• Tue. Mar 24th, 2026

24×7 Live News

Apdin News

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Byadmin

Mar 24, 2026


റാന്‍-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പശ്ചിമേഷ്യയുടെ സമാധാനം കെടുത്തിക്കൊണ്ടും ലോക സമ്പദ്വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സംഘര്‍ഷങ്ങളില്‍ ലോകമാകെ ആശങ്കയിലാണ്.

എന്നാല്‍ ഇത്തവണ ഈ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലാകെ പടരുകയും ഹോര്‍മൂസ് കടലിടുക്കിനെ ഗുരുതരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കുകയാണ്. ഭൂമി എന്ന ഗ്രഹത്തിലെ ആകെയുള്ള 700 കോടി ജനങ്ങളില്‍ അഞ്ചിലൊരാള്‍ വസിക്കുന്ന രാജ്യമാണ് നമ്മുടെ ഭാരതം. അതുകൊണ്ടുതന്നെ ഭാരതത്തിന്റെ ഊര്‍ജ്ജ ഉപഭോഗം ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെക്കാളും മുന്നിലാണ്.

തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നീ നാല് ഭൂഖണ്ഡങ്ങളും അതിനു ചുറ്റുമുള്ള മറ്റു രാജ്യങ്ങളും ചേര്‍ന്നാലുള്ള ജനസംഖ്യയ്‌ക്ക് തുല്യമാണ് ഭാരതത്തിലെ ജനസംഖ്യ. അതായത്, ലോകത്തിലെ അഞ്ചിലൊന്ന് മാനവരാശിയുടെ ഊര്‍ജ്ജ ആവശ്യകതയെ ഫലപ്രദമായി പരിപാലിക്കുക എന്ന മഹത്തായ ദൗത്യമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഇതിനായി ഭാരതത്തിന് ആഗോളതലത്തില്‍ അതിവിദഗ്‌ദ്ധവും സങ്കീര്‍ണ്ണവുമായ നയതന്ത്ര ബന്ധങ്ങള്‍ തുടരേണ്ടി വരുന്നു.

ആഗോളരംഗത്ത് അമേരിക്ക, ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ എടുക്കുന്ന ഭാരതവിരുദ്ധ നിലപാടുകളെ തന്ത്രപൂര്‍വ്വം മറികടന്നുവേണം ഈ ലക്ഷ്യം സാധിക്കാന്‍. ഇത് കാര്യങ്ങള്‍ എത്രമാത്രം സങ്കീര്‍ണ്ണമാക്കുന്നു എന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇവിടെയാണ് ഇറാനുമായുള്ള ഭാരതത്തിന്റെ നയതന്ത്ര ബന്ധവും അതില്‍ നാം നേടിയ വിജയവും അമേരിക്കയെപ്പോലും അമ്പരപ്പിച്ചത്.

നാനൂറിലേറെ എണ്ണ ടാങ്കറുകളും നൂറിലേറെ എല്‍.പി.ജി. ടാങ്കറുകളും കെട്ടിക്കിടക്കുന്ന ഹോര്‍മൂസ് കടലിടുക്കിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നും കിഴക്കു ഭാഗത്തേക്ക് ഭാരതത്തിന്റെ 37 ടാങ്കറുകളെ സുരക്ഷിതമായി കടത്തിക്കൊണ്ടുവരിക എന്നത് അത്യന്തം ദുഷ്‌കരമായ ദൗത്യമായിരുന്നു. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്ന്, മറ്റു രാജ്യങ്ങള്‍ക്ക് അസാധ്യമായത് നാം നേടിയെടുത്തിരിക്കുന്നു എന്നാണ് നയതന്ത്ര വൃത്തങ്ങള്‍ സൂചിപ്പിച്ചത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് ഇറാന്റെ ഒരു യുദ്ധക്കപ്പല്‍ അമേരിക്ക ടോര്‍പ്പിഡോ ഉപയോഗിച്ച് മുക്കിയതോടെ വിഷയങ്ങള്‍ സങ്കീര്‍ണ്ണമായി. അപ്പോഴാണ് ഐ.ആര്‍.ഐ.എസ്. ലാവന്‍ (IRIS Lavan) എന്ന ഇറാന്റെ യുദ്ധക്കപ്പല്‍ സുരക്ഷയ്‌ക്കായി ഭാരതത്തിന്റെ സഹായം തേടിയത്. ഇറാന്റെ ആ യുദ്ധക്കപ്പലിന് കൊച്ചി തുറമുഖത്ത് സുരക്ഷിത താവളം ഒരുക്കാന്‍ ഭാരതം തയ്യാറായപ്പോള്‍ മറ്റൊരു നിബന്ധന മുന്നോട്ടുവെച്ചു. ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന ഭാരതത്തിന്റെ 37 ഓളം ടാങ്കറുകളെ സുരക്ഷിതമായി എത്തിക്കാനുള്ള സൗകര്യം ഇറാന്‍ ചെയ്തു തരണം എന്നതായിരുന്നു അത്.

