ദുബായ് : ഇസ്രായേൽ, അമേരിക്ക, ഇറാൻ എന്നിവ തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ യുഎഇയിലെത്തി. സന്ദർശന വേളയിൽ അദ്ദേഹം അബുദാബിയിൽ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.
“പ്രസിഡന്റ് സായിദിനെ കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്വേഷണം ഞാൻ അദ്ദേഹത്തെ അറിയിച്ചു, പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിയതിന് എന്റെ നന്ദിയും അറിയിച്ചു”- വിദേശകാര്യ മന്ത്രി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
കൂടാതെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗനിർദേശത്തിന് താൻ അദ്ദേഹത്തോട് നന്ദി പറഞ്ഞതായും ജയ്ശങ്കർ വ്യക്തമാക്കി. നേരത്തെ വിദേശകാര്യ മന്ത്രി ജയ്ശങ്കർ അബുദാബിയിൽ വെച്ച് യുഎഇയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പിന്നിട് കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നുവെന്ന് ജയ്ശങ്കർ വിശേഷിപ്പിച്ചു. മേഖലയിലെ നിലവിലുള്ള സംഭവവികാസങ്ങളെക്കുറിച്ചും പ്രവാസികളുടെ സുരക്ഷയെപ്പറ്റിയും ഇരു നേതാക്കളും ദീർഘനേരം ചർച്ച നടത്തുകയും ചെയ്തിരുന്നു.