കൊച്ചി: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നടത്താൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി. വരവ് ചെലവ് കണക്കുകൾ സുതാര്യമായിരിക്കണമെന്നും പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബഞ്ച് നിർദ്ദേശിച്ചു. പരിസ്ഥിതിയ്‌ക്കോ വനമേഖലയ്‌ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി നിർദേശിച്ചു.
സാധാരണ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഒരു വിധത്തിലും ഹനിക്കുന്നതാവരുത് പരിപാടി എന്നും കോടതി വ്യക്തമാക്കി. ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അയ്യപ്പസംഗമത്തിനുവേണ്ടി ദേവസ്വംബോര്‍ഡോ സര്‍ക്കാരോ പണം ചെലവാക്കുന്നില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
അയ്യപ്പ സംഗമം നടത്തുന്നത് സർക്കാരാണെന്ന വാദവുമായി ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശേരി സ്വദേശി എം. നന്ദകുമാർ, അഡ്വ. അജീഷ് കളത്തിൽ ഗോപി തുടങ്ങിയവരാണ് ഹർജികൾ സമർപ്പിച്ചത്. ഹർജിയിൽ വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് വിധി പറഞ്ഞത്.
സെപ്റ്റംബര്‍ മൂന്നാം വാരമാണ് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്.