ബൊഗോട്ട: ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിന് “ശക്തമായ” പിന്തുണ വാഗ്ദാനം ചെയ്ത് കൊളംബിയ. ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്ഥാനോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന കൊളംബിയ പ്രസ്‌താവന പിന്‍വലിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്നുളള വിശദീകരണത്തിലും വിഷയ വിവരണത്തിലും പൂർണ വിശ്വാസമായെന്ന് കൊളംബിയ വിദേശകാര്യ ഉപമന്ത്രി റോസ യോലാൻഡ വില്ലാവിസെൻസിയോ പറഞ്ഞു.
കശ്‌മീരിലെ യഥാര്‍ഥ സ്ഥിതിഗതികൾ മനസിലായെന്നും ലഭ്യമായ വിവരങ്ങളില്‍ ആത്മ വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ നിലപാടിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന കൊളംബിയ പുറപ്പെടുവിക്കുമെന്ന് ഇന്ത്യന്‍ സർവകക്ഷി പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകിയതായി ശശി തരൂർ പറഞ്ഞു.
കൊളംബിയ പാകിസ്ഥാന്‍ അനുകൂല പ്രസ്‌താവന നടത്തിയത്. ഇതില്‍ ഇന്ത്യ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു.
കൊളംബിയയുടെ നിലപാട് മാറ്റിയത് പ്രതിനിധി സംഘത്തിന്റെ ആഴത്തിലുള്ള വിശദീകരണം മൂലമാണെന്നും, ആശങ്കകൾ ഫലപ്രദമായി പരിഹരിച്ചെന്നും യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറും ബിജെപി നേതാവുമായ തരൺജിത് സിംഗ് സന്ധു പറഞ്ഞു.
ഇന്ത്യയെപ്പോലെ കൊളംബിയയും നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്നും ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും സര്‍വ കക്ഷി സംഘത്തിന് നേതൃത്വം നല്‍കുന്ന ശശി തരൂര്‍ എംപി പറഞ്ഞു. ഭീകരതയുടെ ഇരകളോട് സഹതാപം കാണിക്കുന്നതിനുപകരം പാകിസ്ഥാനിൽ ഉണ്ടായ ജീവഹാനിയില്‍ അനുശോചിച്ച കൊളംബിയൻ സർക്കാരിന്റെ നടപടിയില്‍ നിരാശനാണ്.
ഭീകരരെ അയയ്‌ക്കുന്നവരും അവരെ ചെറുക്കുന്നവരും തമ്മിൽ ഒരു തുല്യതയും ഉണ്ടാകില്ല. ആക്രമിക്കുന്നവരും പ്രതിരോധിക്കുന്നവരും തമ്മിൽ ഒരു തുല്യതയുമില്ല. തങ്ങൾ സ്വയം പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ഇവിടെ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അതു തീര്‍ക്കാന്‍ തങ്ങളിവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൊളംബിയ നിലപാട് മാറ്റിയത്. പാക് അനുകൂല പ്രസ്‌താവന പിൻവലിച്ചതിനെയും ഇന്ത്യൻ നിലപാട് മനസിലാക്കിയതിനെയും വിലമതിക്കുന്നുവെന്ന് തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം കൊളംബിയ സന്ദര്‍ശനത്തിന് ശേഷം ശശി തരൂരിന്റെ നേതൃത്വത്തിലുളള സംഘം ശനിയാഴ്‌ച ബ്രസീലിലേക്കും തുടർന്ന് അമേരിക്കയിലേക്കും തിരിക്കും.