
ന്യൂദല്‍ഹി :വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്യുകയും യാത്രക്കാര്‍ ബുദ്ധിമുട്ടിലാകുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി സിഇഒയ്‌ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ശനിയാഴ്ച വ്യോമയാന മന്ത്രാലയം വിളിച്ച യോഗത്തിന് പിന്നാലെയാണ് നോട്ടീസ്.
ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള 20-ലേറെ സര്‍വീസുകളാണ് ശനിയാഴ്ച റദ്ദാക്കിയത്.ശബരിമല തീര്‍ത്ഥാടകരെയും വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടവരെയുമെല്ലാം വിമാനങ്ങള്‍ റദ്ദാക്കിയത് വലച്ചു.
ബെംഗളൂരു, ദല്‍ഹി, ഹൈദരാബാദ്, മുംബയ് അടക്കം പ്രധാന വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ ആയിരത്തോളം സര്‍വീസുകളാണ് റദ്ദാക്കിയത്.ഇത് മുതലെടുത്ത് എയര്‍ ഇന്ത്യ അടക്കം വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു. ദല്‍ഹി തിരുവനന്തപുരം യാത്രയ്‌ക്ക് 80000 രൂപ വരെയും, ദല്‍ഹി കൊച്ചി യാത്രക്ക് 70000 വരെയും ഈടാക്കി. ഇതോടെ വ്യോമയാന മന്ത്രാലയം ഇടപെട്ട് വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി.
500 കിലോമീറ്റര്‍ വരെ പരമാവധി 7500 രൂപയാണ് ഇനി കമ്പനികള്‍ക്ക് ഈടാക്കാനാകുക. 500-1000കിലോമീറ്റര്‍ ദൂരത്തിനു 12000, 1000- 1500 കിലോമീറ്ററിന് 15000, 1500ന് മുകളില്‍ പരമാവധി 18000 രൂപ എന്നിങ്ങനെയാണ് പുതിയ പരിധി.എന്നാല്‍ ബിസിനസ് ക്ലാസിന് പരിധി ബാധകമല്ല. കൂടാതെ, റദ്ദാക്കിയ വിമാനങ്ങളിലെ എല്ലാ യാത്രക്കാര്‍ക്കും റീഫണ്ട് ഞായറാഴ്ച രാത്രി 8 മണിക്ക് മുന്‍പ് മടക്കി നല്‍കാനും ഇന്‍ഡിഗോക്ക് നിര്‍ദേശം നല്‍കി.
പ്രശ്നത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടു. പുതിയ പൈലറ്റ് ഡ്യൂട്ടി വിശ്രമ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇളവ് വേണമെന്ന ഇന്‍ഡിഗോയുടെ ആവശ്യം പരിഗണിച്ച് ഫെബ്രുവരി 10 വരെ സര്‍ക്കാര്‍ താല്‍ക്കാലിക ഇളവ് നല്‍കി.അടുത്ത രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരുടെ ദുരിതം ലഘൂകരിക്കുന്നതിന് റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങി. തിരക്കേറിയ റൂട്ടുകളില്‍ അധിക കോച്ചുകള്‍ ചേര്‍ത്തു.