
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയറായി ബിജെപിയുടെ ആശാ നാഥ് ജി.എസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തെരഞ്ഞെടുപ്പിൽ 50 വോട്ടുകൾ നേടി വിജയിച്ച ആശാ നാഥിന് മേയർ വി. വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. കരുമം വാര്‍ഡ് കൗൺസിലറാണ് ആശാനാഥ്
2017ല്‍ പാപ്പനംകോട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ആശാനാഥ് ആദ്യമായി നഗരസഭയിലെത്തിയത്. 2015ല്‍ പാപ്പനംകോട് വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപി നേതാവ് കരുമം ചന്ദ്രന്‍ ആശയുടെ അമ്മാവനാണ്. 2017ല്‍ ചന്ദ്രന്‍ ഷോക്കേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ആശ സജീവ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തൊട്ട് പിന്നാലെ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായി.
അമ്മാവന്റെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2020ലും പാപ്പനംകോട് നിന്ന് ആശ നഗരസഭയിലെത്തി. വാര്‍ഡ് വിഭജനത്തില്‍ പാപ്പനംകോടിന്റെ ഒരു ഭാഗം ചേര്‍ത്ത് പുതിയതായി രൂപീകരിച്ച കരുമം ആയിരുന്നു ആശയുടെ പുതിയ തട്ടകം. ഇവിടെ സ്ഥാനാര്‍ത്ഥിയാരെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിപ്പോലും വന്നില്ല പാര്‍ട്ടിക്ക്. സിപിഎമ്മിന്റെ അഡ്വക്കേറ്റ് സിന്ധുവിനെ 1081 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് ആശ പരാജയപ്പെടുത്തിയത്.
മുമ്പ് രണ്ട് തവണ നഗരസഭയിലേക്ക് വിജയിച്ച് പ്രധാന പ്രതിപക്ഷത്തിന്റെ ഭാഗമായിരുന്നപ്പോഴും പാര്‍ട്ടി നടത്തിയ എല്ലാ പ്രക്ഷോഭങ്ങളുടേയും മുന്‍നിരയില്‍ ആശയും ഉണ്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവ സാന്നിദ്ധ്യമായ ആശയ്‌ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ്.