
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ തുക എത്രയെന്നതില്‍ ഇനിയും വ്യക്തത വരുത്താനാവാത്തതിനാല്‍ കണക്ക് സമര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് കൂടുതല്‍ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടും. ഈ മാസം 27ന് യഥാര്‍ത്ഥ കണക്ക് സമര്‍പ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. കരാര്‍ കമ്പനിയായ ഐഐഐസി സമര്‍പ്പിച്ച കണക്കുകളില്‍ പെരുത്തക്കേടുകള്‍ നിരവധിയാണ്. കമ്പനി ഉപകരാര്‍ നല്‍കിയ സ്ഥാപനങ്ങള്‍ നിലവിലുണ്ടോ എന്നതും വ്യക്തമല്ല.
4100 പേര്‍ക്ക് മൂന്ന് നേരം ഭക്ഷണം ഒരുക്കിയെന്നാണ് കണക്ക്. യഥാര്‍ത്ഥത്തില്‍ ഇത്രയുംപേരേ ക്ഷണിച്ചിരുന്നോ എന്നതും സംശയം. ക്ഷണിച്ചവരുടെ ലിസ്റ്റുമില്ല. സപ്തംബര്‍ 20ലെ സംഗമത്തിന് എത്തിയത് 600ല്‍ താഴെയാളുകള്‍. പന്തലില്‍ ഉണ്ടായിരുന്നവരും 600ല്‍ താഴെ. ഇത്രയും പേര്‍ക്ക് മൂന്ന് നേരവും പ്ലേറ്റ് ഒന്നിന് 300 രൂപ പ്രകാരം ഭക്ഷണം നല്‍കിയാലും ആറ് ലക്ഷത്തില്‍ താഴെയേ ചെലവ് വരൂ. അധികം വന്ന ഭക്ഷണം എന്തു ചെയ്തു എന്നതിനും ഉത്തരമില്ല.
ദേവസ്വം ബോര്‍ഡും ഊരാളുങ്കല്‍ സ്ഥാപനമായ ഐഐഐസിയും തമ്മിലുള്ള കരാര്‍ ഇനിയും പുറത്തുവന്നിട്ടില്ല. പരിപാടിയുടേത് എത്ര കോടിയുടെ എസ്റ്റിമേറ്റാണെന്നും വ്യക്തമല്ല. പരസ്യം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തിരുന്നില്ല എന്നാണ് വിവരം. അതിഥികളെ കുമരകത്തും മൂന്നാറിലുമുള്ള മുന്തിയ റിസോര്‍ട്ടുകളിലാണ് പാര്‍പ്പിച്ചത്. ഓരോ ഇടത്തേയും ചെലവ് വ്യത്യസ്തമാണ്. ഇക്കാര്യത്തിലും മുന്‍ ധാരണ ഉണ്ടായില്ല. എല്ലാം കമ്പനിയുടെ ഇഷ്ടത്തിന് ചെയ്യാന്‍ ദേവസ്വം മൗനാനുവാദം നല്‍കി. ഈ ബില്ലുകള്‍ കമ്പനിയുടെ കണക്കില്‍ ഉണ്ടായിരുന്നില്ല.
അതിഥികള്‍ക്ക് പമ്പയില്‍ വിശ്രമിക്കാന്‍ വാങ്ങിയ 150 കിടക്കകളില്‍ 50ഉം കാണാനില്ല. മുഖ്യമന്ത്രിക്കുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടില്‍ എന്തിന് വാങ്ങി എന്നതിന് മറുപടിയില്ല. ആകെ 7.11 കോടി ചെലവായതായി കമ്പനി പറയുന്നു. ഈ തുക അധികമായതിനാല്‍ കമ്പനിയുമായി ചര്‍ച്ച നടത്തി 5.99 കോടിയായി ചെലവ് കുറയ്‌ക്കാനാണ് ദേവസ്വം ശ്രമം. എന്നാല്‍ കമ്പനി ഇതിന് തയാറല്ല. രണ്ട്‌കോടി നഷ്ടം സഹിച്ച് ഒത്തുതീര്‍പ്പിന് വഴങ്ങിയാല്‍ തങ്ങള്‍ സമൂഹത്തില്‍ കള്ളക്കണക്കുകാരായി മുദ്രയടിക്കപ്പെടും എന്നാണ് അവര്‍ പറയുന്നത്.
അതേസമയം കമ്പനി ചെലവ് പെരുപ്പിച്ചത് ചില സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരമാണെന്നും സൂചനയുണ്ട്. അയ്യപ്പ സംഗമത്തിന്റെ മറവില്‍ രണ്ട് കോടിയുടെ വെട്ടിപ്പിനുള്ള നീക്കമായിരുന്നു പാര്‍ട്ടിയുടേതെന്നാണ് അറിവ്.