
ന്യൂദൽഹി: എൽപിജി ക്ഷാമം നേരിടുന്ന ഇന്ത്യയ്‌ക്ക് ഒരു വലിയ ആശ്വാസമായി ഏകദേശം 47,000 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം വാതകവുമായി മറ്റൊരു എൽപിജി ടാങ്കറായ ‘നന്ദ ദേവി’ ചൊവ്വാഴ്ച ഗുജറാത്തിലെ വാഡിനാർ തുറമുഖത്ത് എത്തി. നേരത്തെ സംഘർഷബാധിതമായ ഹോർമുസ് കടലിടുക്ക് കടന്ന ആദ്യത്തെ എൽപിജി ടാങ്കറായ ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയിരുന്നു. എൽപിജി വഹിക്കുന്ന രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് ഇറാനിയൻ അധികൃതർ ഹോർമുസ് കടലിടുക്ക് വഴി ഗതാഗതം അനുവദിച്ചിരുന്നു. അവയിലൊന്ന് ശിവാലിക് ആണ് മറ്റൊന്ന് ഇപ്പോൾ എത്തിയ നന്ദ ദേവി എന്ന കപ്പൽ.
പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ 47,000 മെട്രിക് ടൺ എൽപിജി സഹായിക്കും
ഇന്ത്യൻ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് ഈ മുൻകൈയെടുത്തതെന്നും, ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ആവശ്യമായ സഹായം നൽകിയതായും നന്ദാദേവി കപ്പലിന്റെ ചീഫ് ഓഫീസർ പറഞ്ഞു. കൂടാതെ പശ്ചിമേഷ്യയിലെ സംഘർഷം മൂലമുള്ള ആഗോള പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ 47,000 മെട്രിക് ടൺ എൽപിജി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനുള്ള ഈ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഇന്ത്യൻ നാവികസേനയുടെയും ഇറാനിയൻ നാവികസേനയുടെയും സഹായത്തോടെ ഇന്ത്യൻ മന്ത്രാലയം, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ സംരംഭം ഏറ്റെടുത്തത്. കപ്പൽ ഹോർമുസ് സുരക്ഷിതമായി എത്തിച്ചു, ഇപ്പോൾ അത് ഗുജറാത്തിലെ കാണ്ട്ലയിലേക്ക് എത്തുകയാണ്, 46,000 മെട്രിക് ടൺ എൽപിജി വിതരണം ചെയ്യും. ലോകമെമ്പാടുമുള്ള എൽപിജി പ്രതിസന്ധി പരിഹരിക്കാൻ ഇത് സഹായിക്കും. ഭാവിയിലും ഞങ്ങൾ എൽപിജി വിതരണം തുടരും,” – അദ്ദേഹം പറഞ്ഞു.
നേരത്തെ തിങ്കളാഴ്ച ഏകദേശം 40,000 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം വാതകവുമായി ഇന്ത്യൻ എൽപിജി കാരിയറായ ‘ശിവാലിക്’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയിരുന്നു. ഇതിൽ 20,000 മെട്രിക് ടൺ മുന്ദ്രയിൽ ഇറക്കും, ബാക്കി 26,000 മെട്രിക് ടൺ മംഗലാപുരത്തേക്ക് മാറ്റും.
യുഎഇയിൽ നിന്ന് ഏകദേശം 81,000 ടൺ മുർബൻ അസംസ്കൃത എണ്ണയുമായി പുറപ്പെട്ട ഇന്ത്യൻ പതാകയുള്ള ‘ജാഗ് ലാഡ്കി’ എന്ന കപ്പൽ സുരക്ഷിതമായി ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. പേർഷ്യൻ ഗൾഫ് മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പേർഷ്യൻ ഗൾഫിൽ ഇപ്പോൾ 22 ഇന്ത്യൻ കപ്പലുകൾ അവശേഷിക്കുന്നുണ്ട് ഇതിൽ ആകമാനം ആകെ 611 നാവികരാണുള്ളത്.