
ഇലന്തൂര്‍: കാത്തിരുന്ന കണ്ണുകള്‍ക്ക് പുണ്യം പകരുന്ന വല്യപടയണിക്കായി ഒരുക്കങ്ങള്‍. കുംഭഭരണി നാളില്‍ ചൂട്ട് വെച്ച് ഭഗവതിയെ വിളിച്ചിറക്കി ഉത്സവത്തിലേക്ക് ഉണര്‍ന്ന ഗ്രാമത്തിന്റെ ആവേശം വാനോളമുയര്‍ത്തി ഒരുക്കങ്ങള്‍ തുടങ്ങി കരക്കാര്‍.
വല്യപടയണി ദിവസമായ നാളെ ഇലന്തൂര്‍ കിഴക്ക് കരയിലെ തേവര്‍ നടയില്‍ എഴുതി തയ്യാറാക്കുന്ന കോലങ്ങളെ രാത്രി 10 ന് കത്തിയമരുന്ന ചൂട്ടുവെളിച്ചത്തില്‍, താലപ്പൊലിയുടെയും, വാദ്യമേളങ്ങളുടെയും അടവി വ്യക്ഷക്കൊമ്പുകളുടെയും അകമ്പടിയോടെ കളത്തിലേക്ക് വരവേല്‍ക്കുന്നു. കാവില്‍ അധിവസിയ്‌ക്കുന്ന പ്രകൃതീശ്വരിയായ അമ്മയ്‌ക്ക് മുന്‍പില്‍ മക്കളായ കാരക്കാര്‍ ആണ്ടോടാണ്ട് കുന്നും, കാടും, ദേശവും ഒരുമിച്ച് മംഗളം ഭവിക്കട്ടെ എന്ന സര്‍വ്വ ഐശ്വര്യ പൂജയാണ് അടവി.
പഞ്ചവ്യക്ഷങ്ങളായ ആല്, പന, ഇലഞ്ഞി, പനച്ചി, തുടങ്ങിയ വ്യക്ഷക്കൊമ്പുകള്‍ കൂട്ടക്കോലങ്ങളോടൊപ്പം വനാന്തരീക്ഷം സ്യഷ്ടിച്ച് കളത്തില്‍ കാപ്പൊലിയ്‌ക്കുന്നത് വല്യപടേനിയുടെ മാത്രം പ്രത്യേകതയാണ്. തപ്പുമേളത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കളരി വന്ദനത്തോടെ ഉണരുന്ന കളത്തിലേക്ക് വെളിച്ചപ്പാടാണ് ആദ്യം എത്തുന്നത് .തുടര്‍ന്ന് പുലവൃത്തം, താവടി എന്നിവയ്‌ക്ക് ശേഷം ശിവകോലം എത്തുന്നതോടെ പാളക്കോലങ്ങളുടെ വരവായി പഞ്ചകോലങ്ങളെ കൂടാതെ കഴിഞ്ഞ ഏഴു ദിസവവും കളത്തിലെത്തിയ എല്ലാ കോലങ്ങളും തുള്ളി ഒഴിയും. കോലങ്ങളുടെ ഇടവേളകളില്‍ സാമൂഹ്യ ദുഷിപ്പുകളെ നര്‍മ്മം പറഞ്ഞ് വിമര്‍ശിയ്‌ക്കുന്ന വിനോദങ്ങളും കളത്തിലെത്തും.
പുലര്‍ച്ചെ പിഴകളെല്ലാം പൊറുത്ത് അനുഗ്രഹിയ്‌ക്കാനും ,ചെയ്തുപോയ തെറ്റുകള്‍ പൊറുക്കണമെന്നും അപേക്ഷിച്ചു കൊണ്ടുള്ള മംഗള ഭൈരവിയുടെ വരവിനെ തുടര്‍ന്ന് സര്‍വ്വ ദേഷങ്ങള്‍ക്കും പരിഹാരമായി പൂപ്പടവാരി തുള്ളും. അതിനു ശേഷം കത്തിച്ച ചൂട്ടുകറ്റയില്‍ വിളിച്ചിറക്കിയ കുന്നിലമ്മയെ തിരികെ ശ്രീകോവിലിലേക്ക് കൊട്ടിക്കയറ്റുന്നതോടെ ഇലന്തൂരിന്റെ പടയണിക്കാലത്തിന് സമാപനമാവും.
ആറാംപടേനിരാവില്‍ കരകൂട്ടായ്‌മയുടെ താളത്തില്‍ കൂട്ടകോലങ്ങളോടൊപ്പം കളത്തില്‍ എത്തിയ അന്തരയക്ഷികള്‍ കരക്കാര്‍ക്ക് വേറിട്ട അനുഭവമായി. പഞ്ചകോലങ്ങളെ കൂടാതെ ഇന്ന് കളത്തിലെത്തുന്നത് ഭൈരവി കോലങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള സംഹാരരുദ്രയുടെ പ്രതിരുപമായ നിണഭൈരവിക്കോലമാണ്. കാളിയുടെ ജനനം മുതല്‍ ദാരികനിഗ്രഹം വരെയുള്ള കഥകള്‍ മൂന്നു താളഘടനയില്‍ തുള്ളുന്ന ഈ കോലത്തില്‍ ചുവപ്പ് നിറത്തിനാണ് പ്രാധാന്യം.