• Sat. Sep 5th, 2026

24×7 Live News

Apdin News

ആര്‍.എസ്.എസിന്റെ അന്താരാഷ്ട്ര മുഖം മിനുക്കല്‍ – Chandrika Daily

Byadmin

Sep 5, 2026


പുത്തൂര് റഹ്മാന്

ആര്.എസ്.എസ്. മേധാവി മോഹന് ഭാഗവതിന്റെ അമേരിക്കന് സന്ദര്ശനവും പ്രസംഗവും വലിയ ചര്ച്ചകള്ക്കാണ് വഴിതുറന്നിരിക്കുന്നത്. ആര്.എസ്.എസിന്റെ ശതാബ്ദി വര്ഷത്തിലെ ആഗോള ഔട്ട്‌റീച്ചിന്റെ ഭാഗമായാണ് അമേരിക്കയ്ക്ക് ശേഷം കാനഡയിലേക്കും ബ്രിട്ടനിലേക്കുമുള്ള മോഹന് ഭാഗവതിന്റെ ഇനിയുള്ള വിദേശ യാത്രകള്. ഓഗസ്റ്റ് 29ന് ന്യൂയോര്ക്കിലെ മാഡിസണ് സ്‌ക്വയര് ഗാര്ഡനില്, ‘വണ് വേള്ഡ്, വണ് ഹ്യൂമാനിറ്റി’ എന്ന പേരിലായിരുന്നു മോഹന് ഭഗവത് പങ്കെടുത്ത സമ്മേളനം. സംഘാടകരായി പ്രത്യക്ഷപ്പെട്ടത് ആര്.എസ്.എസിന്റെ അമേരിക്കന് പോഷക ഘടകമായ അമേരിക്കന് ഹിന്ദൂസ് ഫോര് എന്ഗേജ്‌മെന്റ് ആന്ഡ് ഡയലോഗ് എന്ന സംഘടന, അവര് അവകാശപ്പെടുന്നത് പ്രകാരം 39 സംസ്ഥാനങ്ങളില് നിന്നും 853 നഗരങ്ങളില് നിന്നുമായി 250ലധികം സംഘടനകളെ പ്രതിനിധീകരിച്ച് അയ്യായിരത്തിലധികം പേര് അവിടെ ഒത്തുചേര്ന്നുവെന്നാണ്. ഇത്ര ശക്തമാണ് വിദേശ രാജ്യങ്ങളിലെ സംഘ് പരിവാര് സംഘാടനമെന്ന് ചുരുക്കം.

സഹിഷ്ണുത, പരസ്പര വിശ്വാസം, ബഹുസ്വരത, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിംങ്ങളുടെ തുല്യ പദവിയും സുരക്ഷിതത്വവും എന്നിവയെക്കുറിച്ച് തികച്ചും ഔദാര്യപൂര്വ്വമായ വാക്കുകളാണ് മോഹന് ഭാഗവത് അവിടെ ഉച്ചരിച്ചത്. എന്നാല്, ഈ പ്രസംഗവും അതിനുപിന്നിലെ രാഷ്ട്രീയവും ഇന്ത്യയിലെ നിലവിലെ സാമൂഹിക യാഥാര്ത്ഥ്യങ്ങളുമായി ഒത്തുപോകുന്നതാണോ എന്ന ചോദ്യം ശക്തമായി ഉയര്ന്നുവരുന്നു. ഭാരതീയ സംസ്‌കാരം വസുധൈവ കുടുംബകം എന്ന സങ്കല്പ്പത്തിലധിഷ്ഠിതമാണെന്നും, എല്ലാവരെയും ഉള്ക്കൊള്ളുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും മോഹന് ഭാഗവത് അവകാശപ്പെട്ടു. ഏകദേശം 45 മിനിറ്റ് നീണ്ട പ്രസംഗത്തില് അദ്ദേഹം പറഞ്ഞത് ‘ഞാന് വരുന്നത് വൈവിധ്യത്തില് ഏകത്വമുള്ള ഒരു രാജ്യത്തുനിന്നാണെന്നും ഞങ്ങള് അത് ആഘോഷിക്കുന്നു’വെന്നുമാണ്. കൂടുതല് ശ്രദ്ധേയമായ മറ്റൊരു പ്രസ്താവന ഇന്ത്യയില് മുസ്‌ലിംങ്ങള് ജീവിക്കരുതെന്ന് കരുതുന്ന ഒരു ഹിന്ദുവിനെ ഹിന്ദുവായി കണക്കാക്കില്ലെന്നും ഇന്ത്യയില് മുസ്‌ലിംങ്ങള് തികച്ചും സുരക്ഷിതരാണെന്നും അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഭാരതസങ്കല്പ്പം ആര്.എസ്.എസിനില്ലെന്നുമുള്ളതായിരുന്നു.

