ജനജീവിതം ദുസ്സഹമാക്കിയ ഫ്രഷ് കട്ട് കോഴി, അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ സമരം ചെയ്തവരെ വേട്ടയാടുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഇവിടെ സമാധാനഭംഗം സൃഷ്ടിക്കുന്നത് പോലീസാണ്. രാവും പകലുമില്ലാതെ വീടുകൾ കയറി സ്ത്രീകളെയും കുട്ടികളെയും വരെ ഭീഷണിപ്പെടുത്തുകയും അന്യായമായി കേസെടുക്കുകയുമാണ്. നാല് പഞ്ചായത്ത് പരിധിയിലെ ആയിരങ്ങളുടെ ജീവിക്കാനുള്ള സഹന സമരത്തെയാണ് പോലീസിനെ ഉപയോഗിച്ച് സർക്കാർ നേരിടുന്നത്. ശുദ്ധവായു ശ്വസിച്ച് ജീവിക്കാനുള്ള ഒരു പൗരന്റെ അടിസ്ഥാന അവകാശത്തിന് വേണ്ടിയാണ് സമരം.
ന്യായത്തിന് വേണ്ടി സമരം ചെയ്തവർ പ്രതികളും ജനങ്ങളുടെ ജീവിതം വെച്ച് പന്താടുന്നവർ വാദികളുമായത് ആശ്ചര്യജനകമാണ്. നീതിക്കും ന്യായത്തിനും വേണ്ടി നിലകൊള്ളേണ്ട പോലീസ് തന്നെ ജനങ്ങൾക്കെതിരെ തിരിഞ്ഞ കാഴ്ചയാണ് പ്രദേശത്ത് കണ്ടത്. സമരത്തിനിടെ കുഴപ്പമുണ്ടാക്കിയവരെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം നിരപരാധികളെ വേട്ടയാടുകയാണ്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ദിനേന നടന്നുവരുന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ച് പ്രദേശവാസികൾ വിശദീകരിച്ചു. നാട്ടുകാർക്ക് എല്ലാ സഹായവും നൽകാൻ മുസ്ലിംലീഗും യു.ഡി.എഫും മുൻപന്തിയിലുണ്ടാകുമെന്ന് പി.എം.എ സലാം ഉറപ്പ് നൽകി.
നാല് പഞ്ചായത്തുകളിലെ കൂടത്തായി, അമ്പലമുക്ക്, പുറായിൽ, പുവ്വോട്, കരിമ്പാല കുന്ന് തുടങ്ങിയ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ദുരിതബാധിത മേഖലകൾ അദ്ദേഹം സന്ദർശിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി. എം ഉമ്മർ മാസ്റ്റർ, സൈനുൽ ആബിദീൻ തങ്ങൾ, ടി. കെ മുഹമ്മദ് മാസ്റ്റർ,കെ. വി മുഹമ്മദ്, എൻ. സി ഹുസൈൻ മാസ്റ്റർ,യു.കെ ഹുസൈൻ,പി.സി മുഹമ്മദ്, പി.എസ് മുഹമ്മദലി,പി.ടി മുഹമ്മദ് ബാപ്പു, സി. കെ കാസിം,കഹാർ, പി.വി സ്വാദിഖ്, ജെ. ടി അബ്ദുറഹിമാൻ മാസ്റ്റർ,എ.പി ഹംസ,എം നസീഫ്,എ കെ അബ്ബാസ്,ഷൗക്കത്ത് നോനി, മുനവ്വർ സാദത്ത്, എംടി അയ്യൂബ് ഖാൻ, എ പി സമദ് തുടങ്ങിയവർ സംബന്ധിച്ചു.