• Fri. Feb 27th, 2026

24×7 Live News

Apdin News

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Byadmin

Feb 27, 2026



തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയെ കണ്ട് തൊഴാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്. ഉത്സവം ആരംഭിച്ചതു മുതല്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപേരാണ് ദിവസവം ഒഴുകിയെത്തുന്നത്. ഉത്സവം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ക്ഷേത്ര പരിസരം ഭക്തജന തിരക്കിലമര്‍ന്നു. ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്. നാരങ്ങാവിളക്ക് തെളിയിച്ച് പ്രാര്‍ഥിക്കാനും ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കുത്തിയോട്ട വ്രതം ആരംഭിച്ചതോടെ ഭക്തജനത്തിരക്ക് ഉച്ചസ്ഥായിയിലായി. അതിര്‍ത്തികള്‍ കടന്ന് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നു. രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും നടപ്പന്തലില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അമ്മയുടെ ദര്‍ശനത്തിനായി എത്തിയവരുടെ ക്യൂ നടപ്പന്തല്‍ കഴിഞ്ഞും ഉണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് സൗകര്യപൂര്‍വം ദര്‍ശനം നടത്തുന്നതിനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിരുന്നു.

അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവിധ കലാപരിപാടികള്‍ ആസ്വദിക്കുന്നതിന് രാത്രി ഏറെ വൈകിയും ക്ഷേത്ര പരിസരത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടുന്നത്. അംബ ആഡിറ്റോറിയത്തിലും കാര്‍ത്തിക ആഡിറ്റോറിയത്തിലും നടക്കുന്ന പ്രസാദ ഊട്ടിന് പതിനായിരങ്ങളാണ് ദിവസവും എത്തുന്നത്. രണ്ടു ആഡിറ്റോറിയത്തിനുമുന്നിലും നീണ്ട ക്യൂവാണ് ഇന്നലെ ദ്യശ്യമായത്.

ദരിദ്രനായിത്തീര്‍ന്ന കോവലന്‍ ദേവിയുടെ നിര്‍ബന്ധത്തിനു വഴങ്ങി നിത്യവൃത്തിക്കായി കാല്‍ച്ചിലമ്പ് വില്‍ക്കാന്‍ കൊണ്ടുപോകുന്ന കഥയാണ് ഇന്നലെ തോറ്റംപാട്ടുകാര്‍ പാടിയത്. ദേവിയുടെ ചിലമ്പുമായി പോകുന്ന കോവലനെ മധുരാനഗരിയിലെ സ്വര്‍ണപ്പണിക്കാരന്‍, താന്‍ ചെയ്ത കുറ്റം മറച്ചുവയ്‌ക്കാനായി രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചുവെന്ന് മുദ്രകുത്തി പാണ്ഡ്യരാജാവിന്റെ സദസില്‍ എത്തിക്കുന്ന രംഗമാണ് ഇന്ന് പാടുന്നത്.

By admin