• Sun. Jun 8th, 2025

24×7 Live News

Apdin News

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

Byadmin

Jun 7, 2025


ന്യൂദല്‍ഹി:ഇന്ത്യയുടെ ദാരിദ്ര്യം കുത്തനെ കുറയുന്നതായി ലോകബാങ്ക് കൂടി അംഗീകരിച്ച റിപ്പോര്‍ട്ട്. ദാരിദ്ര്യം കണക്കാക്കുന്നതിന്റെ അളവുകോല്‍ തന്നെ മാറ്റുന്നതിന് ഇന്ത്യ സഹായിച്ചതോടെയാണ് ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള ഇന്ത്യക്കാരുടെ എണ്ണം പതിനൊന്ന് വര്‍ഷത്തെ ഇടവേളയില്‍ 27.11 ശതമാനത്തില്‍ നിന്നും 5.3 ശതമാനമായി കുറഞ്ഞത്. 2011-12ല്‍ ഇന്ത്യയുടെ ദാരിദ്ര്യം 27.1 ശതമാനമായിരുന്നു എങ്കില്‍ 11 വര്‍ഷത്തിന് ശേഷം 2022-23ല്‍ ഇന്ത്യയുടെ ദാരിദ്ര്യം 5.3 ശതമാനമായി കുറഞ്ഞു. . മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെ ജീവിക്കുന്ന ആളുകളുടെ എണ്ണം 2011-12ല്‍ 20.59 കോടി പേര്‍ ആയിരുന്നെങ്കില്‍ 2022-23ല്‍ അത് 7.52 കോടി പേരായി കുറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരുകളുടെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും മികച്ച ഫലം കാണുന്നെന്നതിന് ദൃഷ്ടാന്തമാണ് ലോകബാങ്ക് പുറത്തുവിട്ട കണക്കുകള്‍. ലോകബാങ്കിന്റെ കണക്കനുസരിച്ച്, ഈ കാലയളവില്‍ ഗ്രാമീണ മേഖലയിലെ അതിദാരിദ്ര്യം 18.4 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായി കുറഞ്ഞു. അതേസമയം നഗരങ്ങളിലെ അതിദാരിദ്ര്യം 10.7 ശതമാനത്തില്‍ നിന്ന് 1.1 ശതമാനമായി കുറഞ്ഞു.

2011-12 ല്‍ ഇന്ത്യയിലെ അതി ദരിദ്രരില്‍ 65 ശതമാനവും ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായിരുന്നു. 2022-23 ഓടെ ഈ സ്ഥാനങ്ങളിലെ അതി ദാരിദ്ര്യ സ്ഥിതി മൂന്നില്‍ രണ്ട് കുറയ്‌ക്കാനായി.

ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ മോദി സര്‍ക്കാരിന്റെ പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല യോജന, ജന്‍ ധന്‍ യോജന, ആയുഷ്മാന്‍ ഭാരത് എന്നിവ നിര്‍ണായക ഫലം ഉണ്ടാക്കിയെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു. ഇവയിലൂടെ ഭവന നിര്‍മ്മാണം, ശുദ്ധമായ പാചക ഇന്ധനം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് ഗണ്യമായ പുരോഗതി ഉണ്ടായത്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിറ്റി), ഡിജിറ്റല്‍ സേവന വിപുലീകരണം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം എന്നിവ കൂടുതല്‍ ലക്ഷ്യബോധത്തോടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ സഹായിച്ചെന്ന് ലോകബാങ്ക് പറയുന്നു.

ഇന്ത്യ അവരുടെ ഉപഭോഗ ഡേറ്റയും ദാരിദ്ര്യരേഖ കണക്കാക്കുന്ന പുതിയ രീതിയും അവതരിപ്പിച്ച തോടെയാണ് ഇന്ത്യയുടെ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള ആളുകളുടെ എണ്ണം വെറും 5.3 ശതമാനം മാത്രമായി ചുരുങ്ങിയത്. അളവുകോലില്‍ വെള്ളം ചേര്‍ത്തല്ല, കൂടുതല്‍ സത്യസന്ധമായ ഡേറ്റ ഉപയോഗിച്ചാണ് ഇന്ത്യ ദാരിദ്ര്യം അളക്കാന്‍ തുടങ്ങിയത്. ഇതില്‍ ഇന്ത്യ നേടിയ സാമ്പത്തിക പുരോഗതി കൃത്യമായി പ്രതിഫലിച്ചു. അതോടെയാണ് ഇന്ത്യയുടെ ദാരിദ്ര്യം കുറഞ്ഞതായി രേഖപ്പെടുത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഭരണം, സുസ്ഥിരമായ പരിഷ്കാരങ്ങള്‍, സത്യസന്ധമായ കണക്കെടുപ്പ് എന്നിവ ചേര്‍ന്നാണ് ഇന്ത്യയുടെ ദാരിദ്ര്യം സംബന്ധിച്ച മെച്ചപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.

ലോകബാങ്കും ഇന്ത്യയുടെ ഈ ദാരിദ്ര്യം കണക്കാക്കുന്ന രീതി പിന്തുടരും. ഇതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്‌ട്ര ദാരിദ്ര്യ രേഖ തന്നെ ലോക ബാങ്ക് മാറ്റിവരയ്‌ക്കുകയാണ്. അതുവഴി ലോകത്ത് 12.5 കോടി പേര്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തരാകും.



By admin