തുടര്‍ന്ന് ഭാരത വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയില്‍, ഭാരതത്തിന്റെ പതാക വഹിക്കുന്ന കപ്പലുകളെ ഇറാന്‍ ആക്രമിക്കില്ലെന്നും സുരക്ഷിതമായി കടത്തിവിടാമെന്നും സമ്മതിക്കുകയുണ്ടായി. ആദ്യഘട്ടത്തില്‍ പുഷ്പക്, പരിമള്‍, ശിവാലിക് എന്നീ മൂന്ന് എല്‍.പി.ജി. ടാങ്കറുകളെ ഭാരത നാവികസേനയുടെ അകമ്പടിയോടെ സുരക്ഷിതമായി എത്തിക്കുന്നതില്‍ നാം വിജയിച്ചു. ഇക്കാര്യത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായും നാം ചര്‍ച്ച നടത്തിയിരുന്നു.

നൂറിലേറെ രാജ്യങ്ങളുടെ അഞ്ഞൂറോളം കപ്പലുകള്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് ഭാരതത്തിന്റെ 37 കപ്പലുകള്‍ക്ക് സുരക്ഷാപാത ഒരുക്കാന്‍ ഭാരതം പ്രയോഗിച്ച നയതന്ത്രം വിജയിച്ചത്. ലോകത്ത് എവിടെ സംഘര്‍ഷമുണ്ടായാലും ഗാലറിയിലിരുന്ന് കളി കാണാന്‍ വിധിക്കപ്പെട്ടിരുന്ന ഭാരതമിന്ന് കളത്തിലിറങ്ങി കളി നിയന്ത്രിക്കുന്ന റഫറിയായി മാറി. ഇന്നലെവരെ ഏതെങ്കിലും ആഗോള ചേരികളുടെ ചിറകിനടിയില്‍ ഒതുങ്ങുന്ന നയതന്ത്രമായിരുന്നു ഭാരതം പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഇന്ന് ഭാരതം സ്വന്തം നിലപാടുകള്‍ ലോകത്തെ വന്‍ശക്തികളുടെ മുന്നില്‍ നട്ടെല്ല് നിവര്‍ത്തി ഉറപ്പിച്ചു പറയുന്നു.

ആഗോള പ്രശ്നങ്ങള്‍ ഉരുത്തിരിയുന്ന സമയത്തെല്ലാം ഭാരതത്തിലെ മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ചോദിക്കുന്ന ഒരു പതിവ് ചോദ്യമുണ്ട്: ‘നാം ഇതില്‍ ആരുടെ ഭാഗത്താണ്?’ അതിന് കാരണമുണ്ട്. ഇന്നലെവരെ ആഗോള ശാക്തിക ചേരികളില്‍ ആരുടെയെങ്കിലും ചിറകിന്‍ കീഴില്‍ ഒതുങ്ങുന്ന നയതന്ത്രമായിരുന്നു ഭാരതം പിന്തുടര്‍ന്നു വന്നിരുന്നത്. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും അതുമാത്രമേ ശീലമുണ്ടായിരുന്നുള്ളൂ.

എന്നാല്‍ ബിജെപി ഭാരതം ഭരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സ്ഥിതിഗതികള്‍ ഭാരതത്തിന് അനുകൂലമായി മാറി. നിരന്തരമായ സാമ്പത്തിക ഉപരോധങ്ങളിലൂടെ അമേരിക്ക എത്രതന്നെ ശ്വാസംമുട്ടിക്കാന്‍ ശ്രമിക്കുമ്പോഴും, ഇസ്രയേലിനെതിരെയുള്ള മറ്റു രാഷ്‌ട്രങ്ങളുടെ നിലപാടുകള്‍ ഭാരതത്തിനെതിരെ തിരിയാതിരിക്കാനുള്ള വൈദഗ്‌ദ്ധ്യപൂര്‍ണ്ണമായ നയതന്ത്രമാണ് ഭാരതം പ്രയോഗിച്ച് വിജയിച്ചത്.

നാം ആരുടെയെങ്കിലും വാലോ ചൂലോ ആയി നില്‍ക്കുന്ന രാഷ്‌ട്രമല്ല എന്നും, നമുക്ക് നമ്മുടേതായ നിലപാടുകള്‍ ഉണ്ട് എന്നും, ആ നിലപാടുകള്‍ ലോകത്തെ ഏതൊരു വന്‍ശക്തിയുടെ മുന്നിലും ഉറപ്പിച്ചു പറയാനുള്ള ആര്‍ജ്ജവമുള്ള നേതൃത്വമാണ് ഇന്ന് ഭാരതത്തിനുള്ളത് എന്നും തെളിയിക്കപ്പെട്ടു. പാകിസ്ഥാനും ചൈനയ്‌ക്കും അമേരിക്കയ്‌ക്കും വേണ്ടി അനുകൂല നിലപാടുകള്‍ എടുക്കുന്ന പ്രതിപക്ഷ കക്ഷികളും മാധ്യമ ശക്തികളും ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്ന സമയത്താണ് നാം ഈ നേട്ടം ഉണ്ടാക്കിയത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

