
ഗൾഫ് രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഇറാനിയൻ നടത്തിയ ആക്രമണത്തിൽ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിനും ചരിത്രപ്രധാനമായ ബുർജ് അൽ അറബ് ഹോട്ടലിനും കേടുപാടുകൾ സംഭവിച്ചതായി വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിൽ നാല് പേർക്ക് പരിക്കേറ്റതായി എമിറേറ്റിന്റെ മീഡിയ ഓഫീസ് ഞായറാഴ്ച പുലർച്ചെ അറിയിച്ചു.
അതേസമയം, ഇറാനിൽ നിന്ന് വിക്ഷേപിച്ച 132 മിസൈലുകൾ നശിപ്പിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രതിരോധ മന്ത്രാലയം. 195 ഡ്രോണുകൾ തടഞ്ഞതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എ.ഇയിൽ ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തി. ഗ്ലൈഡറുകൾക്കും, ആളില്ല വിമാനങ്ങൾക്കും ഒരാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.5 മിസൈലുകൾ കടലിൽ വീണു. 14 ഡ്രോണുകൾ കടലിലും ജനവാസമില്ലാത്ത പ്രദേശങ്ങളിലും പതിച്ചു.
ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടങ്ങൾ ഉണ്ടായതെന്നും സുരക്ഷയ്‌ക്ക് വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും യുഎഇ അറിയിച്ചു. ഇതിനിടെ ദുബായ് എയർപോർട്ടിന് നേരെ വീണ്ടും ആക്രമണം ഉണ്ടായി. നാല് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് അധികൃതർ അറിയിച്ചു. ഇറാനിയൻ ആക്രമണത്തെത്തുടർന്ന് ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ ലോഞ്ചിന് കേടുപാടുകൾ സംഭവിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ യാത്രാ കേന്ദ്രങ്ങളിലൊന്നും മിഡിൽ ഈസ്റ്റിലെ വിനോദസഞ്ചാരത്തിനും വ്യാപാരത്തിനുമുള്ള ഒരു പ്രധാന കവാടവുമായ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനലുകളിലൊന്നിന് ഇറാനിയൻ ആക്രമണം കേടുപാടുകൾ വരുത്തിയതായി വ്യോമയാന വൃത്തങ്ങൾ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
സായിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നടന്ന ഒരു സംഭവത്തിൽ ഒരു ഏഷ്യൻ പൗരൻ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അബുദാബി എയർപോർട്ട്സ് ആദ്യം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു, എന്നാൽ പിന്നീട് പോസ്റ്റ് ഇല്ലാതാക്കിയതായി റോയിട്ടേഴ്‌സ് പറഞ്ഞു.വ്യോമാക്രമണത്തിൽ ജബൽ അലി തുറമുഖത്തെ ഒരു ബെർത്തിൽ തീപിടുത്തമുണ്ടായതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.