
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഇടത് പക്ഷസര്‍ക്കാരും ബിജെപി നഗരസഭാ കൗണ്‍സിലര്‍മാരും തമ്മിലുള്ള യുദ്ധം തുടരുകയാണ്. ഏറ്റവുമൊടുവില്‍ മന്ത്രി ശിവന്‍കുട്ടി ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് കുടിവെള്ളമെത്തിക്കാന്‍ ചില സംഘടനകള്‍ നടത്തിയ പരിശ്രമങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. “ചില സംഘടനകളുടെ കൊടിവെച്ച് വെള്ളത്തിന്റെ ടാങ്കറുകളിൽ വന്ന് ഷോ നടത്തുന്നുണ്ട്.. ആ ഷോയൊന്നും ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ആവശ്യമില്ല”- ഇതായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ വെല്ലുവിളി.
കഴിഞ്ഞ രണ്ടാഴ്ചയായി നഗരസഭാ കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസുമായി വലിയ യുദ്ധത്തിലായിരുന്നു. കാരണം ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടെ 16 വാര്‍ഡുകളിലാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ളം തടസ്സപ്പെടുത്തിയത്. ഇത് ആറ്റുകാല്‍ പൊങ്കാലയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
എന്നിട്ടും അനുകൂലമായ നടപടി വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതോടെയാണ് ചില സംഘടനകള്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളടാങ്കറുകള്‍ തടഞ്ഞ് സമരം ചെയ്തത്. ഇതിനെയാണ് മന്ത്രി ശിവന്‍കുട്ടി വെല്ലുവിളിച്ചത്. വെള്ളടാങ്കറുകളില്‍ വന്ന് ആരുടെയും ഷോ വേണ്ടെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ വെല്ലുവിളി.