ഇസ്ലാമാബാദ് ; ഇനിയൊരു സംഘർഷമുണ്ടായാൽ ‘ ഞങ്ങൾ ഇന്ത്യയെ കിഴക്ക് നിന്ന് ആക്രമിക്കും’ എന്ന് പാകിസ്ഥാൻ സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി . ഓപ്പറേഷൻ സിന്ദൂറിനുശേഷം പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ നിരവധി തവണ ചൈനയും യുഎസും സന്ദർശിച്ചിട്ടുണ്ട്. അടുത്തിടെ അദ്ദേഹം ചൈനയിൽ ഒരു ഉന്നതതല സന്ദർശനം പൂർത്തിയാക്കി. അത്തരമൊരു സാഹചര്യത്തിൽ, പാകിസ്ഥാനിൽ യഥാർത്ഥ അധികാരം ആർക്കാണ്, നേതാവിനോ സൈന്യത്തിനോ എന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു. അതിനു പിന്നാലെയാണ് അഹമ്മദ് ഷെരീഫിന്റെ പ്രസ്താവന .
ഭാവിയിൽ സൈനിക സംഘർഷങ്ങൾ ഉണ്ടായാൽ അസിം മുനീർ ഇന്ത്യയെ ആക്രമിക്കാൻ ആഗ്രഹിക്കുന്നുവെന്നും അഹമ്മദ് ഷെരീഫ് പറഞ്ഞു. ‘ അസിം മുനീർ ഇന്ത്യയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നു, എന്നാൽ പാകിസ്ഥാനിൽ നിന്ന് തീവ്രവാദം ഇല്ലാതാക്കുന്നതുവരെ പാകിസ്ഥാനുമായി സംസാരിക്കില്ലെന്ന് പറഞ്ഞ് ഇന്ത്യ ഉഭയകക്ഷി ചർച്ചകൾ നിരസിക്കുകയാണ്. ഭാവിയിൽ ഏതെങ്കിലും ഭീകരാക്രമണം നടന്നാൽ പാകിസ്ഥാൻ കിഴക്ക് നിന്ന് ആക്രമണം നടത്തും ‘ ചൗധരി പറഞ്ഞു.
അതേസമയം പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ സമീപകാല പ്രസ്താവനകൾ വ്യക്തമാക്കുന്നത് സൈന്യവുമായി കൂടിയാലോചിച്ച ശേഷമാണ് സർക്കാർ നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് എന്നാണ്. പാകിസ്ഥാൻ നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എന്നാൽ സൈനിക ശക്തിയുടെ സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിനുപുറമെ, സൈനിക ബജറ്റിലെ വർദ്ധനവും സാമൂഹിക മേഖലകളിലെ വെട്ടിക്കുറവുകളും പാകിസ്ഥാനിൽ സൈനിക ശക്തിയുടെ സ്വാധീനം ഇപ്പോഴും ശക്തമാണെന്ന് വ്യക്തമാക്കുന്നു.