീപത്തെ ആര്‍ആര്‍വി ബോയ്‌സ് സ്‌കൂളില്‍ അധ്യാപകനാണ്.