
ന്യൂദൽഹി : ഇന്ത്യയുമായുള്ള ബന്ധം ശക്തവും , ഒരു ശക്തിക്കും തകർക്കാൻ കഴിയാത്തതുമാണെന്ന് ഇറാൻ . ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇറാനിയൻ ഉദ്യോഗസ്ഥർ യുഎസിന് വ്യക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അമേരിക്കൻ ഉപരോധങ്ങൾ കാരണം ചബഹാർ പദ്ധതിക്ക് മേലുള്ള സമ്മർദ്ദം വർദ്ധിച്ചുവരുന്ന സമയത്താണ് ഈ പരാമർശം.
ഇറാന്റെ ദേശീയ സുരക്ഷാ കമ്മീഷൻ അംഗമായ സലാർ വെലായത്മദ്ദർ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയെ കുറിച്ച് പരാമർശിച്ചത് .
“ലോക സാഹചര്യം നല്ലതല്ല, യുഎസ് പ്രസിഡന്റിന്റെ പ്രവർത്തനങ്ങൾ മാന്യമല്ല. അദ്ദേഹം എല്ലാ രാജ്യങ്ങളിലും പ്രക്ഷുബ്ധത സൃഷ്ടിച്ചു, ആ രാജ്യങ്ങൾ അസ്ഥിരത നേരിടുന്നു. ഇതിൽ നമ്മുടെ സൗഹൃദ രാജ്യമായ ഇന്ത്യയും ഉൾപ്പെടുന്നു.
“ ഇന്ത്യയും ഇറാനും ഭാഷയിലും സംസ്കാരത്തിലും പാരമ്പര്യത്തിലും ആഴത്തിലുള്ള സമാനതകൾ പങ്കിടുന്നു. ശക്തമായ ഇന്ത്യ-ഇറാൻ ബന്ധത്തെ ഒന്നും ദോഷകരമായി ബാധിക്കില്ല. ചബഹാർ തുറമുഖത്ത് ഇന്ത്യയുടെ നിക്ഷേപത്തിനുള്ള കരാർ നമ്മുടെ പരസ്പര ബന്ധം സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇന്ത്യയുടെ സമീപകാല പ്രസ്താവന തികച്ചും ശരിയാണ്. ശത്രുവിന്റെ പ്രവർത്തനങ്ങൾ ഈ പങ്കാളിത്തത്തെ ബാധിക്കില്ലെന്ന് ഇന്ത്യ മനസ്സിലാക്കുന്നു. ഞങ്ങളുടെ കാഴ്ചപ്പാടിൽ, ഒന്നും മാറിയിട്ടില്ല.” – അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള ശക്തവും അചഞ്ചലവുമായ ബന്ധം ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് . ചബഹാർ തുറമുഖം ഈ ബന്ധത്തിന്റെ ഒരു പ്രധാന ഭാഗമാണ്. യുഎസ് സമ്മർദ്ദമോ ഉപരോധങ്ങളോ ഈ ബന്ധങ്ങളെ ബാധിക്കില്ലെന്നും ഇറാൻ ഉദ്യോഗസ്ഥർ പറയുന്നു.
തെക്കുകിഴക്കൻ ഇറാനിലാണ് ചബഹാർ തുറമുഖം സ്ഥിതി ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള പ്രവേശനം സുഗമമാക്കുന്നതിനാണ് ഇന്ത്യ ഇവിടെ നിക്ഷേപം നടത്തിയിരിക്കുന്നത്. പാകിസ്ഥാൻ വഴി കടന്നുപോകാതെ ഇന്ത്യയ്‌ക്ക് ഒരു ബദൽ മാർഗം ഇത് നൽകുന്നു. 2024 ലാണ് ഇന്ത്യയും ഇറാനും 10 വർഷത്തെ കരാറിൽ ഒപ്പുവച്ചത്. എങ്കിലും, യുഎസ് ഉപരോധങ്ങൾ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ചബഹാർ പദ്ധതിയിൽ നിന്ന് പിന്മാറുന്നത് ബുദ്ധിപരമായ നടപടിയല്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.