കാഠ്മണ്ഡു : നേപ്പാളിൽ രാജവാഴ്ചയെ പിന്തുണച്ച് ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി. രാജവാഴ്ച പുന:സ്ഥാപിക്കാനും നേപ്പാളിനെ ഒരു ഹിന്ദു രാജ്യമായി സ്ഥാപിക്കാനും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ കാഠ്മണ്ഡുവിൽ നിരോധിത പ്രദേശത്ത് പ്രവേശിക്കാനുള്ള ശ്രമത്തിൽ മുൻ ആഭ്യന്തരമന്ത്രി കമൽ താപ്പു അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം പ്രതിഷേധം കണക്കിലെടുത്ത് കാഠ്മണ്ഡുവിന്റെ മിക്ക ഭാഗങ്ങളിലും നേപ്പാൾ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാഠ്മണ്ഡു റിംഗ് റോഡ് പ്രദേശത്തെ കോട്ടേശ്വർ, സിഫ്ഹാൽ മൈതാനം,ബാൽക്കു എന്നിവിടങ്ങളിലേക്ക് പ്രവേശനം നിരോധിക്കുമെന്ന് സർക്കാർ അറിയിച്ചു. അറിയിപ്പ് അനുസരിച്ച് ഈ വിലക്ക് ജൂൺ 2 മുതൽ അടുത്ത രണ്ട് മാസത്തേക്ക് തുടരും. തലസ്ഥാനത്തെ ബിസിനസ്സ് പ്രവർത്തനങ്ങളിലും ഗതാഗത സേവനങ്ങളിലും തടസ്സം വരാതിരിക്കാനാണ് ഈ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അതിൽ പറയുന്നു.
അതേ സമയം രാജവാഴ്ചയ്‌ക്കും ഹിന്ദു രാജ്യ പദവിക്കും വേണ്ടി വ്യാഴാഴ്ച മുതൽ അനിശ്ചിതകാല പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ് പ്രതിഷേധക്കാർ.
മുൻ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങൾ എടുത്ത് പിടിച്ചാണ് പ്രതിഷേധക്കാർ സമര രംഗം കൊഴുപ്പിക്കുന്നത്. രാജവാഴ്ച പുന: സ്ഥാപിക്കുന്നതുവരെ തങ്ങൾ പ്രതിഷേധം തുടരുമെന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.