ചുരുക്കത്തില് പാശ്ചാത്യ മതേതര ലോകത്തിന് പ്രിയങ്കരമായ ലിബറല് ഭാഷയും ജനാധിപത്യ മൂല്യങ്ങളുടെ പദാവലികളുമാണ് പ്രസംഗത്തിലുടനീളം ഉപയോഗിക്കപ്പെട്ടത്. എന്നാല്, മോഹന് ഭാഗവതിന്റെ ഈ വാക്കുകള് സത്യസന്ധമെന്നു കരുതുന്നവരല്ല ലോകത്തുള്ളത്, ഇന്ത്യന് അനുഭവമാകട്ടെ അവിടെ പറയപ്പെട്ടതിനു നേര്വിപരീതവുമാണ്. ഈ സന്ദര്ശന വേളയില് ശക്തമായ പ്രതിഷേധങ്ങളാണ് അമേരിക്കയിലെ വിവിധ പ്രവാസി കൂട്ടായ്മകളില് നിന്നും മനുഷ്യാവകാശ സംഘടനകളില് നിന്നും ഉയര്ന്നുവന്നത്. ഹിന്ദൂസ് ഫോര് ഹ്യൂമന് റൈറ്റ്‌സ്, സിഖ് പ്രവാസി സംഘടനകള്, ദളിത്ബഹുജന് നെറ്റ്‌വര്ക്കുകള്, സൗത്ത് ഏഷ്യന് ലെഫ്റ്റ് (സലാം), ഇന്ത്യന് അമേരിക്കന് മുസ്‌ലിം കൗണ്സില് എന്നിവര് ആര്.എസ്.എസ്. മേധാവിയുടെ സന്ദര്ശനത്തിനെതിരെ രംഗത്തുവന്നു. മുസ്‌ലിം, സിഖ്, ക്രൈസ്തവ, ഹിന്ദു, ജൂത സമൂഹങ്ങളില് നിന്നുള്ള പരശ്ശതം പ്രതിഷേധക്കാര് മാഡിസണ് സ്‌ക്വയര് ഗാര്ഡന്റെ പുറത്ത് അണിനിരന്നു.

സന്ദര്ശനം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ അമേരിക്കയിലെ അമ്പതിലേറെ സിവില് റൈറ്റ്‌സ്, ഇന്റര്ഫെയ്ത്ത് സംഘടനകള് സംയുക്ത പ്രസ്താവന ഇറക്കിയും ആയിരത്തിലധികം അമേരിക്കന് പൗരന്മാര് സ്‌റ്റേറ്റ് സെക്രട്ടറി മാര്ക്കോ റൂബിയോയ്ക്ക് നേരിട്ട് എഴുതിയും ഭാഗവതിന് വിസ നിഷേധിക്കണമെന്നാവശ്യപ്പെട്ടു. ന്യൂയോര്ക്ക് മേയര് സോഹ്‌റാന് മംദാനി ഈ സമ്മേളനത്തെ ‘ഒഴിവാക്കലിന്റെ ദര്ശനം’ എന്ന് വിശേഷിപ്പിച്ച് എതിര്ത്തു. 1939ല് ജര്മ്മന് അമേരിക്കന് ബണ്ട് (നാസി അനുകൂല സംഘടന) ഇതേ വേദിയില് നടത്തിയ റാലിയുടെ ചരിത്രം ഓര്മ്മിപ്പിച്ചാണ് കൗണ്സില് പരിപാടികളെ എതിര്ത്തത്. യു.എസ്. കോണ്ഗ്രസ് രൂപീകരിച്ച സ്വതന്ത്ര ബോഡിയായ യു.എസ്. കമ്മീഷന് ഓണ് ഇന്റര്നാഷണല് റിലിജിയസ് ഫ്രീഡം(USCIRF) മോഹന് ഭാഗവതിന്റെ വിസ റദ്ദാക്കണമെന്നും ആര്.എസ്.എസ്. നേതാക്കളെയും മതസ്വാതന്ത്ര്യ ലംഘനങ്ങളില് പങ്കുള്ള ഇന്ത്യന് ഉദ്യോഗസ്ഥരെയും ഉപരോധിക്കണമെന്നും ആവശ്യപ്പെട്ടതാണ്. ഇന്ത്യയില് ന്യൂനപക്ഷങ്ങളും ദളിതരും നേരിടുന്ന പാര്ശ്വവല്ക്കരണം മറച്ചുവെക്കാനാണ് ഇത്തരം അന്താരാഷ്ട്ര സന്ദര്ശനങ്ങള് ഉപയോഗിക്കുന്നതെന്ന നിരീക്ഷണവുമായാണ് അമേരിക്കയില് നിന്നുള്ള പ്രതിഷേധക്കാര് സംഗമിച്ചത്.

