• Sat. Mar 28th, 2026

24×7 Live News

Apdin News

അന്ത ഭയം ഇരിക്കണം

Byadmin

Mar 27, 2026


ഞ്ചേശ്വരത്ത് മുസ്ലീം ലീഗുകാരന്‍ അഷറഫിന് വേണ്ടി എസ്ഡിപിഐക്കാരന്‍ അഷറഫ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാത്രമല്ല പാര്‍ട്ടി ചുമതലകളില്‍ നിന്നും അഷറഫ് പിന്‍മാറിയിട്ടുണ്ട്. പ്രാഥമികാംഗത്വം ഉപേക്ഷിക്കണോ വേണ്ടയോ എന്നത് ആലോചനയിലാണ്. മഞ്ചേശ്വരത്ത് പ്രചാരണത്തിനിറങ്ങും. ആര്‍ക്കുവേണ്ടിയെന്നത് കൂട്ടുകാരോട് കൂടിയാലോചിച്ച് ചെയ്യും. ബിജെപിയെ തോല്‍പിക്കാനാണോ പിന്‍മാറ്റം എന്ന് ചോദിച്ചാല്‍ അവിടെ എസ്ഡിപിഐക്ക് ജയിക്കാമായിരുന്നു എന്നാണ് അഷറഫിന്റെ ഉത്തരം. ജയിക്കാമായിരുന്നെങ്കില്‍ പിന്‍മാറിയതെന്തിനാണെന്ന ചോദ്യത്തിന് യുഡിഎഫുമായി ജില്ലാ നേതൃത്വം ധാരണയിലെത്തിയിട്ടുണ്ടാകുമത്രെ. എന്തായാലും അഷറഫിന് അമര്‍ഷമില്ലെങ്കിലും അണികള്‍ക്ക് അമര്‍ഷവും പ്രതിഷേധവുമുണ്ടുപോലും.

ഡീല്‍ ഡീല്‍ എന്നോരിയിട്ട് തെരഞ്ഞെടുപ്പുവേദികളൊക്കെ അലമ്പാക്കുന്ന സതീശനും വേണുഗോപാലുമൊക്കെ മഞ്ചേശ്വരത്തെക്കുറിച്ച് മിണ്ടില്ല. കള്ളന്‍, കള്ളന്‍ എന്ന് കൂവിവിളിച്ച് ആള്‍ക്കൂട്ടത്തിന് മുന്നിലോടുന്ന പെരുംകള്ളന്മാരാണവര്‍. എസ്ഡിപിഐ മത്സരിച്ചാല്‍ മതേതര വോട്ടുകള്‍ വീതം വച്ച് പോകുമെന്നാണ് ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വാദം. വാ തുറന്നാല്‍ മതമല്ലാതെ മറ്റൊന്നും പറയാനില്ലാത്ത ലീഗിന്റെയും എസ്ഡിപിഐയുടെയും വോട്ടുകളാണ് മഞ്ചേശ്വരത്തെ മതേതരമെന്ന് നിഷ്‌കളങ്കരേ നിങ്ങള്‍ തിരിച്ചറിയണം.

ഇമ്മാതിരി രഹസ്യവും പരസ്യവുമായ കൂട്ടുകച്ചവടം നടത്തിയിട്ടും രക്ഷയില്ലാത്തതിന്റെ പേരിലാണ് വ്യാജവോട്ടുകള്‍ ചെയ്യാനും ചെയ്യിക്കാനും പ്രത്യേകം പാര്‍ട്ടി ക്ലാസുകള്‍ നടത്തുന്നത്. ബിഎല്‍ഒമാരെ കൂട്ടുപിടിച്ച് കര്‍ണാടക അതിര്‍ത്തി മേഖലകളില്‍ നിന്ന് വ്യാപകമായി കള്ളവോട്ടുകള്‍ ലീഗ് ചേര്‍ത്തുവെന്ന പരസ്യമായ ആരോപണം ഇനിയും മറുപടിയില്ലാതെ അന്തരീക്ഷത്തിലുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും ഇത് നടന്നിട്ടുണ്ട്. ബിജെപി നേതാവ് സുരേന്ദ്രന് വെറും എണ്‍പത്തൊമ്പത് വോട്ടിന് വിജയം തെന്നിമാറിയ തെരഞ്ഞെടുപ്പില്‍ രേഖകള്‍ സഹിതമാണ് വ്യാജവോട്ടിനെതിരായ പരാതി കോടതി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് ദിവസം നാട്ടിലേ ഇല്ലാതിരുന്ന 259 പേരാണ് അന്ന് വോട്ട് ചെയ്ത് പോയത്. യാത്രാ രേഖകള്‍ പരിശോധിച്ചവരില്‍ ഇരുപത് പേരും അന്ന് വിദേശത്തായിരുന്നു എന്ന് തെളിഞ്ഞതാണ്. കേസ് നടത്തിപ്പ് അനന്തമായി തുടരാന്‍ കോമാലീ സഖ്യക്കാര്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയും തടഞ്ഞുവച്ചും നടത്തിയ തറക്കളികള്‍ വേറെയും.

