
ടെഹ്റാന്‍ :അലി ഖമേനിയുടെ മരണത്തിന് ശേഷം ഇറാന്റെ മൂര്‍ച്ചയേറിയ നാവായി മാറിയ സുരക്ഷാമന്ത്രി അലി ലാരിജാനിയെ വധിച്ച് ചൂടാറും മുന്‍പേ ഇറാന്റെ ഇന്‍റലിജൻസ് മന്ത്രി ഇസ്മായിൽ ഖാത്തിബിനെയും വധിച്ചതായി ഇസ്രയേൽ. അതിന് മുന്‍പേ ഇറാന്റെ ബാസിജ് പാരാമിലിട്ടറി ഫോഴ്സ് തലവൻ ഗുലാം റെസ സുലൈമാനിയെയും വധിച്ചിരുന്നു. ഈ മൂന്ന് മരണങ്ങളും ഇറാന്‍ തന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു.
ഇനി ഇറാന്റെ നേതൃത്വത്തില്‍ നില്‍ക്കുന്ന ശക്തനായ ഒരു നേതാവ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മാത്രമാണ്. വൈകാതെ ഇദ്ദേഹത്തെയും വധിക്കുമെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. അബ്ബാസ് അരാഗ്ചിയെക്കൂടി വധിച്ചാല്‍ ഇറാന്റെ നേതൃനിരയില്‍ ശൂന്യമാകും എന്ന് ഇസ്രയേലിനറിയാം. അത് കൂടി തീര്‍ന്നാല്‍ കരയുദ്ധം ആരംഭിയ്‌ക്കാനാണ് അമേരിക്കയുടെ പദ്ധതി എന്നറിയുന്നു. അതിനിടയില്‍ ഹോര്‍മുസിലും ചില നിര്‍ണ്ണായക ആക്രമണങ്ങള്‍ക്ക് ഒരുങ്ങുകയാണ് അമേരിക്ക.
ഗുരുതരമായി പരിക്കേറ്റ മൊജ്താബ ഖമേനി ഏതാണ്ട് നിര്‍വ്വീര്യനാണ്. അദ്ദേഹത്തിന് ഒന്നിനും കഴിയില്ല. കഷ്ടിച്ച് ജീവന്‍ രക്ഷപ്പെട്ടു എന്നേയുള്ളൂ. തന്റെ വീടിന് മുന്‍പിലെ തോട്ടത്തില്‍ നടക്കാന്‍ പോയതാണ് മൊജ്താബയെ ഇസ്രയേല്‍ മിസൈലുകളില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ മൊജ്താബ ഖമേനി ഇപ്പോള്‍ റഷ്യയില്‍ ചികിത്സയിലാണെന്നാണ് വാര്‍ത്ത.
ഇറാന്റെ പട്ടാളമായ ഇസ്ലാമിക് റെവല്യൂഷണറി സെക്യൂരിറ്റി ഗാര്‍ഡിന്റെ (ഐആര്‍എസ് ജി) കീഴിലുള്ള അര്‍ധസൈനിക വിഭാഗമാണ് ബാസിജ് പാരാമിലിട്ടറി ഫോഴ്സ്. അതിന്റെ തലവനായ ഗുലാം റെസ സുലൈമാനി കൊല്ലപ്പെട്ടതോടെ ബാസിജ് ഫോഴ്സ് നാഥനില്ലാത്ത സ്ഥിതിയിലാണ്.
ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിക്ക് ശേഷം രാജ്യത്തെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തിത്വമായിരുന്ന അലി ലാരിജാനിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇറാന്‍ ഇതുവരെ മുക്തമായിട്ടില്ല. ഇസ്ലാമിക വിപ്ലവം മുതൽ ഇറാൻ രാഷ്‌ട്രീയത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്ന ലാരിജാനിയുടെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത വിടവ് സൃഷ്ടിച്ചിരിക്കുന്നു. ഇതിന് പിന്നാലെയാണ് ബസിജ് കമാണ്ടർ ഗുലാം റിസ സുലൈമാനിയെയും ഇസ്രയേൽ വധിച്ചത്. ഈ രണ്ട് പ്രമുഖരെ തീര്‍ത്തതിന് പിന്നാലെ ഇന്‍റലിജൻസ് മന്ത്രിയെയും ലക്ഷ്യം വെച്ചതിലൂടെ ഇറാന്റെ സുരക്ഷാ-ഇന്‍റലിജൻസ് സംവിധാനങ്ങളെ പാടെ തകർക്കുക എന്നതാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്.