ഇന്ത്യയിലെ കര്ഷക പ്രക്ഷോഭങ്ങളോടുള്ള ആര്.എസ്.എസ് സമീപനം, സാംസ്‌കാരിക ഏകീകരണത്തിനായുള്ള നീക്കങ്ങള് എന്നിവ ചൂണ്ടിക്കാട്ടി സിഖ് സംഘടനകള് വലിയ റാലികളും പ്ലാക്കാര്ഡ് പ്രതിഷേധങ്ങളും പലയിടങ്ങളിലായി സംഘടിപ്പിച്ചതിന്റെ വാര്ത്തകള് വന്നു. ഹിന്ദൂസ് ഫോര് ഹ്യൂമന് റൈറ്റ്‌സിലെ അനുരാഗ് ഖണ്ഡേല്വാല് പറഞ്ഞത് ‘നൂറു വര്ഷത്തെ ഹിന്ദു ആധിപത്യവും ന്യൂനപക്ഷ നിന്ദയും യൂണിവേഴ്‌സല് ഓണ്നെസ് ആയി പായ്ക്ക് ചെയ്യുന്നത് ഉന്നതനിലവാരമുള്ള പി.ആര്. ജിംനാസ്റ്റിക്‌സാണ്’ എന്നായിരുന്നു. ആര്.എസ്.എസിന്റെ ഇന്ത്യയിലെ പ്രയോഗങ്ങളും വിദേശത്തെ വാചോടോപങ്ങളും തമ്മിലുള്ള വൈരുധ്യം പരിശോധിക്കുമ്പോള് ചില പ്രധാന കാര്യങ്ങള് വ്യക്തമാകുന്നു. ഇന്ത്യയിലെ റാലികളിലും ശാഖകളിലും ഉപയോഗിക്കുന്ന തീവ്ര സാംസ്‌കാരിക ദേശീയതയുടെ ഭാഷയില് നിന്നും തികച്ചും വ്യത്യസ്തമായി, അന്താരാഷ്ട്ര തലത്തില് നയതന്ത്രപരവും മൃദുവായതുമായ നിലപാടാണ് സ്വീകരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലും അന്താരാഷ്ട്ര നയതന്ത്ര തലങ്ങളിലും ആര്.എസ്.എസിനുള്ള തീവ്രവലതുപക്ഷ പ്രതിച്ഛായ മാറ്റിയെടുക്കാനും, ആഗോളതലത്തില് സ്വീകാര്യത നേടാനുമുള്ള ആസൂത്രിതമായ ശ്രമമാണിത്.

വിദേശത്ത് സഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുമ്പോഴും, ഇന്ത്യയില് വെറുപ്പിന്റെ പ്രചാരണങ്ങളും സാംസ്‌കാരിക ആധിപത്യ നീക്കങ്ങളും തുടരുന്നു എന്നത് യാഥാര്ത്ഥ്യമായി നില്ക്കുന്നു. ഇത് വിവിധ അന്താരാഷ്ട്ര ഏജന്സികള് രേഖപ്പെടുത്തിയ ഡാറ്റയാണ്. ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്ട്ടില് 2025ല് മാത്രം മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട 1,318 വിദ്വേഷ പ്രസംഗങ്ങള് നടന്നതായാണ് കണക്ക്. ശരാശരി പ്രകാരം ദിവസവും നാലു വെറുപ്പുല്പാദന പ്രസംഗങ്ങള്. 1,289 പ്രസംഗങ്ങളും മുസ്‌ലിംങ്ങളെ ലക്ഷ്യമിട്ടുള്ളവയായിരുന്നു. 2024ല് രേഖപ്പെടുത്തിയ 1,165 വിദ്വേഷ പ്രസംഗങ്ങളില് ഏകദേശം 80 ശതമാനവും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ആയിരുന്നു. ഏറ്റവും കൂടുതല് വിദ്വേഷ പ്രസംഗം നടത്തിയ പത്ത് പേരില് ആറ് പേര് ബി.ജെ.പി. നേതാക്കളായിരുന്നു.

