• Wed. Apr 16th, 2025

24×7 Live News

Apdin News

ആപ്പിള്‍ കണ്ണുരുട്ടി, സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ ഇറക്കുമതിതീരുവ ഒഴിവാക്കി ട്രംപ്, ബോണ്ട് തകര്‍ന്നതോടെ പ്രതികാരം ചൈനയോട് മാത്രം

Byadmin

Apr 13, 2025


വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക് ഭീമന്‍മാരായ ആപ്പിളും ചിപ് നിര്‍മ്മാതാക്കളായ എന്‍വിഡിയയും സൗത്ത് കൊറിയയുടെ സാംസങ്ങും കണ്ണുരുട്ടിയതോടെ ട്രംപ് സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള 20 ഉല്‍പന്നങ്ങളുടെ മേലുള്ള അധിക ഇറക്കുമതി തീരുവ എടുത്തുകളഞ്ഞു. വിവിധ രാജ്യങ്ങള്‍ക്ക് നേരെ ഇറക്കുമതി താരിഫ് കുത്തനെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആപ്പിള്‍, എന്‍വിഡിയ, സാംസങ്ങ് തുടങ്ങി നിരവധി കമ്പനികളുടെ ഓഹരി വില തകര്‍ന്നടിഞ്ഞിരുന്നു. ഇതോടെയാണ് ഈ കമ്പനികള്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദം തുടങ്ങിയത്.

ചിപ് നിര്‍മ്മിക്കാനുള്ള യന്ത്രങ്ങള്‍, ലാപ് ടോപ്, സ്മാര്‍ട്ട് ഫോണുകള്‍. ചില ടെലികോം ഉപകരങ്ങള്‍ തുടങ്ങി 20 ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയതായി ട്രംപ് ഭരണകൂലം പ്രഖ്യാപിച്ചു. ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയാല്‍ ഈ 20 ഉല്‍പന്നങ്ങള്‍ക്കും വന്‍തോതില്‍ വിലക്കയറ്റമുണ്ടാകുമെന്ന് ആപ്പിള്‍, എന്‍വിഡിയി, സാംസങ്ങ് എന്നീ കമ്പനികള്‍ ട്രംപ് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയായിരുന്നു.

ചൈനയൊഴികെ എല്ലാം രാജ്യങ്ങള്‍ക്കും പത്ത് ശതമാനം മാത്രം ഇറക്കുമതി തീരുവ, ചൈനയ്‌ക്ക് 145 ശതമാനം
വ്യാപാരത്തില്‍ ചൈനയെ തകര്‍ക്കുക എന്ന തന്റെ പ്രഖ്യാപിത ലക്ഷ്യം ആവര്‍ത്തിച്ചുകൊണ്ട് ചൈനയ്‌ക്ക് മാത്രം 145 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങള്‍ക്ക് 10 ശതമാനം മാത്രം ഇറക്കുമതി തീരുവ മതിയെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ഒരു പ്രധാന കാരണമുണ്ടായിരുന്നു. അത് യുഎസ് ബോണ്ടിന്റെ മൂല്യം ഇടിഞ്ഞതിനാലാണെന്നും ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

യുഎസ് ട്രഷറി ബോണ്ടില്‍ നിക്ഷേപിച്ചവരില്‍ ചിലര്‍ ബോണ്ടുകള്‍ വിറ്റഴിക്കാന‍് തുടങ്ങിയതോടെ ബോണ്ടുകളുടെ മൂല്യം ഇടിഞ്ഞത് ട്രംപിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ട്രഷറി ബോണ്ടുകളിലെ നിക്ഷേപത്തിന്റെ വരുമാനം കൊണ്ടാണ് അമേരിക്ക ചെലവുകള്‍ നടത്തുന്നതെന്ന് പറയപ്പെടുന്നു. മുന്‍ട്രഷറി സെക്രട്ടറി ലോറന്‍സ് സമേഴ്സ് പറഞ്ഞത് രാജ്യങ്ങള്‍ക്ക് മേല്‍ വലിയ ഇറക്കുമതി ചുങ്കം അടിച്ചേല്‍പിച്ചാല്‍ ആ രാജ്യങ്ങള്‍ ട്രഷറിയിലെ ബോണ്ട് നിക്ഷേപം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നാണ്. ഇത് ട്രംപിനെ ഭയപ്പെടുത്തിയതായി പറയുന്നു. കാരണം യുഎസ് ട്രഷറി ബോണ്ടില്‍ വിവിധ രാജ്യങ്ങള്‍ക്ക് വന്‍നിക്ഷേപങ്ങള്‍ ഉണ്ട്. ഇത് ഉറപ്പായ നിക്ഷേപമായതിനാലാണ് രാജ്യങ്ങള്‍ യുഎസ് ട്രഷറി ബോണ്ട് വാങ്ങിക്കുട്ടുന്നത്. ജപ്പാന്‍ 1.07 ലക്ഷം കോടി ഡോളറിനാണ് യുഎസ് ബോണ്ടുകള്‍ വാങ്ങിയിരിക്കുന്നത്. ഇന്ത്യ 22500 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നും യുഎസ് ബോണ്ടിലുള്ള നിക്ഷേപം 36.2 ലക്ഷം കോടി ഡോളര്‍ ആണ്. ഈ തുക ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നതോടെ പ്രതികാരനടപടി എന്ന നിലയില്‍ ഒന്നിച്ച് യുഎസ് ബോണ്ടില്‍ നിക്ഷേപിച്ച തുക പിന്‍വലിച്ചാല്‍ യുഎസ് എന്ന ബോട്ട് മുങ്ങും. ഇത് ഭയന്നാണ് വിവിധ രാജ്യങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ തീരുമാനം ട്രംപ് പിന്‍വലിച്ചത്. ചൈനയ്‌ക്കെതിരെ മാത്രമാണ് ഉയര്‍ന്ന ഇറക്കുമതി ചുങ്കം നിലനിര്‍ത്തിയിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി തകര്‍ത്താല്‍ മാത്രമേ യുഎസിനുള്ളിലെ കമ്പനികളെ രക്ഷപ്പെടുത്താന്‍ കഴിയൂ എന്ന് തന്നെയാണ് ട്രംപ് കണക്കുകൂട്ടുന്നത്.

 



By admin