മഞ്ചേശ്വരത്ത് എന്ത് കള്ളക്കളിക്കും കള്ളക്കച്ചവടത്തിനും ലീഗും കോണ്‍ഗ്രസും സിപിഎമ്മും ഒരുക്കമാണെന്നത് അങ്ങാടിപ്പാട്ടാണ്. ആദ്യം നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി ലീഗിന് ചേരുന്ന കൂട്ടുകാരനെ ഇറക്കിയാണ് ഇക്കുറി സിപിഎം ഡീലുറപ്പിച്ചത്. അതിന് പുറമേയാണ് എസ്ഡിപിഐക്കാരന്‍ അഷറഫിന്റെ സ്ഥാനാര്‍ത്ഥിത്വം ഡിലീറ്റ് ചെയ്ത് ഡീലിനും മേല്‍ ഡീലുറപ്പിച്ചത്.

ബഡാ ഫൈറ്റര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ച കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന്റെ കണ്ണും കരളുമായി മാറിയത് ജനകീയമായ ഇടപെടലുകളിലൂടെയാണ്. കേന്ദ്രത്തില്‍ അധികാരം സ്വപ്‌നം മാത്രമായിരുന്ന കാലത്ത് മഞ്ചേശ്വരത്തെ ഇളക്കിമറിച്ച കെ.ജി. മാരാരുടെ രാഷ്‌ട്രീയ പിന്‍തുടര്‍ച്ചയാണ് സുരേന്ദ്രനെ ജനപ്രിയനാക്കിയത്. പോരാട്ടത്തിന്റെ ആ രാഷ്‌ട്രീയ നടത്തം കേരളത്തിന്റെ ജനകീയ മുന്നേറ്റങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞതാണ്. അതിന്റെ അലയൊലികള്‍ മഞ്ചേശ്വരത്തിന്റെ മണ്ണിനും ആവേശം പകരുന്നുണ്ട്. അവര്‍ മഞ്ചേശ്വരത്തിന്റെ മൊഞ്ചായി ആ ആവേശത്തെ ഏറ്റെടുത്തിട്ടുണ്ട്. ആ ഭയമാണ് എസ്ഡിപിഐക്കാരന്‍ അഷറഫിന്റെ അമര്‍ഷത്തിന് വഴിവച്ച ഡീലിന് പിന്നില്‍ എന്ന് അറിയാത്തവരല്ല മഞ്ചേശ്വരത്തുകാര്‍. അന്ത ഭയം ഇരിക്കട്ടും എന്ന് ജനങ്ങള്‍ ഉറപ്പിച്ചിട്ടുമുണ്ട്.

വികസനത്തിന്റെ രാഷ്‌ട്രീയം പറയാന്‍ കൈയിലൊന്നുമില്ലാത്തതാണ് മുറുമുറുക്കലും പിറുപിറുക്കലുമാണ് അസഭ്യവും അസത്യവും അശ്ലീലവും ആയുധമാക്കിയുള്ള അഭ്യാസങ്ങളിലേക്ക് അവരെ നയിക്കുന്നത്. അവരോട് പൊറുക്കാതിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാനാണ്….



By admin