
തിരുവനന്തപുരം: കുംഭമേള പെൺകുട്ടിക്കു വിവാഹപ്രായമായില്ലെന്ന് തെളിയുകയും മധ്യപ്രദേശ് പോലീസ് കേസെടുക്കുകയും ചെയ്തതോടെ വിവാഹത്തിനു നേതൃത്വം നൽകിയ കേരളത്തിലെ സി.പി.എം. നേതൃത്വവും വെട്ടിലായി. മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുന്നതിനെ പെൺകുട്ടിയുടെ കുടുംബം എതിർത്തതിനെത്തുടർന്നാണ് സി.പി.എം. നേതൃത്വം ഇരുവർക്കും സംരക്ഷണം ഒരുക്കിയത്.പെൺകുട്ടിയുടെ വിവാഹ ചടങ്ങ് നടത്തിപ്പിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
വിവാഹം നടക്കുമെന്ന് മുൻകൂട്ടി അറിഞ്ഞതിനാലാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എംപി എ എ റഹീം എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തതെന്നും പാർട്ടി വിശദീകരിച്ചു.എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തതെന്നും പാർട്ടി വിശദീകരിച്ചു.
വധൂവരന്മാർ തന്നെയാണ് ക്ഷേത്ര കമ്മിറ്റിയെ സമീപിച്ച് വിവാഹത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയതെന്നും, പ്രായം തെളിയിക്കുന്ന രേഖകൾ തമ്പാനൂർ പൊലീസിന് സമർപ്പിച്ചിരുന്നു എന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം നടന്ന ഈ വിവാഹത്തിൽ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. എന്നാൽ വിവാഹ ക്രമീകരണങ്ങളിൽ പാർട്ടിക്ക് നേരിട്ട് പങ്കില്ലെന്നതാണ് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം.
എന്നാൽ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് വധൂവരന്മാരെ ആശീർവദിക്കാനെത്തിയിരുന്നു. ‘ഇതാണ് യഥാർഥ കേരളാ സ്റ്റോറി’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സർക്കാരിനെ പ്രതിനിധാനംചെയ്‌ത് മന്ത്രി വി. ശിവൻകുട്ടിയും സ്ഥലത്തെത്തിയിരുന്നു. എ.എ. റഹീം എം.പി.യും പിന്തുണയുമായി എത്തി. അന്ന് രക്തഹാരവും പൂച്ചെണ്ടും നൽകിയ നേതാക്കൾ പോലീസ് കേസ് വന്നതിനുശേഷം പ്രതികരിച്ചിട്ടില്ല.
നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST) നടത്തിയ അന്വേഷണത്തിൽ വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന് കണ്ടെത്തിയതോടെ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയർന്നതോടെ എൻ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തുകയായിരുന്നു.വധുവിന്റെ ഗോത്ര പശ്ചാത്തലം പരിഗണിച്ച് ഫർമാൻ ഖാനെതിരെ പോക്സോ നിയമത്തിന് പുറമെ ഭാരതീയ ന്യായ സംഹിത, എസ്‌സി/എസ്ടി പീഡന വിരുദ്ധ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രിൽ 22ന് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദേശിച്ചു. ഓരോ മൂന്ന് ദിവസത്തിലും കേസിലെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടി മധ്യപ്രദേശിലെ പാർധി ഗോത്ര വിഭാഗത്തിൽപ്പെട്ടതാണെന്നും മഹേശ്വർ ഹോസ്പിറ്റൽ റെക്കോർഡുകൾ പ്രകാരം 2009 ഡിസംബർ 30നാണ് ജനിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2026 മാർച്ച് 11ന് കേരളത്തിൽ വിവാഹം നടക്കുമ്പോൾ 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.വിവാഹം നടന്നത് കേരളത്തിലാണെന്നും, പ്രായപൂർത്തിയായെന്ന് കാണിക്കാൻ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ വ്യാജരേഖ റദ്ദാക്കാൻ അധികൃതർ ഉത്തരവിട്ടു.