
ന്യൂദല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിപ്രശ്നങ്ങളില്‍ തുടര്‍ച്ചയായി ലഹളകളും അസ്വാരസ്യങ്ങളും തലപൊക്കുന്നു. പിന്നില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ബംഗ്ലാദേശിന് പിന്നാലെ നേപ്പാളിലെ അതിര്‍ത്തിപ്രദേശത്തും കുഴപ്പങ്ങള്‍.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് മുസ്ലിം സമുദായത്തില്‍പ്പെട്ട രണ്ട് പേര്‍ സമൂഹമാധ്യമങ്ങളില്‍ റീലുകള്‍ പങ്കുവെച്ചതോടെയാണ് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ അസ്വാരസ്യം ഉണ്ടായത്. തെക്കന്‍ നേപ്പാളിലാണ് ലഹളയിലേക്ക് നീങ്ങാവുന്ന അന്തരീക്ഷം നിലനില്‍ക്കുന്നത്. ബീഹാറിനോട് ചേര്‍ന്ന് കിടുക്കുന്ന പ്രദേശത്താണ് കലാപസാധ്യത നിലനില്‍ക്കുന്നത്. സഹദേവ, മഹാദേവ, പാന്‍ടോക, സിവാന്‍ തോല, മുഷര്‍വ എന്നീ ഇന്ത്യന്‍ നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ പട്ടാളം പട്രോളിംഗ് ശക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സുശാസ്ത്ര സീമ ബലിനാണ് ഇവിടെ സുരക്ഷാ ചുമതല.
റീലുകള്‍ കണ്ട ഹിന്ദുസമുദായത്തില്‍പ്പെട്ടവര്‍ തെരുവുകളിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ നേപ്പാള്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യ അവരുടെ അതിര്‍ത്തി അടച്ചിരിക്കുകയാണ്.
ഹിന്ദുസമുദായത്തെ അടച്ചാക്ഷേപിക്കുന്ന അധിക്ഷേപമാണ് സോഷ്യല്‍മീഡിയ റീലുകളില്‍ ഉണ്ടായിരുന്നത്. ഇത് ചൂണ്ടിക്കാട്ടി നിരവധി പേര്‍ കമന്‍റിട്ടതോടെ ഹിന്ദുയുവാക്കള്‍ സംഘടിപ്പിച്ച് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ തുടങ്ങി. നേപ്പാളിലെ കമാലയിലെ സാകുവാന്‍ പ്രദേശത്തെ പള്ളിയില്‍ ചിലര്‍ കേടുപാടുകള്‍ വരുത്തിയെന്ന വാര്‍ത്ത പരന്നതോടെ എതിര്‍പക്ഷവും രംഗത്തിറങ്ങി. പാര്‍സ ജില്ലയില്‍ മുഴുവന്‍ ഇരുപക്ഷവും ചേരിതിരിഞ്ഞ് വെല്ലുവിളികള്‍ മുഴക്കി. റക്സോള്‍ എന്ന ബീഹാറിലെ പ്രദേശം ഈ അതിര്‍ത്തിക്കടുത്താണെന്നത് ഇന്ത്യയില്‍ ആശങ്ക ഉണര്‍ത്തുന്നു. അതിനാല്‍ കടുത്ത പട്രോളിംഗ് അതിര്‍ത്തിയില്‍ ഏര്‍പ്പടുത്തിയിരിക്കുകയാണ്. പട്ടാളം നായ്‌ക്കളെ ഇറക്കി ഓരോരുത്തരെയും പരിശോധിക്കുന്നുണ്ട്. നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് മൈത്രി പാലം വഴി ആരെയും കടത്തിവിടുന്നില്ല.