ന്യൂയോർക്ക് : അഹമ്മദാബാദിലെ ദാരുണമായ അപകടത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഗാധമായ അനുശോചനം രേഖപ്പെടുത്തി. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, ഈ അപകടം വ്യോമ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ അപകടങ്ങളിൽ ഒന്നാണെന്ന് ട്രംപ് പറഞ്ഞു.
“ഇതൊരു ഭയാനകമായ അപകടമായിരുന്നു. ഞങ്ങൾക്ക് കഴിയുന്നതെല്ലാം ഉടൻ ചെയ്യുമെന്ന് ഞാൻ ഇന്ത്യയോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യ വലുതും ശക്തവുമായ ഒരു രാജ്യമാണ്, അവർ ഈ സാഹചര്യം കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ ഞങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ വിധത്തിലും സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്.” – അദ്ദേഹം തുടർന്നു പറഞ്ഞു.
കൂടാതെ അപകടത്തിന്റെ കാരണം എഞ്ചിൻ തകരാറാകാമെന്നും ട്രംപ് അനുമാനിച്ചു. ട്രംപ് മാത്രമല്ല നിരവധി ലോക നേതാക്കളും ദുരന്തത്തിൽ അനുശോചിച്ചു.
അപകടത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് വിനാശകരം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വിശേഷിപ്പിച്ചു. ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഉക്രെയ്ൻ പ്രസിഡൻ്റ് പ്ലാഡിമർ സെലൻസ്കി , പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരും അനുശോചന സന്ദേശങ്ങൾ അയച്ചു.
ജൂൺ 12നാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പറന്നുയർന്ന വിമാനമാണിത്. ബോയിംഗ് 787-8 ഡ്രീംലൈനർ ആയ എയർ ഇന്ത്യ വിമാനം AI171 പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം തകർന്നു വീഴുകയായിരുന്നു.