
ന്യൂയോർക്ക് : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂട് ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇത് ഇന്ത്യ-യുഎസ് ബന്ധങ്ങൾക്ക് പുതിയ ദിശാബോധം നൽകും. ഇതോടൊപ്പം അമേരിക്കയിലെ ട്രംപ് ഭരണകൂടവും ഇന്ത്യയുടെ ഒരു ഭൂപടം പങ്കിട്ടു. ഇന്ത്യയുടെ ഈ ഭൂപടം നിശബ്ദമായി ചർച്ചാ കേന്ദ്രമായി മാറുകയും സോഷ്യൽ മീഡിയയിൽ വാർത്തകളിൽ ഇടം നേടുകയും ചെയ്യുന്നുണ്ട്.
അതായത് അമേരിക്ക പുറത്തിറക്കിയ ഇന്ത്യയുടെ ഈ ഭൂപടം കണ്ട് പാകിസ്ഥാൻ പ്രകോപിതരായേക്കാം. കാരണം അമേരിക്ക പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തന്നെ പാകിസ്ഥാൻ ഇപ്പോഴും ഈ പ്രദേശത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്.
വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതിനൊപ്പം പാക് അധീന കശ്മീർ (പിഒകെ) ഉൾപ്പെടെ ജമ്മു കശ്മീർ മുഴുവൻ ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന ഇന്ത്യയുടെ ഭൂപടം യുഎസ് വ്യാപാര പ്രതിനിധി ഓഫീസ് ആണ് പുറത്തിറക്കിയത്. കൂടാതെ ഇതിൽ ചൈന സ്വന്തമെന്ന് അവകാശപ്പെടുന്ന അക്സായി ചിന്നും പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ് പുറത്തിറക്കിയ ഈ ഭൂപടം പാകിസ്ഥാനും ചൈനയ്‌ക്കും ആശങ്കകൾ ഉയർത്താൻ സാധ്യതയുണ്ട്.
എന്നിരുന്നാലും ഇന്ത്യയുടെ പ്രദേശിക പരമാധികാരം സ്ഥിരീകരിക്കുന്നതിന് യുഎസ് അംഗീകാരം ആവശ്യമില്ല. കാരണം കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ സ്ഥിരമായി വാദിക്കുന്നുണ്ട്. മുമ്പ്, യുഎസോ അതിന്റെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റോ പുറത്തിറക്കിയ ഭൂപടങ്ങൾ പാകിസ്ഥാന്റെ ആശങ്കകൾ കണക്കിലെടുത്ത് കശ്മീർ മേഖലയെ (പിഒകെ) വ്യക്തമായി വേർതിരിച്ചിരുന്നു. എന്നിരുന്നാലും ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഏറ്റവും പുതിയ ഭൂപടം പാകിസ്ഥാന്റെ അവകാശവാദങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നതാണ്.