
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രായേൽ പാർലമെന്റിന്റെ പരമോന്നത ബഹുമതിയായ സ്പീക്കർ ഓഫ് ദി നെസെറ്റ് മെഡൽ നൽകി ആദരിച്ചു. ഇന്ന് ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി സംസാരിച്ചിരുന്നു . ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഈ പുരസ്‌കാരം നേടുന്ന ആദ്യ നേതാവുമാണ് മോദി.
ഇസ്രായേൽ പാർലമെന്റിന് മുന്നിൽ നിൽക്കാൻ കഴിഞ്ഞത് തനിക്ക് ഒരു പദവിയും ബഹുമതിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കവേ, ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ പൗരന്മാർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഇസ്രായേലിനെപ്പോലെ ഇന്ത്യയും വളരെക്കാലമായി ഭീകരതയുടെ വേദന അനുഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“ഈ മഹനീയ സഭയിൽ നിൽക്കാൻ കഴിഞ്ഞത് ഒരു പദവിയും ബഹുമതിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും ഒരു പുരാതന നാഗരികതയുടെ പ്രതിനിധി എന്ന നിലയിലും മറ്റൊരു നാഗരികതയെ അഭിസംബോധന ചെയ്യുന്നതിനാലുമാണ് ഞാൻ ഇത് ചെയ്യുന്നത്. 1.4 ബില്യൺ ഇന്ത്യക്കാരുടെ ആശംസകളും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശവും ഞാൻ എന്നോടൊപ്പം കൊണ്ടുവരുന്നു,” ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.