
വാഷിംഗ്ടൺ: ആണവായുധം വഹിക്കാൻ ശേഷിയുള്ള ശക്തമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് അമേരിക്ക. മിനട്ട്മാൻ–3 (Minuteman III) എന്ന മിസൈലാണ് കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് ചൊവ്വാഴ്ച രാത്രി വിക്ഷേപിച്ചത്. ഇറാനുമായുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ നടത്തിയ മിസൈൽ പരീക്ഷണത്തെ ലോകം ആശങ്കയോടെയാണ് നോക്കികാണുന്നത്.അമേരിക്കയുടെ ‘ഡൂംസ്ഡേ മിസൈൽ’ എന്നറിയപ്പെടുന്ന മിനട്ട്മാൻ–3 പരീക്ഷണം വിജയകരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
യുഎസ് എയർഫോഴ്സ് ഗ്ലോബൽ സ്‌ട്രൈക്ക് കമാൻഡിന്റെ നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്.രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക ഉപയോഗിച്ച ആണവബോംബിനെക്കാൾ ഏകദേശം 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോർമുനകൾ വഹിക്കാൻ ഈ മിസൈലിന് കഴിയും. ഏകദേശം 10,000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ മണിക്കൂറിൽ 24,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതുമാണ്. ഇതിലൂടെ വിക്ഷേപിച്ചാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലോകത്തിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും എത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
പരീക്ഷണത്തിനിടെ മിസൈൽ ആയിരക്കണക്കിന് മൈൽ ദൂരം സഞ്ചരിച്ച് പസഫിക് സമുദ്രത്തിലെ മാർഷൽ ദ്വീപുകൾക്ക് സമീപമുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ‘ജി.ടി255’ എന്ന കോഡ് നാമത്തിൽ നടത്തിയ ഈ വിക്ഷേപണം അമേരിക്കയുടെ ആണവ പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള പതിവ് പരീക്ഷണത്തിന്റെ ഭാഗമാണെന്ന് യുഎസ് സ്പേസ് ഫോഴ്സ് വ്യക്തമാക്കി.