വാഷിംഗ്ടൺ : ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് തർക്കത്തിനിടയിൽ ന്യൂദൽഹി ബീജിംഗുമായുള്ള അടുപ്പം വളരുന്നതിൽ പ്രസിഡന്റ് ട്രംപ് അസ്വസ്ഥനാണ്. ഇന്ത്യ ചൈനയുമായി കൂടുതൽ അടുക്കുന്നത് കണ്ട് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാനും ബന്ധം വീണ്ടും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ ട്രംപ് ഊർജിതമാക്കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം ഉടൻ മെച്ചപ്പെടുത്തുമെന്ന് ട്രംപ് അടുത്തിടെ നടത്തിയ പ്രസ്താവനകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യയെ തന്റെ പക്ഷത്തേക്ക് കൊണ്ടുവരിക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോറും പറഞ്ഞു. ഇന്ത്യയെ ചൈനയിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണന എന്ന് സെർജിയോ ഗോർ പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധത്തിൽ നിലവിൽ ചില തടസ്സങ്ങൾ ഉണ്ടെങ്കിലും, അവ പരിഹരിക്കാനുള്ള പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സർക്കാരുമായും ഇന്ത്യൻ ജനതയുമായും ഉള്ള ഞങ്ങളുടെ ബന്ധം വരും ദശകങ്ങളിൽ നിലനിൽക്കും, ചൈനയുമായുള്ള അവരുടെ ബന്ധത്തേക്കാൾ വളരെ ഊഷ്മളമാണ് ഈ ബന്ധം. ചൈനയുടെ വികാസവാദം ഇന്ത്യയുടെ അതിർത്തികളിൽ മാത്രം ഒതുങ്ങുന്നില്ല മറിച്ച് മേഖലയിലുടനീളം വ്യാപിച്ചിരിക്കുന്നുവെന്ന് ഗോർ പറഞ്ഞു.
കൂടാതെ ഇന്ത്യയെ നമ്മുടെ പക്ഷത്തേക്ക് കൊണ്ടുവന്ന് ചൈനയെ നമ്മിൽ നിന്ന് അകറ്റുക എന്നതാണ് ഞങ്ങളുടെ മുൻഗണന. നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകളിൽ ഇന്ത്യൻ വിപണി നമ്മുടെ അസംസ്കൃത എണ്ണ, പെട്രോളിയം ഉൽപ്പന്നങ്ങൾ, എൽഎൻജി എന്നിവയ്‌ക്കായി തുറന്നിടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ മധ്യവർഗം യുഎസിലെ മുഴുവൻ ജനസംഖ്യയേക്കാളും വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.