അസോസിയേഷന് ഫോര് പ്രൊട്ടക്ഷന് ഓഫ് സിവില് റൈറ്റ്‌സും ക്വില് ഫൗണ്ടേഷനും 2024 ജൂണ് മുതല് 2025 ജൂണ് വരെ 947 വിദ്വേഷ സംഭവങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 25 മുസ്‌ലിംങ്ങളെങ്കിലും ഈ കാലയളവില് കൊല്ലപ്പെട്ടു. സെന്റര് ഫോര് സ്റ്റഡി ഓഫ് സൊസൈറ്റി ആന്ഡ് സെക്കുലറിസത്തിന്റെ കണക്കനുസരിച്ച് 2025ല് പതിനാല് പേര് ആള്ക്കൂട്ട കൊലക്കിരയായി. ലൗ ജിഹാദ്, ലാന്ഡ് ജിഹാദ്, ഗോരക്ഷ എന്നീ ആഖ്യാനങ്ങള് ഹിന്ദുത്വ ജാഗ്രതാ സേനകളുടെ ക്രൂരതകള്ക്ക് ന്യായീകരണമായതും ബുള്ഡോസര് നീതി എന്ന പേരിലുള്ള ആസൂത്രിത നിയമങ്ങളുടെ മറവില് ന്യൂനപക്ഷ ഭവനങ്ങളും ദേവാലയങ്ങളും പൊളിക്കപ്പെട്ടതും 2019 മുതല് രാജ്യത്തു വ്യാപകമായതിന്റെ റിപ്പോര്ട്ടുകളും വേറെയുണ്ട്. ക്രിസ്ത്യാനികളുടെ അനുഭവവും ഇതേ ഘടനയിലാണ്. 2023 മെയ് മുതല് മണിപ്പൂരില് ഹിന്ദു മെയ്‌തേയി സമൂഹവും ക്രൈസ്തവ കുകി സമൂഹവും തമ്മിലുള്ള സംഘര്ഷത്തില് 250ഓളം പേര് കൊല്ലപ്പെടുകയും 60,000ത്തിലധികം പേര് സ്ഥാനഭ്രഷ്ടരാവുകയും 250ലധികം പള്ളികള് കത്തിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുകയുമുണ്ടായി. രാജ്യത്തെ ദളിതരുടെ അനുഭവവും മറ്റൊന്നല്ല. അമേരിക്കന് സംസ്ഥാനങ്ങളില് പോലും ജാതി വിവേചന നിരോധന നിയമങ്ങള്ക്കെതിരെ ഹിന്ദുത്വ അനുകൂല ലോബി പ്രവര്ത്തിക്കുന്നത് പലപ്പോഴായി വാര്ത്തകളില് ഇടംപിടിക്കുകയുണ്ടായി.

ഇന്ത്യയുടെ പാരമ്പര്യം എല്ലാവരെയും സ്വീകരിക്കുന്നതിന്റേയും ഉള്ക്കൊള്ളുന്നതിന്റേയുമാണ്. എന്നാലതല്ല, ആര്.എസ്.എസിന്റെയും സംഘ് പരിവാറിന്റെയും പാരമ്പര്യം. തിരസ്‌കാരത്തിന്റെയും വിഭജനത്തിന്റെയും പാരമ്പര്യത്തിലാണതിന്റെ രൂപീകരണം തന്നെ. കെ.ബി. ഹെഡ്‌ഗേവാര് 1925ല് നാഗ്പൂരില് സ്ഥാപിച്ച സംഘം, സ്വാതന്ത്ര്യ സമരത്തില് സംഘടനാപരമായി പങ്കെടുത്തില്ല. സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും കാലത്ത് ഇന്ത്യക്കാരില് രൂപപ്പെട്ട ഐക്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ദേശീയ മാതൃകയെ പരാജയപ്പെടുത്താനും അതിനെ മതപരവും ജാതീയവുമായ ഭിന്നതകളാല് പരിപോഷിപ്പിക്കാനും സാംസ്‌കാരികമായി സംഘടിപ്പിക്കപ്പെട്ടതാണ് തത്വത്തില് രാഷ്ട്രീയ സ്വയംസേവക് സംഘ്. മുന് സര്സംഘ്ചാലക് എം.എസ്. ഗോള്വാക്കറുടെ 1938ലെ We or Our Nationhood Defined എന്ന ഗ്രന്ഥം, ജര്മ്മനി ജൂതരെ ‘ശുദ്ധീകരിച്ച’ രീതി ഹിന്ദുസ്ഥാന് പാഠമാണെന്ന് വാദിച്ചു. പിന്നീട് സംഘം ഈ പുസ്തകത്തില് നിന്ന് അകലം പാലിച്ചെങ്കിലും, ഗോള്വക്കര് 33 വര്ഷം സംഘത്തെ നയിച്ചയാളായിരുന്നു. അവരിന്നും പ്രതിനിധീകരിക്കുന്നതും ഇടക്ക് ആഘോഷിക്കുന്നതുമായ പാരമ്പര്യം മഹാത്മാ ഗാന്ധിയെ വധിച്ചവരുടെ പാരമ്പര്യത്തെ തന്നെയാണ്. നാഥുറാം ഗോഡ്‌സെ ആര്.എസ്.എസ്. അംഗമായിരുന്നുവെന്നും കൊലപാതകത്തിന് ശേഷം മാത്രമാണ് സംഘം ആ ബന്ധം നിഷേധിച്ചതെന്നും പുതിയ ചരിത്രഗവേഷണളിലൂടെ വെളിപ്പെട്ടു കഴിഞ്ഞതാണ്.

