• Tue. Sep 2nd, 2025

24×7 Live News

Apdin News

ഇന്‍ഷുറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ചു; 4.37 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മിഷന്‍

Byadmin

Sep 2, 2025



തിരുവനന്തപുരം: മരണപ്പെട്ട ജീവനക്കാരിയുടെ സ്‌റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ച ഇന്‍ഷുറന്‍സ് വകുപ്പ് 4,12,200 രൂപയും 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചു. വീഴ്ച വന്നാല്‍ 9 ശതമാനം പലിശയും നല്‍കണം. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റേതാണ് ഉത്തരവ്.

കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപത്തിലെ അധ്യാപിക മരിച്ചതിനെ തുടര്‍ന്ന് പോളിസി ആനുകൂല്യം നിഷേധിച്ച സംഭവത്തിലാണ് വിധി. നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയായ സ്‌റ്റേറ്റ് ലൈഫ് ഇന്‍ഷ്യുറന്‍സ് പദ്ധതിയില്‍ ജീവനക്കാരി സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ ആദ്യ പ്രീമിയം അടയ്‌ക്കുകയും ജോലി സ്ഥിരപ്പെടുത്തുന്നതില്‍ കാലതാമസം ഉണ്ടായതിനാല്‍ എട്ടു മാസത്തിലധികം ശമ്പളം ലഭിക്കാത്തത് കാരണം പ്രീമിയം മുടങ്ങുകയും ചെയ്തു. ശമ്പളം ലഭിക്കാന്‍ തുടങ്ങിയത് മുതല്‍ വീഴ്ചയില്ലാതെ പ്രതിമാസം 1,000 രൂപ പ്രകാരം 80,000 രൂപ ജീവനക്കാരി മരിക്കുന്നത് വരെ അടച്ചു.

മരണാനന്തരം ആനുകൂല്യത്തിനായി സമീപിച്ചപ്പോഴാണ് ആദ്യ പ്രീമിയം അടച്ചശേഷം എട്ട് മാസം കഴിഞ്ഞാണ് പ്രീമിയം അടയ്‌ക്കാന്‍ തുടങ്ങിയതെന്നും പദ്ധതി പ്രകാരം തുടര്‍ച്ചയായി ആറുമാസം പണം അടയ്‌ക്കാതിരുന്നതിനാല്‍ പോളിസി കാലഹരണപ്പെട്ടെന്നും കമ്പനി അറിയിച്ചത്. പണം അടയ്‌ക്കാനും പോളിസി പുതുക്കാനുമുള്ള ബാധ്യത ജീവനക്കാരുടെ മാത്രമാണെന്നും ആയതിനാല്‍ ആനുകൂല്യം അനുവദിക്കാനാവില്ലെന്നും അറിയിക്കുകയായിരുന്നു. ജീവനക്കാരി അടവാക്കിയ 81,000 രൂപ മാത്രം തിരിച്ചു നല്‍കാന്‍ ഒരുക്കമാണെന്നും വകുപ്പ് അറിയിച്ചു. ഇതേ തുടര്‍ന്ന് ഇന്‍ഷുറന്‍സ് വകുപ്പിനും സ്ഥാപന മേധാവിക്കുമെതിരെ ജീവനക്കാരിയുടെ ഭര്‍ത്താവും ഏക മകളും അവകാശികള്‍ എന്ന നിലയില്‍ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കി.

2013 നവംബറില്‍ ആദ്യ പ്രീമിയം അടവാക്കിയ ശേഷം തുടര്‍ന്ന് പ്രീമിയം സ്ഥിരമായി അടയ്‌ക്കാന്‍ തുടങ്ങിയത് സ്ഥിരമായി ശമ്പളം ലഭിക്കാന്‍ തുടങ്ങിയ എട്ട് മാസത്തിനു ശേഷമാണെങ്കിലും ഇതിനകം പോളിസി ലാപ്‌സായി എന്ന വിവരം ഒരുഘട്ടത്തിലും ഇന്‍ഷുറന്‍സ് വകുപ്പ് ജീവനക്കാരിയേയോ സ്ഥാപന മേധാവിയേയോ അറിയിച്ചിരുന്നില്ല. 80 മാസം മുടക്കമില്ലാതെ പ്രീമിയം സ്വീകരിച്ച ശേഷം പോളിസി കാലഹരണപ്പെട്ടതായിരുന്നുവെന്ന് പറയുന്നത് സേവനത്തിലെ വീഴ്ചയും കൃത്യവിലോപവുമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

By admin