ഇസ്ലാമബാദ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനപ്രസ്താവനയുമായി പാകിസ്ഥാന്റെ സൈനികമേധാവിയും ചീഫ് ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീര്‍. ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സര്‍ ആണെന്നായിരുന്നു അസിം മുനീറിന്റെ പുതിയ ആരോപണം. ഇക്കുറി അഫ്ഗാനിസ്ഥാനെകൂടി കൂടെ നിര്‍ത്തിക്കൊണ്ടാണ് അസിം മുനീറിന്റെ വെല്ലുവിളി. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള മേഖലകളിലാകെ ഇന്ത്യ തീവ്രവാദത്തിന് സ്പോണ്‍സര്‍ ചെയ്യുകയാണെന്നായിരുന്നു അസിം മുനീറിന്റെ ആരോപണം.
വെള്ളിയാഴ്ച പാക് ആര്‍മി ഉദ്യോഗസ്ഥരുടെ 52ാം പൊതു പരിശീലന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അസിം മുനീര്‍ വീണ്ടും വിഷം ചീറ്റിയത്. ഓപ്പറേഷന്‍ സിന്ദൂറില്‍ കിട്ടിയിട്ടും പഠിച്ചില്ലേ എന്നതുള്‍പ്പെടെ അസിം മുനീറിന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കമന്‍റുകള്‍ ഉയരുകയാണ്.
ഇദ്ദേഹത്തിന്റെ അടുത്ത പ്രകോപനപ്രസ്താവനയുടെ ലക്ഷ്യം എന്തെന്നറിയുന്നില്ല. ഇക്കുറി അസിം മുനില്‍ അഫ്ഗാനിസ്ഥാനെയും കൂടി കൂടെച്ചേര്‍ക്കുന്ന രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലും ഇന്ത്യ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത് അഫ്ഗാനിസ്ഥാന്‍ അംഗീകരിക്കില്ലെന്നും ഉള്ള രീതിയിലാണ് അസിം മുനീര്‍ പ്രസ്താവിച്ചിരിക്കുന്നത്.
നേരത്തെ കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ ഞരമ്പാണെന്നും അതിനെ ഒരിയ്‌ക്കലും പാകിസ്ഥാനില്‍ നിന്നും വേര്‍പ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് പഹല്‍ ഗാമില്‍ ഭീകരര്‍ ഒമ്പത് ടൂറിസ്റ്റുകളെ മതം ചോദിച്ച് വെടിവെച്ച് കൊന്നത്. ഈ പ്രസ്താവനയ്‌ക്ക് പിന്നില്‍ മറ്റൊരു ഭീകരവാദ ആക്രമണമാണോ അതോ യുദ്ധം തന്നെയാണോ അസിം മുനീര്‍ ആസൂത്രണം ചെയ്യുന്നത് എന്ന ആശങ്കയും ഉയരുന്നുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ നിറയെ വിദേശ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയിരിക്കുകയാണ്. മാത്രമല്ല, സിന്ധുനദീജലം നല്‍കില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയും പാകിസ്ഥാനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മില്‍ അടുപ്പിക്കാന്‍ ഈയിടെ ചൈനയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. ഇതോടെയാണ് അഫ്ഗാനിസ്ഥാനെക്കൂടി ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്ന രീതിയില്‍ അസിം മുനീര്‍ പുതിയ പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നത്.