• Wed. Feb 18th, 2026

24×7 Live News

Apdin News

അയ്യപ്പസംഗമത്തിന് പരസ്യ ചെലവ് 3 കോടി; ഊരാളുങ്കലിന് മേല്‍ നഷ്ടം സഹിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം

Byadmin

Feb 18, 2026



പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് അയ്യപ്പ സ്വാമിയേക്കാള്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രാധാന്യം നല്‍കി പരസ്യം നല്‍കിയതിന്റെ ചെലവ് മൂന്ന് കോടി രൂപ. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ സഹോദര സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി) നല്‍കിയ കണക്കിലാണ് ഇക്കാര്യമുള്ളത്.

ഊരാളുങ്കലിന്റെ ജിഎസ്ടി ഇന്‍വോയ്‌സ് പ്രകാരം ആകെ ചെലവായ തുക 7.11 കോടിയാണ്. ഇതില്‍ പരസ്യത്തിന്റെ മാത്രം ചെലവാണ് മൂന്ന് കോടി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ കഴിഞ്ഞ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നല്‍കിയ പരസ്യത്തിനെതിരെ അപ്പോള്‍ത്തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അയ്യപ്പ സ്വാമിയുടെ ചിത്രത്തേക്കാള്‍ വലുപ്പത്തില്‍ മുഖ്യന്റെ മുഖം സ്ഥാനം പിടിച്ചതോടെ സര്‍ക്കാരിന്റെ പ്രചാരണ പരിപാടിയാണിതെന്ന ആക്ഷേപവുമുയര്‍ന്നു. സിപിഎം ഭരണം കൈയാളുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ഏതു വിധേനയും ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അയ്യപ്പസംഗമത്തിന്റെ പ്രധാന കരാര്‍ നല്‍കിയതെന്ന് ഇത് വ്യക്തമാക്കുന്നു.

സംഗമത്തിന് ആകെ ചെലവായ തുകയുടെ 40 ശതമാനത്തില്‍ അധികം പരസ്യത്തിന് വേണ്ടി ഉപയോഗിച്ചു എന്നത് വലിയ പാളിച്ചയാണ്. സംഗമത്തിന്റെ ഏകോപന കരാറാണ് ദേവസ്വം ബോര്‍ഡ് ഊരാളുങ്കലിന് കൈമാറിയത്. അവര്‍ വിവിധ ഉപകരാര്‍ നല്‍കിയാണ് പരിപാടി നടത്തിയത്. ഇവിടെ ദേവസ്വം ബോര്‍ഡാണോ ഊരാളുങ്കലാണോ യഥാര്‍ത്ഥ നടത്തിപ്പുകാര്‍ എന്ന ചോദ്യം ഉയരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ചെലവ് 6.32 കോടിയും ദേവസ്വം കമ്മിഷണറുടെ കണക്ക് അനുസരിച്ച് ചെലവ് 4.5 കോടിയുമാണ്. ഊരാളുങ്കലുമായി ദേവസ്വം ബോര്‍ഡ് ഉണ്ടാക്കിയ കരാര്‍ എന്തായിരുന്നു എന്നത് വ്യക്തമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ചെലവിന്റെ സര്‍വ്വാധിപത്യം കരാര്‍ കമ്പനിക്കെങ്കില്‍ കോടതിയില്‍ കരാര്‍ കമ്പനിയുടെ കണക്കിനാകും പ്രാധാന്യം. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളക്കൊപ്പം അയ്യപ്പ സംഗമവും വിവാദമാകുകയാണ്.

കൂടാതെ ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഏപ്രില്‍ 7 മുതല്‍ വാദം കേള്‍ക്കുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഊരാക്കുടുക്കായി നില്‍ക്കുമ്പോള്‍ എന്തു നഷ്ടംസഹിച്ചും പ്രശ്‌നം പരിഹരിക്കാനാണ് ഇടതു ശ്രമം. ഊരാളുങ്കലിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് ലഭ്യമായ വിവരം. ചെലവില്‍ നീക്കുപോക്കുവരുത്തണം എന്നാണ് ഊരാളുങ്കലിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആകെ ചെലവ് 4.5 കോടിയില്‍ ഒതുക്കാനാണ് ശ്രമം. പരിപാടി നടത്തിപ്പില്‍ ദേവസ്വം ബോര്‍ഡിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കാനാണ് നീക്കം. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ധാരണ ആയെന്നാണ് സൂചന.

സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ സഹോദര സ്ഥാപനമായ ഐഐഐസിക്ക് അയ്യപ്പ സംഗമ നടത്തിപ്പിന്റെ കരാര്‍ നല്‍കിയതെന്നകാര്യം ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഈ സ്ഥാപനത്തെ മുന്‍ നിര്‍ത്തി ദേവസ്വം ബോര്‍ഡിന്റെ കോടിക്കണക്കിന് പണം അപഹരിക്കാന്‍ സിപിഎം ശ്രമിച്ചെന്ന ആരോപണം ശക്തമാണ്. പരസ്യച്ചെലവായി മൂന്ന് കോടിയുടെ ബില്‍ ഉണ്ടാക്കിയത് ഈ ഉദ്ദേശ്യത്തോടെയാണ്. പാര്‍ട്ടി ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ട്. പക്ഷേ ഇതും പൊളിയുന്ന സ്ഥിതിയാണ്.

By admin