തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ 8.45നും 9.45നും ഇടയ്‌ക്കുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരാഹോണം നടത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഈ മാസം 30നാണ് ശംഖുമുഖം കടപ്പുറത്ത് അൽപ്പശി ഉത്സവ ആറാട്ട്.
ഇന്ന് രാത്രി 8.30ന് പൊന്നിൻ ശീവേലി നടക്കും. കമലവാഹനം, സിംഹാസനവാഹനം, അനന്തവാഹനം, ഇന്ദ്രവാഹനം, പള്ളിനിലാവ് വാഹനം, ഗരുഡ വാഹനം എന്നിങ്ങനെയുള്ള വാഹനങ്ങളിൽ അലങ്കരിച്ചാണ് ഓരോ ദിവസവും പൊന്നും ശീവേലി നടക്കുന്നത്. 28ന് രാത്രി വലിയ കാണിക്കയും 29ന് രാത്രിയിൽ പള്ളിവേട്ടയും നടക്കും.
സ്വർണഗരുഡ വാഹനത്തിലാണ് പള്ളിവേട്ടയ്‌ക്കും ആറാട്ടിനും ശ്രീ പത്മനാഭസ്വാമിയെ എഴുന്നെള്ളിക്കുക. നരസിംഹ മൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളും നഗരത്തിലെ മറ്റ് നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങളും ചേർന്ന് കൂടി ആറാട്ടാണ് ശംഖുമുഖത്ത് നടക്കുന്നത്.
അഭിഷേകവും പൂജയും കഴിഞ്ഞുള്ള തിരിച്ചെഴുന്നെള്ളത്ത് രാത്രിയോടെ ക്ഷേത്രത്തിലെത്തും. തുടർന്ന് കൊടിയി റക്ക് പൂജ നടക്കും. 31ന് രാവിലെ ആ റാട്ട് കലശവും ഉണ്ടായിരിക്കും. അൽപ്പശി ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് തുടരുകയാണ്. ക്ഷേത്ര ദർശനത്തിന്റെ സമയത്തിലും കാര്യമായ രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്.