• Sun. Mar 1st, 2026

24×7 Live News

Apdin News

ഇറാന്റെ പ്രതിരോധമന്ത്രിയും സൈനിക കമാന്‍ഡറും കൊല്ലപ്പെട്ടു; വധിക്കപ്പെട്ടു എന്ന അഭ്യൂഹത്തിനിടയില്‍ ഖമേനി ലോകത്തെ അഭിസംബോധന ചെയ്യുമെന്ന് ഇറാന്‍

Byadmin

Mar 1, 2026



ടെഹ്റാന്‍: ആയത്തൊള്ള അലി ഖമേനിയെ അധികാരത്തില്‍ നിന്നും നിഷ്കാസനം ചെയ്യുക എന്ന ലക്ഷ്യത്തടെ അമേരിക്കയും ഇസ്രയേലും ആസൂത്രണം ചെയ്ത ആക്രമണപദ്ധതിയില്‍ ഇറാന്‍ പ്രതിരോധമന്ത്രിയും ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) കമാന്‍ഡറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആയത്തൊള്ള ഖമേനിയുടെ പ്രധാന അനുയായികളില്‍ ഒരാളായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) കമാന്‍ഡര്‍ മുഹമ്മദ് പാക് പുറും ഇറാന്‍ പ്രതിരോധമന്ത്രി അമിര്‍ നാസര്‍ സാദെയും ആണ് കൊല്ലപ്പെട്ടത്.

ഖമേനിയുടെ മരുമകനും മരുമകളും കൊല്ലപ്പെട്ടു
യുഎസ് ആക്രമണത്തില്‍ ഖമേനിയുടെ മരുമകനും മരുമകളും കൊല്ലപ്പെട്ടു.

ബുര്‍ജ് ഖലീഫ ഒഴിപ്പിച്ച് യുഎഇ
ദുബായിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നറിയപ്പെടുന്ന ബുര്‍ജ് ഖലീഫ ഒഴിപ്പിച്ച് യുഎഇ ഭരണകൂടം. ഇറാന്റെ ഒരു മിസൈല്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ബുര്‍ജ് ഖലീഫയ്‌ക്ക് അരികിലൂടെ പാഞ്ഞുപോയിരുന്നു. ഇതോടെയാണ് ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്.

അതേ സമയം ആയത്തൊള്ള അലി ഖമേനി താമസിക്കുന്നുവെന്ന് കരുതുന്ന കൊട്ടാരത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഭയാനകമായ ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. മിക്കവാറും ഖമേനി കൊല്ലപ്പെട്ടിരിക്കാം എന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ഉടനെ ഖമേനി മാധ്യങ്ങളിലൂടെ ലോകത്തെ അഭിസംബോധന ചെയ്യുമെന്ന് ഇറാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

200 പേര്‍ കൊല്ലപ്പെട്ടു
ഇറാനില്‍ ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ യുഎസും ഇസ്രയേലും നടത്തിയ ശക്തമായ ആക്രമണത്തില്‍ 200 പേരോളം കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

അഞ്ച് പേരെ വധിക്കുക അമേരിക്കയുടെ ലക്ഷ്യം
ആയത്തൊള്ള അലി ഖമേനി ഉള്‍പ്പെടെ അഞ്ച് പേരെ വധിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇറാന്റെ സായുധസേനാമേധാവി സയ്യിദ് അബ്ദുള്‍റഹിം മൗസവി, ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയന്‍, ഇറാന്‍ പ്രതിരോധകൗണ്‍സിലിന്റെ അലി ഷംഖാനി, ഇറാന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനി എന്നിവരെ വധിക്കാനാണ് അമേരിക്കയുടെ പദ്ധതി.

യുഎസ് സന്നാഹത്തിനിടെ ഇസ്രയേലിന്റെആക്രമണം
യുഎസ് അവരുടെ പ്രധാന യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇറാനെതിരെ കഴിഞ്ഞ കുറെ ദിവസങ്ങളായി യുദ്ധത്തിനൊരുങ്ങുന്നതിനിടെ പൊടുന്നനെ ഇസ്രയേലില്‍ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണമാണ് ഇറാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. പൊതുവേ ഇറാനുമായുള്ള യുദ്ധത്തില്‍ താല്‍പര്യമില്ലാത്തതുപോലെ നിന്ന ഇസ്രയേല്‍ പെട്ടെന്നാണ് ആക്രമണം കടുപ്പിച്ചത്. ഇതില്‍ ഇറാന്‍ ഞെട്ടി.

അമേരിക്കയെ പിന്തിരിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണ പരമ്പര
ബാലിസ്റ്റിക് മിസൈലുകള്‍ വിട്ട് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നാശം വിതയ്‌ക്കുക വഴി അമേരിക്കയെ സമാധാനത്തിലേക്ക് മടക്കികൊണ്ടുവരാനാണ് ഇറാന്റെ ശ്രമം.ഇതിന്റെ ഭാഗമായി യുഎഇയിലെ ദുബായിലും അബുദാബിയിലും വരെ ആക്രമണം നടത്തി. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫെയര്‍മോണ്ടില്‍ മിസൈല്‍ പതിച്ച് തീപ്പിടുത്തം ഉണ്ടായി. ബുര്‍ജ് ഖലീഫയ്‌ക്ക് നേരെ മിസൈല്‍ പാഞ്ഞടുത്തുവെങ്കിലും ഭാഗ്യത്തിന് അപകടമുണ്ടായില്ല.

യുദ്ധം നിര്‍ത്താന്‍ ആഹ്വാനം ചെയ്ത് റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയും
ഉടന്‍ തന്നെ ഇരുപക്ഷവും യുദ്ധം അവസാനിപ്പിക്കണമെന്ന അന്ത്യശാസനവുമായി റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയും. പക്ഷെ ഇത് വകവെയ്‌ക്കാതെ ഇരുപക്ഷവും യുദ്ധം തുടരുകയാണ്.

 

By admin