അന്താരാഷ്ട്ര വേദികളില് ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും വക്താക്കളായി നിലകൊള്ളുകയും, സ്വന്തം രാജ്യത്ത് വിദ്വേഷ രാഷ്ട്രീയത്തിന് തണലേകുകയും ചെയ്യുന്നത് നയതന്ത്ര സൂത്രം മാത്രമാണ്. സര്സംഘ്ചാലക് ‘ഉള്ക്കൊള്ളല്‘ സംസാരിക്കുന്നു; വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്, ബി.ജെ.പി.യുടെ തെരുവ് കാഡര്, ഗോരക്ഷക സേനകള് എന്നിവ വെറുപ്പ് പ്രയോഗിക്കുന്നു. മുകളിലുള്ളവര് അന്താരാഷ്ട്ര അംഗീകാരം തേടുന്നു, താഴെയുള്ളവരുടെ പ്രയോഗം ആഭ്യന്തര ധ്രുവീകരണം നിലനിര്ത്തുന്നു. ഒന്ന് മറ്റൊന്നിനെ റദ്ദാക്കുകയല്ല, ഒന്ന് മറ്റൊന്നിനെ മറയ്ക്കുക മാത്രമാണ് ചെയ്യുന്നത്. യഥാര്ത്ഥ പ്രതിച്ഛായ നിര്ണ്ണയിക്കപ്പെടുന്നത് വിദേശത്തു നടത്തുന്ന പ്രസംഗങ്ങളിലൂടെയല്ല, മറിച്ച് സ്വന്തം മണ്ണിലെ ന്യൂനപക്ഷങ്ങള്ക്കും പാര്ശ്വവല്ക്കരിക്കപ്പെട്ടവര്ക്കും ലഭിക്കുന്ന നീതിയിലൂടെയും സുരക്ഷിതത്വത്തിലൂടെയുമാണ്. അതുകൊണ്ട് മാഡിസണ് സ്‌ക്വയര് ഗാര്ഡനിലെ കരഘോഷം ഒരളവുകോലല്ല. ദിവസം നാല് വിദ്വേഷ പ്രസംഗങ്ങള്, മുസ്‌ലിം മരണങ്ങളില് കലാശിക്കുന്ന കാലാള് പടകള്, പൊളിക്കപ്പെടുന്ന വീടുകള്, കത്തിക്കപ്പെടുന്ന പള്ളികള്, മതത്തെ അടിസ്ഥാനമാക്കിയ പൗരത്വ നിയമം തുടങ്ങിയ വെറുപ്പില് അധിഷ്ടിതമായ രാഷ്ട്രീയവും സംസ്‌കാരവുമാണ് സംഘ്പരിവാറിന്റെ അളവുകോല്. ഇന്ത്യയില് ഇനിയും രജിസ്റ്റര് ചെയ്യാത്ത ഒരു സംഘടനയുടെ ആഗോള ശൃംഖല എത്ര വിപുലമായാലും അതിന്റെ തത്വങ്ങളെ ലോകം സാധൂകരിക്കില്ല. വസുധൈവ കുടുംബകം എന്ന ആശയം ഇന്ത്യയുടെ മഹത്തായ ദാര്ശനിക സ്വത്താണ്. അതിനെ ഹിന്ദുത്വത്തിന്റെ അന്താരാഷ്ട്ര ബ്രാന്ഡ് നെയിമാക്കി മാറ്റുന്നത് ആ ആശയത്തോടുള്ള അനീതി കൂടിയാണ്.



By admin