എന്നിരുന്നാലും നമ്മുടെ സമ്പദ്വ്യവസ്ഥയും ആഗോള സമ്പദ്വ്യവസ്ഥയും ഈ സംഘര്‍ഷത്തെ ആശ്രയിച്ചാണ് ഇന്ന് മുന്നോട്ടുപോകുന്നത്. എല്‍.പി.ജി.യുടെയും ഓയിലിന്റെയും ആഗോള വിതരണത്തില്‍ 20 ശതമാനവും ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് കടന്നുപോകേണ്ടത്. എണ്ണവില 10% ഉയര്‍ന്നാല്‍ ആഗോള പണപ്പെരുപ്പം 0.4% വര്‍ദ്ധിക്കുമെന്നാണ് ഐ.എം.എഫ്. പറയുന്നത്. ആഗോള ജി.ഡി.പി. 0.1 ശതമാനത്തില്‍ നിന്ന് 0.2 ശതമാനത്തിലേക്ക് കുറയാമെന്നും ഐ.എം.എഫ്. ചൂണ്ടിക്കാണിക്കുന്നു.

ഈ സംഘര്‍ഷം ഒരു വര്‍ഷമോ അതിലധികമോ കാലത്തേക്ക് നീണ്ടുനിന്നാല്‍ ക്രൂഡോയില്‍ വില ബാരലിന് 150 ഡോളര്‍ വരെ എത്താം. ഇത് കപ്പല്‍ വഴിയുള്ള കയറ്റിറക്ക് കൂലി വന്‍തോതില്‍ വര്‍ദ്ധിക്കാനും ഫ്‌ലൈറ്റ് ചാര്‍ജുകള്‍ കൂടാനും കാരണമാകും. ഈ സാമ്പത്തിക മാറ്റങ്ങളെല്ലാം സ്റ്റോക്ക് മാര്‍ക്കറ്റില്‍ പെട്ടെന്ന് പ്രതിഫലിക്കും. മൂന്നു മാസത്തോളം യുദ്ധം നീണ്ടുനിന്നാല്‍ 5 മുതല്‍ 9 ശതമാനം വരെ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ നഷ്ടത്തിലാകുമെന്നാണ് കണക്കുകൂട്ടലുകള്‍.

എണ്ണവില 100 ഡോളര്‍ എന്ന നിലയില്‍ നിന്നാല്‍ പോലും കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് 1.9 ശതമാനത്തില്‍ നിന്ന് 2.2 ശതമാനത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. ഇതിനെത്തുടര്‍ന്ന് രൂപയുടെ മൂല്യം ഇടിയുകയും പണപ്പെരുപ്പം അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതമാകും. യുദ്ധം നീണ്ടുനിന്നാല്‍ അത് ലോക സമ്പദ്വ്യവസ്ഥയുടെ ഘടനാപരമായ മാറ്റത്തിന് പോലും കാരണമായേക്കാം.

സാമ്പത്തികമായി നോക്കിയാല്‍, എണ്ണവില 10% ഉയര്‍ന്നാല്‍ ആഗോള പണപ്പെരുപ്പം 0.4% വര്‍ദ്ധിക്കുമെന്നാണ് ഐ.എം.എഫ്. പറയുന്നത്. ഈ പ്രതിസന്ധികള്‍ക്കിടയിലും നമ്മെ സഹായിക്കുന്നത് നമ്മുടെ ഓയില്‍ റിസര്‍വ് ആണ്. ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ ക്രൂഡോയില്‍ രൂപത്തില്‍ ഭാരതത്തില്‍ സൂക്ഷിക്കുന്നതിന് പകരമായി ആ എണ്ണ സംസ്‌കരിച്ച് പെട്രോളും ഡീസലുമായി ലോകവിപണിയില്‍ വില്‍ക്കാന്‍ 50% വരെ സ്വാതന്ത്ര്യം നമുക്കുണ്ട്. ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയ്‌ക്ക് വലിയ കരുത്താണ്.

കൂടാതെ, ഡോളറിനെ ആശ്രയിക്കാതെ രൂപയില്‍ നേരിട്ട് വിനിമയം നടത്താനുള്ള ബന്ധങ്ങള്‍ നാം സൃഷ്ടിച്ചു കഴിഞ്ഞു. യുദ്ധാനന്തരമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ അവസരങ്ങള്‍ ലഭിക്കും. പ്രതിരോധ രംഗത്തെ ഭാരതത്തിന്റെ കയറ്റുമതി സാധ്യതകളും വര്‍ദ്ധിക്കും. ചുരുക്കത്തില്‍, ഈ സംഘര്‍ഷം ആഗോളതലത്തില്‍ വെല്ലുവിളിയാണെങ്കിലും ഭാരതം തന്റെ നയതന്ത്ര മികവിലൂടെയും ദീര്‍ഘവീക്ഷണത്തിലൂടെയും പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുകയാണ്.

 



By admin