
സാമൂഹികവും രാഷ്‌ട്രീയവുമായ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിയില്ലാത്ത ആളാണ് ബോളിവുഡ് നടി തപ്സി പന്നു. അത്തരം അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്താറുണ്ട്. ഇപ്പോഴിതാ തപ്സിയുടെ ഏറ്റവും പുതിയ ഒരു അഭിപ്രായ പ്രകടനവും അത്തരത്തില്‍ ചര്‍ച്ച ആയിരിക്കുകയാണ്. ഒരു ഹിന്ദി വാര്‍ത്താ ചാനലിന്റെ പരിപാടിക്കിടെ നേരിട്ട ഒരു ചോദ്യത്തിന് കൊടുത്ത മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ടിവി 9 എന്ന ചാനലിന്റെ ഷോയില്‍ പങ്കെടുക്കുകയായിരുന്നു താരം
ഇഷ്ടപ്പെട്ട രാഷ്‌ട്രീയ നേതാവ് ആരെന്നായിരുന്നു ചോദ്യം. രണ്ട് ഓപ്ഷനുകളാണ് ഇതിന് ഉണ്ടായിരുന്നത്. അത് മുന്നിലെ സ്ക്രീനില്‍ തെളിയുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായിരുന്നു അത്. ഏറെയൊന്നും ആലോചിക്കാതെ തപ്സി മുന്നോട്ടുവന്ന് നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ തൊട്ടു. ഇത് കണ്ട് അവിടെയുണ്ടായിരുന്ന കാണികളില്‍ ഒരു വിഭാഗം കൈയടിച്ചു. എന്നാല്‍ പിന്നിലേക്ക് മാറിനിന്ന തപ്സി പറഞ്ഞ കാര്യമാണ് ഈ വീഡിയോ വൈറല്‍ ആക്കിയത്. “എനിക്ക് ഈ രാജ്യത്ത് ഇനിയും ജീവിക്കണമെന്നുണ്ട്”, എന്നായിരുന്നു നടിയുടെ വാക്കുകള്‍. 22 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ ഭാഗം കാര്യമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാൽ ഇപ്പോൾ തപ്സിയുടെ ഈ മറുപടിയുടെ കാരണം എന്താണെന്ന ചോദ്യത്തിന് ഉയരുന്ന ഉത്തരവും ശ്രദ്ധേയമാണ്.1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ അനന്തരഫലം അനുഭവിച്ചവാണ് തപ്സിയുടെ കുടുംബം. ഡൽഹിയിൽ സിഖ് വിരുദ്ധ കലാപം നടന്നപ്പോൾ തപ്സി പന്നു ജനിച്ചിരുന്നില്ല, പക്ഷേ ആ ഭയാനകമായ കാലഘട്ടത്തിന്റെ ഓർമ്മകൾ പന്നു കുടുംബത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ഹിന്ദി വാർത്താ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ തപ്സി മുൻപ് ഈ കലാപത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് വാളുകളും പെട്രോൾ ബോംബുകളും ഉപയോഗിച്ച് വീട്ടുവാതിൽക്കൽ എത്തിയ ഒരു ജനക്കൂട്ടം കുടുംബത്തെ കൊല്ലാൻ പോകുന്ന ഘട്ടത്തിലെത്തിയതായി അന്ന് തപ്സി പറഞ്ഞിരുന്നു.
അന്ന് തന്റെ മാതാപിതാക്കൾ വിവാഹിതരല്ലായിരുന്നു, അമ്മ കിഴക്കൻ ഡൽഹിയിൽ സുരക്ഷിതയായിരുന്നപ്പോൾ, അച്ഛനും കുടുംബവും ശക്തി നഗറിൽ മറ്റ് നാല് ഹിന്ദു കുടുംബങ്ങളോടൊപ്പം ഒരു കെട്ടിടത്തിൽ താമസിച്ചിരുന്നു. ജനക്കൂട്ടത്തിന്റെ കോപത്തിൽ നിന്ന് പിതാവിന്റെ കുടുംബത്തെ രക്ഷിച്ചത് അവരാണ്. അയൽപക്കത്തുള്ള ഏക സിഖ് കുടുംബം തങ്ങളുടേതാണെന്നും അതിനാൽ അവരെ തിരിച്ചറിയാൻ എളുപ്പമായിരുന്നുവെന്നും പന്നു പറഞ്ഞു.
എന്നാൽ അന്ന് ഹിന്ദുക്കളാണ് തന്റെ കുടുംബത്തെ രക്ഷിച്ചത് . തങ്ങളെ കിട്ടാതെ വന്നപ്പോൾ പിതാവിന്റെ വാഹനം കത്തിച്ച ശേഷമാണ് അക്രമികൾ പോയതെന്നും തപ്സി പറഞ്ഞു.