സാൻ്റിയാഗോ : വടക്കൻ ചിലിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഭൂചലനത്തിൽ ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും ഈ ഭൂകമ്പത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
പ്രാദേശിക സമയം ഇന്നലെ ഉച്ചയ്‌ക്ക് 1:15 നാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതെന്ന് വിവരം. അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ 23,000 ത്തിലധികം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അറ്റകാമ മരുഭൂമിയുടെ തീരത്തിനടുത്തായി ഭൂമിക്കടിയിൽ 76 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.
തെക്കേ അമേരിക്കൻ തീരത്ത് സുനാമി സൃഷ്ടിക്കാൻ തക്ക ശക്തിയുള്ള ഭൂകമ്പമല്ലായിരുന്നുവെന്ന് ചിലിയുടെ ഹൈഡ്രോഗ്രാഫിക് ആൻഡ് ഓഷ്യാനോഗ്രാഫിക് സർവീസ് അറിയിച്ചു. ശക്തമായ ഭൂകമ്പം അടിസ്ഥാന സൗകര്യങ്ങൾക്ക് ചെറിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചതായും ഏകദേശം 23,000 വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും ചിലിയുടെ ദേശീയ ദുരന്ത പ്രതികരണ സേവനമായ സെൻപ്രെഡിന്റെ ഡെപ്യൂട്ടി ഡയറക്ടർ മിഗുവൽ ഒർട്ടിസ് പറഞ്ഞു.
അതേ സമയം ചിലിയെ അഗ്നി വലയം എന്നാണ് വിളിക്കുന്നത്. ചിലി മുതൽ അലാസ്ക വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് പസഫിക് സമുദ്രത്തിന്റെ ഉപരിതലത്തിനടിയിൽ ടെക്റ്റോണിക് പ്ലേറ്റുകൾ ഉണ്ട്. അവയുടെ കൂട്ടിയിടി പലപ്പോഴും ഭൂകമ്പങ്ങൾക്ക് കാരണമാകുന്നു. ഭൂകമ്പത്തിന്റെ തീവ്രത കൂടുതലാണെങ്കിൽ സുനാമി സാധ്യതയും ഉണ്ട്. സമീപ വർഷങ്ങളിൽ ചിലിയിൽ ഉണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പം 2010 ലാണ് ഉണ്ടായത്. ആ സമയത്ത് ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 8.8 ആയിരുന്നു. ഈ ഭൂകമ്പത്തിൽ 526 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പം 1960ലാണ് ചിലിയിൽ ഉണ്ടായത്. ആ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 9.5 ആയിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ചിലിയൻ തീരത്ത് നിന്ന് ഏകദേശം 100 മൈൽ അകലെ വാൽഡിവിയ നഗരത്തിനടുത്തായിരുന്നു. ഭൂകമ്പത്തിന് ശേഷം ഒരു സുനാമിയും ഉണ്ടായി. ഈ പ്രകൃതി ദുരന്തത്തിൽ 1,655 പേരാണ് മരിച്ചത്.